Connect with us

Articles

ആഗ്രഹപ്രചോദിതം

Published

|

Last Updated

ആ(അത്യാ)ഗ്രഹപ്രചോദിതം – ഡോ. തോമസ് ഐസക്ക് അവതരിപ്പിച്ച പിണറായി വിജയന്‍ സര്‍ക്കാറിന്റെ ആദ്യ ബജറ്റിനെ ഇങ്ങനെ വിശേഷിപ്പിക്കാമെന്ന് തോന്നുന്നു. വി എസ് അച്യുതാനന്ദന്‍ സര്‍ക്കാറില്‍ ധനമന്ത്രിയായിരിക്കെ തോമസ് ഐസക്ക് അവതരിപ്പിച്ച ബജറ്റുകളില്‍ കാണാമായിരുന്ന ഈ സവിശേഷത, ഇക്കുറി കുറേക്കൂടി പ്രകടമായിരിക്കുന്നു. നെല്‍കൃഷിയെ തിരിച്ചെടുക്കും, പച്ചക്കറിക്കൃഷി വ്യാപിപ്പിക്കും, പൊതുവിദ്യാഭ്യാസ സൗകര്യങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തിനൊപ്പമെത്തിക്കും, ദേശീയപാതയുടെ വികസനത്തിനും ഗെയില്‍ പദ്ധതിക്കുമൊക്കെ ഭൂമി ഏറ്റെടുക്കും, റോഡുകള്‍, പാലങ്ങള്‍ തുടങ്ങി അടിസ്ഥാന സൗകര്യ വികസനത്തില്‍ വലിയ മുന്നേറ്റമുണ്ടാക്കും, കയര്‍, കശുവണ്ടി തുടങ്ങിയ പരമ്പരാഗത വ്യവസായ മേഖലകളെ പുഷ്‌കലമാക്കും, സാമൂഹികക്ഷേമ പദ്ധതികള്‍ തടസ്സമില്ലാതെ തുടരും, രോഗപ്രതിരോധം – ചികിത്സ – സാന്ത്വനം എന്നിവയെ യോജിപ്പിച്ച് ആരോഗ്യ സംരക്ഷണ കാഴ്ചപ്പാടില്‍ മാറ്റം വരുത്തും, അവ്വിധം ചികിത്സ ഉറപ്പാക്കാന്‍ പാകത്തില്‍ ആശുപത്രികളില്‍ നിയമനങ്ങള്‍ നടത്തും, സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് നടപ്പാക്കും എന്ന് തുടങ്ങി പലവിധ ആഗ്രഹങ്ങള്‍. അതില്‍ പ്രചോദിതനാകുമ്പോള്‍ യാഥാര്‍ഥ്യം, പ്രായോഗികത എന്നിവയുമായി വലിയ അകലമുണ്ടാകുക സ്വാഭാവികം. ആ അകലം എത്രത്തോളം കുറയുമെന്നതിനെ ആശ്രയിച്ചിരിക്കും ആഗ്രഹത്താല്‍ പ്രചോദിതമായ പ്രഖ്യാപനങ്ങളുടെ യാഥാര്‍ഥ്യമാകല്‍. നിലവിലുള്ള സംവിധാനങ്ങളുടെ പ്രവര്‍ത്തന രീതിയും പോയ വര്‍ഷങ്ങളിലെ ബജറ്റുകളുടെ തുടര്‍ പ്രവര്‍ത്തനങ്ങളും ആസ്പദിച്ചാല്‍ അത് അത്രത്തോളം എളുപ്പമല്ലെന്ന് മനസ്സിലാക്കാന്‍ പ്രയാസമില്ല.
ആഗ്രഹപ്രചോദിതമാണ് എല്ലാ ബജറ്റുകളും. യു ഡി എഫ് സര്‍ക്കാറില്‍ ധനമന്ത്രിയായിരുന്ന കെ എം മാണി അവതരിപ്പിച്ച ബജറ്റുകളിലും ഇതുപോലുള്ള പ്രഖ്യാപനങ്ങള്‍ സുലഭമായുണ്ട്. പക്ഷേ, പലതിനും എവിടെ നിന്ന് പണം എന്നതില്‍ തിട്ടമുണ്ടായിരുന്നില്ല. പണം നീക്കിവെച്ചപ്പോള്‍ തന്നെ അത് ആവശ്യത്തിന് മാത്രമുണ്ടായിരുന്നില്ല. നീക്കിവെച്ചത് തന്നെ ഭൂരിഭാഗത്തിലും ചെലവിട്ടതുമില്ല. ബജറ്റിന് പുറത്ത് യഥേഷ്ടം ചെലവിടുകയും ഖജാനയിലേക്ക് മുതല്‍ക്കൂട്ടേണ്ടത് പിരിച്ചെടുക്കാതിരിക്കുകയും വഴി പദ്ധതി നടത്തിപ്പ് എന്നത് ഏറെക്കുറെ പ്രഹസനമാക്കുകയും ചെയ്തു, യു ഡി എഫ് സര്‍ക്കാര്‍. തോമസ് ഐസക്കിന്റേതിനെ അതില്‍ നിന്ന് ഭിന്നമാക്കുന്നത് പ്രഖ്യാപനങ്ങള്‍ വേണമെങ്കില്‍ പ്രാവര്‍ത്തികമാക്കാനുള്ള ഉപായം അദ്ദേഹം വിവരിക്കുന്നുവെന്നതുകൊണ്ടാണ്. ധനകാര്യ അച്ചടക്കം പാലിക്കാന്‍ സാധിക്കുമെന്ന് മുന്‍കാലത്ത് അദ്ദേഹം തെളിയിച്ചിട്ടുള്ളതുകൊണ്ടാണ്. നികുതി പിരിവ് ഊര്‍ജിതമാക്കി വരുമാനം വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്ന് തെളിയിച്ചിട്ടുള്ളതുകൊണ്ടു കൂടിയാണ്.
നടപ്പ് സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റല്ല, മറിച്ച് പിണറായി വിജയന്‍ സര്‍ക്കാറിന്റെ ഭരണകാലയളവിലേക്കുള്ള പ്രവര്‍ത്തന രേഖയാണ് തോമസ് ഐസക്ക് വരയാന്‍ ശ്രമിച്ചത്. അതിനൊപ്പം നടപ്പ് വര്‍ഷത്തെ കണക്കുകള്‍ അവതരിപ്പിക്കുകയും ചെയ്തു. ധവളപത്രത്തില്‍ വിവരിച്ച സാമ്പത്തിക പ്രയാസങ്ങള്‍, ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്ന് കൊണ്ടുപോകുന്നതിന് തടസ്സമാകില്ല എന്ന് ധനമന്ത്രി നേരത്തെ തന്നെ പറഞ്ഞിരുന്നു. അത് പാലിക്കാനുള്ള ശ്രമം ബജറ്റിലുണ്ട്. സാമൂഹികക്ഷേമ പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കുകയും ഭാവി ലാക്കാക്കിയുള്ള പദ്ധതികളില്‍ ശ്രദ്ധിക്കാതിരിക്കുകയും ചെയ്യുന്നുവെന്നത് ഇടതുപക്ഷ സര്‍ക്കാറുകളൊക്കെ നേരിടുന്ന വിമര്‍ശമാണെന്ന് ഐസക്ക് ബജറ്റ് പ്രസംഗത്തില്‍ തന്നെ പറയുന്നു. വാസ്തവവുമായി ചെറിയ ബന്ധമുള്ള ഈ വിമര്‍ശത്തെ ബോധപൂര്‍വം മറികടക്കാനുള്ള ശ്രമം പുതിയ ബജറ്റില്‍ കാണാം.
ക്ഷേമ പെന്‍ഷുകളുടെ വിതരണം പോലുള്ള കാര്യങ്ങള്‍ നികുതി പിരിവ് വര്‍ധിക്കുന്നതിലൂടെ ലഭിക്കുന്ന അധിക വരുമാനം കൊണ്ട് ഐസക്കിന് നേരിടാന്‍ സാധിച്ചേക്കും. പക്ഷേ, മറ്റ് പ്രഖ്യാപനങ്ങളൊക്കെ പ്രാവര്‍ത്തികമാക്കണമെങ്കില്‍ പണം വേറെ കണ്ടെത്തണം. ധന ഉത്തരവാദിത്ത നിയമം പ്രാബല്യത്തിലായതും കടമെടുപ്പ് ആകെ ആഭ്യന്തര ഉത്പാദനത്തിന്റെ മൂന്ന് ശതമാനമായി നിജപ്പെടുത്തിയതുമൊക്കെ സാമ്പത്തിക പരിഷ്‌കരണത്തിന് ശേഷമാണ്. സാമ്പത്തിക വര്‍ഷത്തില്‍ റവന്യൂ മിച്ചമുണ്ടാക്കുകയും അതുവഴി ധനക്കമ്മി നിയന്ത്രിച്ചു നിര്‍ത്തുകയും ചെയ്യുക എന്നതാണ് സമ്പദ്‌വ്യവസ്ഥയുടെ ആരോഗ്യത്തിന്റെ ലക്ഷണം. നിലവിലെ സ്ഥിതിയില്‍ സര്‍ക്കാറിന് കടമെടുക്കാന്‍ അനുവാദമുള്ള വിഹിതം റവന്യു കമ്മി അടച്ചുതീര്‍ക്കാനേ തികയൂ. സാമ്പത്തിക പരിഷ്‌കരണത്തിന്റെ ഭാഗമായി ലഭിച്ച ഉപകരണങ്ങള്‍ ഉപയോഗപ്പെടുത്തി ഇതിനെ മറികടക്കാന്‍ ശ്രമിക്കുകയാണ് ധനമന്ത്രി. സംസ്ഥാന അടിസ്ഥാന സൗകര്യ വികസന ബോര്‍ഡിനെ വിപുലമായ സൗകര്യങ്ങളുള്ള ഏജന്‍സിയായി പരിവര്‍ത്തിപ്പിക്കുകയും അതുപയോഗിച്ച് വിവിധ പദ്ധതികളിലേക്ക് പണമെത്തിക്കുകയും ചെയ്യുക എന്നതാണ് പദ്ധതി. പലിശരഹിത സാമ്പത്തിക സ്ഥാപനത്തെയും നിക്ഷേപത്തിനുള്ള ഇടനിലയായി ഉപയോഗിക്കാന്‍ ശ്രമിക്കുന്നു.
ഇവ രണ്ടും പ്രവര്‍ത്തനക്ഷമമാകണമെങ്കില്‍ നിയമ പിന്‍ബലം ഉറപ്പാക്കേണ്ടതുണ്ട്. രണ്ട് ഉപകരണങ്ങളുടെയും മനുഷ്യ വിഭവശേഷിയടക്കമുള്ള സംഘാടനം അടുത്ത കടമ്പയാണ്. ഇതൊക്കെ പൂര്‍ത്തിയായതിന് ശേഷമേ മൂലധന സമാഹരണത്തിന് ശ്രമിക്കാന്‍ സാധിക്കൂ. അതിനെത്ര കാലമെടുക്കും? അങ്ങനെ പണം വരുമ്പോഴേക്കും പിണറായി സര്‍ക്കാറിന്റെ കാലയളവില്‍ രണ്ട് വര്‍ഷമെങ്കിലും പൂര്‍ത്തിയായിട്ടുണ്ടാകും. അങ്ങനെയാണെങ്കില്‍ അഞ്ച് വര്‍ഷത്തേക്കായി തോമസ് ഐസക്ക് വരയാന്‍ ശ്രമിച്ചത് വെള്ളത്തിലാണെന്ന് കരുതേണ്ടിവരും. നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി ഈ വര്‍ഷത്തെ ലക്ഷ്യങ്ങള്‍ നിറവേറ്റാനുള്ള ഇച്ഛാശക്തി പിണറായിക്കും കൂട്ടര്‍ക്കുമുണ്ടാകുമോ എന്നതാണ് കാത്തിരുന്ന് കാണേണ്ടത്. അതുണ്ടെങ്കില്‍, പ്രഖ്യാപിച്ചതില്‍ പാതിയെങ്കിലും നടക്കാന്‍ സാധ്യതയുണ്ട്. ഇതൊക്കെ നടന്നുവെന്ന് കരുതുക, സമാഹരിച്ച മൂലധനത്തിന്റെ തിരിച്ചടവ് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് നടത്തേണ്ടി വരില്ലേ? നടപ്പാക്കുന്ന പദ്ധതികളില്‍ നിന്നുള്ള വരുമാനം കൊണ്ട് തിരിച്ചടക്കാമെന്ന് ഉദ്ദേശിക്കുന്നുവെങ്കില്‍ സംസ്ഥാനത്ത് ചുങ്കപ്പാതകളുടെയും പാലങ്ങളുടെയും എണ്ണം കൂടുമെന്ന് ഉറപ്പ്.
ഭൂമി ഏറ്റെടുക്കല്‍ പോലുള്ളവ സാമ്പത്തികം മാത്രമല്ല, രാഷ്ട്രീയം കൂടി ഉള്‍ക്കൊള്ളുന്നതാണെന്നത് കണക്കിലെടുക്കണം. മൂലധനം സമാഹരിച്ചുവെന്നത് കൊണ്ടുമാത്രം അത് നടക്കണമെന്നില്ല. ദേശീയ – സംസ്ഥാന പാതകളുടെ വികസനവും കൊച്ചി – കോയമ്പത്തൂര്‍ വ്യവസായ ഇടനാഴിയുമൊക്കെ ചോദ്യചിഹ്നം നേരിടുന്നത്, പണമെവിടെ നിന്ന് കിട്ടുമെന്നതില്‍ നിന്ന് മാത്രമല്ല. അതിവേഗ റെയില്‍ കോറിഡോര്‍ എന്നത് വി എസ് സര്‍ക്കാറില്‍ ധനമന്ത്രിയായിരിക്കെ തോമസ് ഐസക്ക് പ്രഖ്യാപിച്ചതാണ്. അതിന്റെ വിശദമായ പദ്ധതി രേഖ തയ്യാറായിട്ടുണ്ട്. ആ അത്യാഗ്രഹത്തില്‍ തുടരുന്ന ധനമന്ത്രി, നിലവിലുള്ള പാതക്ക് സമാന്തരമായി പുതിയ പാത നിര്‍മിക്കാനാകുമോ (ഓട്ടത്തിന്റെ വേഗം അല്‍പ്പം കുറച്ചാണെങ്കിലും) എന്ന് പരിശോധിക്കാനൊരുങ്ങുകയാണ്. ലക്ഷം കോടിയിലേറെ ചെലവുവരുന്ന പദ്ധതി, അടുത്തകാലത്തൊന്നും നടപ്പാകാനിടയില്ലാത്തതാണെന്ന് അദ്ദേഹത്തിന് തന്നെ അറിയാവുന്നതാണ്. ഭാവി കണക്കിലെടുക്കുമ്പോള്‍ അത്തരത്തിലൊന്നിനെക്കുറിച്ച് സ്വപ്‌നം കാണാതിരിക്കാനും സാധിക്കില്ല. ആലപ്പുഴയില്‍ പ്രഖ്യാപിച്ച ജലഗതാഗത പദ്ധതി, റെയില്‍വേയുമായി സംയുക്ത സംരംഭമായി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ശബരി അടക്കമുള്ള പാതകള്‍ എന്നിവക്കൊക്കെ വേണ്ടി വരുന്നതും ചെറിയ തുകയായിരിക്കില്ല. അതിനുള്ള മൂലധന സമാഹരണമൊക്കെ എവിടെ നിന്ന് എന്ന ചോദ്യം മേല്‍ വിവരിച്ച ഉപകരണങ്ങളുണ്ടെങ്കിലും നിലനില്‍ക്കുന്നു.
തീര പരിപാലന നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം തീരത്ത് വീടു നിര്‍മിക്കാന്‍ പ്രയാസപ്പെടുന്നവരില്‍, മറ്റിടങ്ങളിലേക്ക് മാറാന്‍ താത്പര്യമുള്ള കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതം വാഗ്ദാനം ചെയ്യുന്നു ധനമന്ത്രി. എത്ര കുടുംബങ്ങള്‍ ഇതില്‍ താത്പര്യം പ്രകടിപ്പിക്കും. തീരദേശത്തിന്റെ വ്യാപ്തി കണക്കെലെടുക്കുമ്പോള്‍ കൂടുതല്‍ കുടുംബങ്ങള്‍ ഇതിന് തയ്യാറായാല്‍ ധനമന്ത്രി വിഷമിക്കുമെന്ന് ഉറപ്പ്. അപ്പോള്‍ പിന്നെ നടപ്പാകാത്ത പദ്ധതികളുടെ പട്ടികയിലേക്ക് ഒന്നു കൂടിയായി ഇത് മാറാന്‍ സാധ്യത ഏറെയാണ്. വീടില്ലാത്തവര്‍ക്ക് വീട്, ഭൂരഹിതര്‍ക്ക് ഭൂമി എന്നീ പദ്ധതികള്‍ സര്‍ക്കാര്‍ മുന്‍കൈയില്‍ നടപ്പാക്കുക എന്നത് പ്രായോഗികമായി ഏറെക്കുറെ നടക്കാത്തതാണ് എന്ന് പറഞ്ഞുവെക്കുന്നതാണ് ബജറ്റ് പ്രസംഗത്തിലെ പരാമര്‍ശങ്ങള്‍. ബജറ്റില്‍ നിര്‍ദേശിക്കുന്ന ധനസഹായത്തില്‍ വീടുവെക്കാനാകുമെന്ന് ഒന്നാം ക്ലാസില്‍ ഗണിതം പഠിച്ചവരാരും വിശ്വസിക്കാനിടയില്ല. ഉദാരമതികളുടെ സഹായം, സന്നദ്ധ പ്രവര്‍ത്തനം എന്നിവയിലൂടെ വീട് നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ അനുവദിക്കുമെന്ന ഔദാര്യം അല്‍പ്പം കടന്നുപോയി. അതോ ഇവിടെ തീര്‍ത്തും പ്രായോഗികതയുടെ വക്താവായി ധനമന്ത്രി മാറിയതാണോ?
“”കാര്‍ഷികമൂല്യവര്‍ധിത വ്യവസായങ്ങള്‍ കൃഷിക്കാരുടെ പ്രൊഡ്യൂസര്‍ കമ്പനികളുടെ ആഭിമുഖ്യത്തില്‍ സ്ഥാപിക്കുമെന്നതിനെക്കുറിച്ച് ഒട്ടേറെ പ്രഖ്യാപനങ്ങള്‍ വാചാലമായി ഉണ്ടാകാറുണ്ടെങ്കിലും പ്രായോഗികമായ നടപടിക്രമങ്ങള്‍ വിരളമാണ്”” എന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി പറയുന്നു. ഈ ബജറ്റിലെ പ്രഖ്യാപനങ്ങള്‍ അത്തരത്തിലാകില്ല എന്ന സൂചനയാണ് ഇവിടെ നല്‍കുന്നത്. അത് വിശ്വസിക്കാമോ എന്നതിലുള്ള സംശയം കേരളത്തില്‍ ജീവിക്കുന്ന എല്ലാവര്‍ക്കുമുണ്ടാകും. സംഭരിക്കുന്ന നെല്ലിന് വില കൈയോടെ നല്‍കും, മത്സ്യത്തൊഴിലാളികള്‍ക്കുള്ള പഞ്ഞമാസ ആനുകൂല്യം സമയത്ത് വിതരണം ചെയ്യും, വീടില്ലാത്തവര്‍ക്കൊക്കെ വീട് നിര്‍മിച്ച് നല്‍കും, പണിപൂര്‍ത്തിയാകാത്ത വീടുകള്‍ പൂര്‍ത്തിയാക്കാന്‍ പ്രത്യേക പദ്ധതി നടപ്പാക്കും എന്ന് തുടങ്ങി പലകുറി പ്രഖ്യാപിക്കുകയും നടപ്പാകാതെ പോകുകയും ചെയ്യുന്ന പലതും തോമസ് ഐസക്കിന്റെ ബജറ്റിലും ആവര്‍ത്തിക്കുന്നുണ്ട്. ഈ രീതിയിലൊരു മാറ്റമുണ്ടാകുന്നില്ലെങ്കില്‍ വര്‍ഷത്തിലൊരിക്കല്‍ (തിരഞ്ഞെടുപ്പ് വര്‍ഷത്തില്‍ രണ്ട് തവണയാകും) നടക്കുന്ന ആചാരമെന്നതിനപ്പുറത്തൊരു സ്ഥാനം ഈ ബജറ്റിനുമുണ്ടാകില്ല. അങ്ങനെ ആചാരങ്ങള്‍ പലത് കാണുകയും അനുഷ്ഠിക്കുകയും ചെയ്തതു കൊണ്ടാണ് ബജറ്റിന് വിശ്വാസ്യതയില്ലെന്ന് പ്രതിപക്ഷം ഉടന്‍ പ്രതികരിച്ചത്.
പൊതു വിദ്യാഭ്യാസം മെച്ചപ്പെടുത്തല്‍, പൊതു ആരോഗ്യ മേഖലയുടെ വീണ്ടെടുപ്പ്, പൊതു മേഖലാ സ്ഥാപനങ്ങളെ ലാഭത്തിലാക്കല്‍, സാമൂഹിക സുരക്ഷാ പദ്ധതികള്‍ ഊര്‍ജിതമാക്കല്‍ എന്ന് തുടങ്ങി ഇടതെന്ന് അറിയപ്പെടുന്ന അജന്‍ഡകളെയൊക്കെ കൈവിടാതെ മൂലധനത്തിന്റെ കുത്തൊഴുക്ക് സാധ്യമാക്കുക എന്ന കാഴ്ചപ്പാടുണ്ട് (അതിന്റെ രാഷ്ട്രീയത്തോട് പലേടത്തും വിയോജിപ്പുണ്ടാകാം). തല്ലാന്‍ കൈയൂക്കുള്ള കൂട്ടം മന്ത്രിസഭയിലുമുണ്ട്. പാമ്പ് ചാകുമോ എന്നത് കണ്ടറിയണം.

 

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്