Connect with us

National

സാകിര്‍ നായിക്കിനെതിരായ റിപ്പോര്‍ട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രിക്ക് കൈമാറി

Published

|

Last Updated

മുംബൈ: സലഫി ധാരയിലുള്ള പ്രബോധകന്‍ ഡോ. സാകിര്‍ നായിക്കിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് മഹാരാഷ്ട്ര പോലീസ് നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന് കൈമാറി. സാകിറിന്റെ നേതൃത്വത്തിലുള്ള സംഘടന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നതെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു.

മുംബൈ പോലീസ് കമ്മീഷണറില്‍ നിന്ന് സര്‍ക്കാറിന് റിപ്പോര്‍ട്ട് കിട്ടിയിട്ടുണ്ട്. നിരവധി ഗുരുതരമായ വിവരങ്ങള്‍ റിപ്പോര്‍ട്ടിലുണ്ടെന്നാണ് മനസ്സിലാക്കുന്നതെന്ന് അദ്ദേഹം വാര്‍ത്താ ലേഖകരോട് പറഞ്ഞു. സാകിര്‍ നായിക്കിന്റെ സംഘടന നടത്തിയ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ മാത്രമല്ല, സാകിര്‍ നേരിട്ട് തന്നെ ചില പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവെന്നും റിപ്പോര്‍ട്ടിലുണ്ട്. റിപ്പോര്‍ട്ട് വിശദമായി പഠിച്ച ശേഷം കേന്ദ്ര ആഭ്യന്തര വകുപ്പിന് കൈമാറും. ആഭ്യന്തര വകുപ്പുമായി ആലോചിച്ച് എന്ത് നടപടികളാണ് കൈകൊള്ളേണ്ടതെന്ന് തീരുമാനിക്കുമെന്നും ഫട്‌നാവിസ് പറഞ്ഞു.

ബംഗ്ലാദേശിലെ ഭീകരാക്രമണത്തില്‍ അറസ്റ്റിലായ ചിലര്‍ക്ക് സാകിര്‍ നായിക്കുമായി ബന്ധമുണ്ടെന്ന് ആരോപണം പുറത്ത് വന്നപ്പോഴാണ് മുംബൈ പോലീസ് അദ്ദേഹത്തിനെതിരെ അന്വേഷണം തുടങ്ങിയത്. പോലീസ് ഇപ്പോള്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഉപയോഗിച്ച് സാകിര്‍ നായിക്കിനെതിരെ മഹാരാഷ്ട്ര സര്‍ക്കാര്‍ കൂടുതല്‍ നടപടികളിലേക്ക് നീങ്ങുമെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന സൂചന. റിപ്പോര്‍ട്ട് മുന്‍നിര്‍ത്തി ഉടന്‍ നിയമോപദേശം തേടാനാണ് ഫട്‌നാവിസ് സര്‍ക്കാറിന്റെ തീരുമാനം.

സാകിര്‍ നായിക്കിന്റെ നേതൃത്വത്തില്‍ മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനെ (ഐ ആര്‍ എഫ്) നിരോധിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആലോചന തുടങ്ങിയിട്ടുണ്ട്. വിവാദ പ്രസംഗങ്ങളുടെ പേരില്‍ സാകിറിനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസുകളുടെ വിവരങ്ങള്‍ കേന്ദ്രം ശേഖരിച്ചുവെന്നാണ് സൂചന.

ഇവയില്‍ വിശദമായി പരിശോധന നടത്തിയ ശേഷമായിരിക്കും സാകിറിന്റെ പ്രസ്ഥാനത്തെ നിരോധിക്കുന്ന കാര്യത്തില്‍ തീരുമാനം കൈക്കൊള്ളുക. 1991ല്‍ രൂപം നല്‍കിയ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനെ യു എ പി എ നിയമത്തിന്റെ അടിസ്ഥാനത്തില്‍ നിയമവിരുദ്ധമെന്ന് പ്രഖ്യാപിക്കാമെന്നാണ് നിയമ മന്ത്രാലയത്തിന്റെ വിലയിരുത്തല്‍.