National
കര്‍ണാടകയില്‍ ട്രാന്‍സ്‌പോര്‍ട്ട് തൊഴിലാളി സമരം പൂര്‍ണം; ജനജീവിതത്തെ ബാധിച്ചു
ബംഗളൂരു: കര്‍ണാടകയില്‍ ഒരു ലക്ഷത്തോളം വരുന്ന ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ തൊഴിലാളികളുടെ അനിശ്ചിതകാല പണിമുടക്ക് പൂര്‍ണം. ഞായറാഴ്ച അര്‍ധരാത്രി തുടങ്ങിയ പണിമുടക്ക് ജനജീവിതത്തെ ബാധിച്ചു. വിവിധ ആവശ്യങ്ങള്‍ക്കായി ബംഗളൂരു അടക്കമുള്ള നഗരങ്ങളില്‍ എത്തിയ ആയിരക്കണക്കിന് ആളുകള്‍ വാഹനം കിട്ടാതെ വലഞ്ഞു. പണിമുടക്ക് കണക്കിലെടുത്ത് സംസ്ഥാനത്തെ വിവിധ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും നേരത്തെ രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചിരുന്നു.
35 ശതമാനം വേതന വര്‍ധന ഉള്‍പ്പെടെ 41 ആവശ്യങ്ങളുമായാണ് കെഎസ്ആര്‍ടിസി, ബിഎംടിസി, എന്‍ഇകെആര്‍ടിസി, എന്‍ഡബ്ല്യൂകെആര്‍ടിസി ജീവനക്കാർ പണിമുടക്കുന്നത്. പത്ത് ശതമാനം ശമ്പള വര്‍ധന നല്‍കാമെന്ന് സര്‍ക്കാര്‍ ട്രാന്‍സ്‌പോര്‍ട്ട് തൊഴിലാളി യൂണിയനുകളെ അറിയിച്ചിരുന്നുവെങ്കിലും അവര്‍ വഴങ്ങിയില്ല. ഇതുസംബന്ധിച്ച് സര്‍ക്കാറും തൊഴിലാളി സംഘടനാ പ്രതിനിധികളും തമ്മില്‍ നിരവധി ഘട്ട ചര്‍ച്ചകള്‍ നടന്നിരുന്നു.
സമരത്തിനിടെ ചിലയിടങ്ങളില്‍ നിരത്തിലിറങ്ങിയ ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി. 70 ബസുകൾ ആക്രമണത്തിൽ തകർന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. ബംഗളൂരു, ഹാസ്സന്‍, രാമനഗരം, ബെല്‍ഗാവി, ശിവമോഗ, കൊപ്പല്‍, ചിക്ക്മംഗളൂരു എന്നിവിടങ്ങളിലാണ് ബസുകള്‍ക്ക് കല്ലെറിഞ്ഞത്.