Connect with us

National

സവര്‍ണര്‍ കുടിവെള്ളത്തിന് വിലക്കേര്‍പ്പെടുത്തി; ദളിത് സ്ത്രീ സ്വന്തമായി കിണര്‍ കുഴിച്ചു

Published

|

Last Updated

ലക്‌നോ: പൊതുടാപ്പില്‍ നിന്ന് വെള്ളമെടുക്കാന്‍ സവര്‍ണര്‍ വിലക്കേര്‍പ്പെടുത്തിയതിനെ വെല്ലുവിളിച്ച് ദളിത് സ്ത്രീ സ്വന്തമായി കിണര്‍ കുഴിച്ചു. ദളിതരായ 40 കുടുംബങ്ങള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കുന്ന കിണറാണ് കസ്തൂരിയെന്ന മധ്യവയസ്‌ക സ്വന്തമായി കുഴിച്ചത്. അഞ്ച് വര്‍ഷം മുമ്പ് നടന്ന സവര്‍ണരുടെ വിലക്കിനെ വെല്ലുവിളിയായി കണ്ടാണ് കസ്തൂരി കിണര്‍ കുഴി ആരംഭിച്ചത്.
ദുദ്ദി ഗ്രാമത്തിലാണ് സംഭവം. സവര്‍ണ വിഭാഗം ജനങ്ങള്‍ക്ക് സ്വാധീനമുള്ള പ്രദേശത്താണ് പൊതുടാപ്പ് ഉണ്ടായിരുന്നതെന്നും ഇവിടെ നിന്ന് വെള്ളമെടുക്കുന്നതില്‍ നിന്ന് വിലക്കേര്‍പ്പെടുത്തിയപ്പോഴാണ് കിണര്‍ കുഴിക്കുന്നതിനെ കുറിച്ച് ചിന്തിച്ചതെന്നും കസ്തൂരി പറഞ്ഞു. ഏറെ ദുരിതങ്ങളും വെല്ലുവിളികളും അതിജീവിച്ചാണ് കിണര്‍ പണി പൂര്‍ത്തിയാക്കിയതെന്നും ഇപ്പോള്‍ ഏറെ സന്തോഷം തോന്നുന്നുണ്ടെന്നും സുലഭമായി കുടിവെള്ളം ലഭിക്കുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പൊതുടാപ്പില്‍ നിന്നും വെള്ളമെടുക്കാന്‍ മേല്‍ജാതിക്കാര്‍ അനുവദിക്കാതെ വന്നതോടെ ദാഹമകറ്റാനുള്ള ഒരു കുടം വെള്ളത്തിനായി യുദ്ധം ചെയ്യേണ്ട അവസ്ഥയായിരുന്നു. അപമാനം സഹിക്കാതെ വന്നതോടെ താന്‍ ഗ്രാമം വിട്ടു. സമീപത്തെ വനത്തില്‍ ഒരു കുടില്‍ കെട്ടി. കിണര്‍ കുഴിക്കാന്‍ തുടങ്ങി. ഈ നീക്കത്തെ മക്കള്‍ വരെ എതിര്‍ത്തു. തന്റെ മാനസിക നില തെറ്റിയെന്ന് പലരും കരുതി. ഭ്രാന്തിയെന്ന് വരെ വിളിക്കാന്‍ തുടങ്ങി. കസ്തൂരി പറയുന്നു.
വനത്തിലെത്തിയ കസ്തൂരി പാറയിടുക്കില്‍ നിന്ന് വന്ന വെള്ളമായിരുന്നു കുടിച്ചിരുന്നത്. പിന്നീട് ഇത് നിലച്ചപ്പോള്‍ കിണര്‍ കുഴിക്കാന്‍ തുടങ്ങുകയായിരുന്നു.