Connect with us

Malappuram

എ ഷൈനാമോള്‍ ജില്ലാ കലക്ടറായി ചുമതലയേറ്റു; പരിഹരിക്കാന്‍ ഒട്ടേറെ പ്രശ്‌നങ്ങള്‍

Published

|

Last Updated

മലപ്പുറം: ജില്ലാ കലക്ടറായി ചുമതലയേറ്റ എസ് ഷൈനാമോള്‍ക്ക് അടിയന്തിരമായ ഇടപെടാന്‍ മുന്നിലുള്ളത് നിരവധി ജനകീയ പ്രശ്‌നങ്ങള്‍. മുന്‍ കലക്ടര്‍ എസ് വെങ്കടേശപതി ഉള്‍പ്പെടെയുള്ളവര്‍ ഇടപെടുകയും നിരന്തരം ചര്‍ച്ചകള്‍ നടത്തുകയും ചെയ്ത ഒട്ടനവധി വിഷയങ്ങളാണ് ഷൈനമോള്‍ക്ക് പരിഹരിക്കാനുള്ളത്. സംസ്ഥാന ശ്രദ്ധ നേടിയ ദേശീയപാതാ വികസനം, ഗൈയില്‍ പൈപ്പ് ലൈന്‍ പദ്ധതി, കരിപ്പൂര്‍ വിമാനത്താവളത്തിന് വേണ്ട ഭൂമിയേറ്റെടുക്കല്‍ എന്നിവ യുദ്ധകാലാടിസ്ഥാനത്തില്‍ തീര്‍പ്പ് കല്‍പിക്കേണ്ടവയാണ്. ജനകീയ സമരങ്ങളും എതിര്‍പ്പുകളും നേരിട്ട് പദ്ധതി യാഥാര്‍ഥ്യമാക്കുക എന്നത് അവര്‍ക്ക് വലിയ വെല്ലുവിളിയാകും.
കിടപ്പാടം നഷ്ടപ്പെടുന്നവര്‍ക്ക് ശാശ്വതമായ പുനരധിവാസ പാക്കേജുകള്‍ നല്‍കി എതിര്‍പ്പുകളെ തടയിടാനുള്ള ശ്രമങ്ങള്‍ സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടെങ്കിലും ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെല്ലേണ്ടത് കലക്ടറാണ്. കഴിഞ്ഞ ആഴ്ച കലക്ടറേറ്റില്‍ ചേര്‍ന്ന കരിപ്പൂര്‍ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട യോഗം ജനങ്ങളുടെ പ്രതിഷേധത്തിന്റെ ശക്തി വ്യക്തമാക്കുന്നതായിരുന്നു. ഇതേ രൂപത്തില്‍ തന്നെയാണ് ഗെയില്‍ വാതക പൈപ്പ് ലൈന്‍, ദേശീയ പാത വികസനത്തിന്റെ ഭാഗമായി കുടിയൊഴിപ്പിക്കുന്നവരുടെയും പ്രതിഷേധങ്ങള്‍. ഇവരെയെല്ലാം സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് കൊണ്ട് അനുനയിപ്പിച്ച് പദ്ധതി പൂര്‍ത്തീകരിക്കുക എന്ന ഭാരിച്ച ചുമതലയാണ് കലക്ടര്‍ നേരിടേണ്ടത്. ഇതു കൂടാതെ ഓപ്പണ്‍ ഡെഫിക്കേഷന്‍ ഫ്രീ പദ്ധതി, മണല്‍ ഖനനം, ക്വാറി, ഭൂമിയുടെ ന്യായവില നിര്‍ണയത്തിലെ അപാകതകള്‍, നിലമ്പൂര്‍ ബൈപ്പാസ്, കരിപ്പൂരിലെ ഹജ്ജ് ക്യാമ്പ് തിരിച്ച് കൊണ്ടുവരുന്നത് ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളും പരിഹരിക്കപ്പെടേണ്ടതായുണ്ട്. ഇന്നലെ രാവിലെ 10.15 ന് കലക്ടറേറ്റിലെത്തിയ ഷൈനാമോള്‍ക്ക് എ ഡി എം. പി സയ്യിദ് അലിയുടെ നേതൃത്വത്തില്‍ ഡെപ്യൂട്ടി കലക്ടര്‍മാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് അവരെ സ്വീകരിച്ചു. ആര്‍ ആര്‍ ഡെപ്യൂട്ടി കലക്ടര്‍ എ നിര്‍മലകുമാരി ബൊക്കെ നല്‍കി. ചുമതലയേറ്റ ശേഷം ജില്ലയെക്കുറിച്ചുള്ള വിവിധ വിഷയങ്ങള്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്തു. കൊല്ലം ജില്ലാ കലക്ടറായിരുന്ന അവര്‍ 2007 ബാച്ച് ഐ എ എസ് ഉദ്യോഗസ്ഥയാണ്. എസ് വെങ്കടേസപതി തിരുവനന്തപുരം ജില്ലാ കലക്ടറായി നിയമിതനായതിനെ തുടര്‍ന്നാണ് ഷൈനമോള്‍ മലപ്പുറം കലക്ടറുടെ കസേരയിലേക്ക് എത്തുന്നത്. എംപ്ലോയ്‌മെന്റ് ആന്‍ഡ് ട്രൈനിംഗ് ഡയറക്ടറായും നിര്‍മിതി കേന്ദ്ര, ഹൗസിംഗ് ബോര്‍ഡ് എന്നിവയുടെ ചുമതലകളും വഹിച്ചിരുന്നു. ഹിമാചല്‍പ്രദേശ് കേഡര്‍ ഉദ്യോഗസ്ഥയായ ഷൈനാമോള്‍ 2014 ഫെബ്രുവരിയിലാണ് ഡെപ്യൂട്ടേഷനില്‍ കേരളത്തിലെത്തിയത്. ഹിമാചലില്‍ അസി. കമ്മീഷനര്‍ (ഡവലപ്‌മെന്റ്), സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ്, അഡീഷനല്‍ ഡവലപ്‌മെന്റ് കമ്മീഷനര്‍, വ്യവസായ വകുപ്പ് അഡീഷനല്‍ ഡയറക്ടര്‍ തുടങ്ങിയ പദവികള്‍ വഹിച്ചു. എറണാകുളം ജില്ലയിലെ ആലുവ സ്വദേശിനിയാണ്. ആലുവ യു സി കോളജില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടി.
പിതാവ് എസ് അബു റിട്ട. ഹൈസ്‌കൂള്‍ അധ്യാപകനാണ്. പി കെ സുലൈഖയാണ് മാതാവ്. ഐ എ എസ് ഉദ്യോഗസ്ഥയായ സഹോദരി ഷൈല മുംബൈയില്‍ സെയില്‍സ് ടാക്‌സ് ജോയിന്റ് കമ്മീഷനറും ഐ പി എസ് ഉദ്യോഗസ്ഥനായ സഹേദരന്‍ അക്ബര്‍ ആലപ്പുഴ ജില്ലാ പോലീസ് മേധാവിയുമാണ്. കൊല്ലം ജില്ലയില്‍ കലക്ടായിരിക്കെ ഒന്നര വര്‍ഷത്തിനുള്ളില്‍ ജില്ലക്ക് നേട്ടമായ വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കിയിരുന്നു. നിയമസഭാ – ലോക്‌സഭാ തിരഞ്ഞെടുപ്പുകള്‍ മികച്ച രീതിയില്‍ നടത്തിയതും പുറ്റിങ്ങല്‍ വെടിക്കെട്ടപകട സമയത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിലും മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചു. എന്റെ കൊല്ലം, ജില്ലാ ഭരണം ജനങ്ങള്‍ക്കരികെ, സര്‍ക്കാര്‍ അഗതി മന്ദിരത്തിലെ അന്തേവാസികള്‍ക്ക് പുറംലോകത്തിന്റെ വെളിച്ചം നല്‍കിയ സ്‌നേഹപൂര്‍വം കൊല്ലം, സിവില്‍ സ്റ്റേഷനിലെ ഉപയോഗ ശൂന്യമായ വാഹനങ്ങള്‍ നീക്കം ചെയ്ത് കലക്റ്ററേറ്റ് ശുചീകരണം നടത്തിയതും ശ്രദ്ധേയമായ നേട്ടങ്ങളായിരുന്നു. ശ്വാസകോശ രോഗ നിര്‍ണയത്തിന്റെയും ചികിത്സയുടെയും ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായി ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിക്കുന്ന പദ്ധതിയുടെ പ്രാരംഭഘട്ടം വിജയകരമായി നടപ്പാക്കിയതും ദേശീയ സമ്പാദ്യ പദ്ധതി സമാഹരണത്തില്‍ മികവ് പുലര്‍ത്തിയതും നേട്ടങ്ങളായി. ഓണ്‍ലൈന്‍ പ്രശ്‌ന പരിഹാരത്തിനായി ഇ-സമാധാന്‍ സംവിധാവും തുടങ്ങിയിരുന്നു. ഭിന്നശേഷിയുള്ളവര്‍ക്കായി നടത്തിയ അദാലത്ത്, ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ പെണ്‍കുട്ടികളെ പരിശീലിപ്പിക്കുന്ന “ഉണ്ണിയാര്‍ച്ച”, പിന്നാക്ക പ്രദേശങ്ങളിലെ കായിക പ്രതിഭകളെ കണ്ടെത്താന്‍ “ഏകലവ്യ” പദ്ധതിയും നടപ്പാക്കി. സിവില്‍ സ്റ്റേഷനിലെ കാന്റീന്‍ നവീകരിച്ച് ലാഭവിഹിതം കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കാനുള്ള തീരുമാനവും ശ്രദ്ധേയമായിരുന്നു. ജില്ലക്കും പ്രതീക്ഷ നല്‍കുകയാണ് കൊല്ലത്തിന്റെ ഈ സ്‌നേഹ സ്പര്‍ശം.

Latest