Connect with us

Gulf

തിരുവനന്തപുരത്ത് യുഎഇ കോൺസുലേറ്റ് അടുത്ത മാസം പ്രവർത്തനമാരംഭിക്കും

Published

|

Last Updated

അബുദാബി:യു എ ഇയുടെ ഇന്ത്യയിലെ രണ്ടാമത്തെ കോണ്‍സുലേറ്റ് അടുത്ത മാസം ആദ്യവാരം തിരുവനന്തപുരത്ത് പ്രവര്‍ത്തനമാരംഭിക്കും. പുതിയ കോണ്‍സുല്‍ ജനറലായി മുതിര്‍ന്ന നയതന്ത്ര വിദഗ്ധന്‍ ജമാല്‍ ഹുസൈന്‍ റഹ്മ അല്‍ സആബിയെ നിയമിച്ചതായി അധികൃതര്‍ അറിയിച്ചു.

2011ലാണ് കേരളത്തില്‍ കോണ്‍സുലേറ്റ് തുറക്കാന്‍ യു എ ഇ സന്നദ്ധത പ്രകടിപ്പിച്ചത്. യു എ ഇയില്‍ 26 ലക്ഷത്തോളം മലയാളികള്‍ ജോലി ചെയ്യുന്നുണ്ട്. ഇന്ത്യക്കാരില്‍ പകുതിയും മലയാളികളാണ്. ഇതു സംബന്ധിച്ച് യു എ ഇ വിദേശകാര്യഅന്താരാഷ്ട്ര സഹകരണ മന്ത്രാലയത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകും. തൊഴില്‍ നിയമനം, നിക്ഷേപം തുടങ്ങി വിവിധ മേഖലകളിലെ നടപടിക്രമങ്ങള്‍ കോണ്‍സുലേറ്റ് യാഥാര്‍ഥ്യമാകുന്നതോടെ എളുപ്പത്തിലാകും.

2016 ആദ്യത്തില്‍ കോണ്‍സുലേറ്റ് തുറക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നെങ്കിലും വിവിധ കാരണത്താല്‍ വൈകുകയായിരുന്നു. തിരുവനന്തപുരം മണക്കാട് ജംഗ്ഷനില്‍ 25,000 ചതുരശ്രയടി വിസ്തൃതിയിലുള്ള കെട്ടിടം ആറുവര്‍ഷത്തേക്ക് വാടകക്കെടുത്താണ് ഓഫീസ് തുറക്കുന്നത്.

യു എ ഇയുടെ ഇന്ത്യയിലെ രണ്ടാമത്തെ കോണ്‍സുലേറ്റാണ് തിരുവനന്തപുരത്തേത്. നിലവില്‍ മുംബൈയിലാണ്. യു എ ഇക്ക് കോണ്‍സുലേറ്റുള്ളത്. യു എ ഇയുടെ ചുവടുപിടിച്ച് ജി സി സിയിലെ മറ്റു രാഷ്ട്രങ്ങളും കേരളത്തില്‍ കോണ്‍സുലേറ്റ് തുറക്കുവാനുള്ള സാധ്യതയേറെയാണ്. യു എ ഇയുടെ കേരളത്തിലെ കോണ്‍സുലേറ്റ് ആരംഭിക്കുന്നതിനെ യു എ ഇ ഇന്ത്യന്‍ അംബാസഡര്‍ ടി പി സീതാറാം സ്വാഗതം ചെയ്തു. നയതന്ത്ര ദൗത്യം എളുപ്പത്തിലാക്കുവാനും യു എ ഇ വിസ, മറ്റു രേഖകള്‍ എളുപ്പത്തില്‍ ലഭ്യമാകുവാനും കോണ്‍സുലേറ്റ് സഹായകരമാകുമെന്ന് അദ്ദേഹം പറഞ്ഞു.

ബ്യൂറോ ചീഫ്, സിറാജ്, അബൂദബി