Connect with us

Kerala

പോത്തിന് തൂക്കം 1750 കിലോ; കാഴ്ചക്കാര്‍ക്ക് കൗതുകം

Published

|

Last Updated

പന്താരങ്ങാടി പതിനാറുങ്ങലിലെ ഹസന്‍കുട്ടി ഹാജിയുടെ വീട്ടിലെ ഭീമന്‍പോത്ത്‌

തിരൂരങ്ങാടി: 1750 കിലോ തൂക്കംവരുന്ന ഭീമന്‍ പോത്ത് നാട്ടുകാര്‍ക്ക് കൗതുകമാകുന്നു. പന്താരങ്ങാടി പതിനാറുങ്ങലിലെ പ്രമുഖ കന്നുകാലി കച്ചവടക്കാരനായ മുട്ടിച്ചിറക്കല്‍ ഹസന്‍കുട്ടിഹാജിയുടെ വീട്ടിലാണ് ഈ പോത്തുള്ളത്. ഹൈദരാബാദിലെ ചന്തയില്‍നിന്ന് വാങ്ങിയ നാല് വയസ് പ്രായമുള്ള പോത്തിനെ കഴിഞ്ഞ ദിവസമാണ് ഇവിടെ കൊണ്ടുവന്നത്. വലിയ , ഉയിരുള്ള കന്നുകാലികള്‍ എവിടെയുണ്ടെന്ന് കേട്ടാലും ചന്തയില്‍ കണ്ടാലും അതിനെ വിലക്ക് വാങ്ങുകയാണ് ഹസന്‍കുട്ടിഹാജിയുടെ ഹോബി. ഇദ്ദേഹത്തിന്റെ മൂന്ന് തലമുറ തന്നെ അറിയപ്പെട്ട കച്ചവടക്കാരായിരുന്നു.
ഹൈദരബാദില്‍ നിന്ന് ദിവസങ്ങളോളം വാഹനത്തില്‍ യാത്രചെയ്താണ് പോത്തിനെ ഇവിടെ എത്തിച്ചത്. അന്ന് ചന്തയില്‍ ഉണ്ടായിരുന്ന ഏറ്റവും വലിയ പോത്ത് ഇതായിരുന്നുവെന്ന് ഹസന്‍കുട്ടി ഹാജി പറഞ്ഞു. പരുത്തിക്കുരു, ചോളം, തവിട്, കഞ്ഞി എന്നിവയാണ് പ്രധാന ഭക്ഷണം. മറ്റു പോത്തുകളെ പോലെ വൈക്കോലും നല്‍കാറുണ്ട്.
ദിനേന എണ്ണ തേച്ച് കുളിപ്പിക്കുകയും വേണം. കാത്തിരിക്കുകയൊന്നും വേണ്ട, ദിവസങ്ങള്‍ക്കകം ആവശ്യക്കാരെത്തി കച്ചവടം ഉറപ്പിക്കും. ഹസന്‍കുട്ടി ഹാജി പറയുന്നു. അഖീഖത്ത് അറുക്കാനാണ് ഇവകളെ കൂടുതലും കൊണ്ടു പോകാറുള്ളത്.

Latest