Connect with us

National

മുംബൈ-ഗോവ ദേശീയപാതയില്‍ പാലം തകര്‍ന്നു; രണ്ടു ബസുകള്‍ കാണാതായി

Published

|

Last Updated

മുംബൈ: മഹാരാഷ്ട്രയിലെ റായ്ഗഡില്‍ പാലം തകര്‍ന്നു. മുംബൈ -ഗോവ ദേശീയ പാതയില്‍ പാലമാണ് തകര്‍ന്നത്. രണ്ട് ബസുകള്‍ ഉള്‍പ്പെടെ നാല് വാഹനങ്ങള്‍ ഒഴുകിപ്പോയതായി റിപ്പോര്‍ട്ടുകളുണ്ട്.രണ്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തു. അപകടത്തില്‍ 20 പേരെ കാണാതായതാണ് പ്രാഥമിക നിഗമനം. ദേശീയ ദുരന്തനിവാരണ സേന സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് പാലം തകര്‍ന്ന് വീണത്. സാവിത്രി നദിക്ക് കുറുകെയുള്ള പാലമാണ് ഒലിച്ചുപോയത്.
കനത്ത മഴയെത്തുടര്‍ന്ന് സാവിത്രി നദി കരകവിഞ്ഞൊഴുകിയതാണ് പാലം തകരാന്‍ കാരണമായത്. രണ്ട് സമാന്തരപാലങ്ങളില്‍ ഒന്നാണ് തകര്‍ന്നു വീണത്. ഇത് ബ്രിട്ടീഷ് ഭരണത്തിന്‍ കീഴില്‍ പണിത പാലമാണ്.ഗോവയില്‍ നിന്നും മുംബൈയിലേക്കുള്ള വാഹനങ്ങള്‍ മാത്രമായിരുന്നു ഈ പാലം വഴി കടത്തിവിട്ടിരുന്നത്. മുംബൈയില്‍ നിന്നും ഗോവയിലേക്കുള്ള വാഹനങ്ങളാണ് സമാന്തരപാലം വഴി കടത്തിവിട്ടത്. ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഈ പാലം വഴിയാണ് മുഴുവന്‍ വാഹനങ്ങളും ഇപ്പോള്‍ കടത്തിവിടുന്നത്.

ഈ പാലവും തകര്‍ന്നു പോകുമെന്ന ഭയത്തില്‍ യാത്രക്കാര്‍ വാഹനം എടുക്കാന്‍ മടിച്ചതാണ് ഗതാഗതക്കുരുക്ക് ഉണ്ടാകാന്‍ കാരണമായത്. എന്നാല്‍ അധികൃതരെത്തി രണ്ടാം പാലം സുരക്ഷിതമാണെന്ന് അറിയച്ചു. പാലത്തിന്റെ 80 ശതമാനവും തകര്‍ന്നതായി പൊലീസ് അറിയച്ചു. നിയന്ത്രണങ്ങളോടെയാണ് ഇപ്പോള്‍ പ്രദേശത്ത് റോഡ് ഗതാഗതം നടക്കുന്നത്.

Latest