Connect with us

National

പരിസ്ഥിതി നിയമലംഘനം: അദാനിക്ക് ഇളവ്

Published

|

Last Updated

ന്യൂഡല്‍ഹി: പരിസ്ഥിതി നിയമലംഘനവുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പിന് ചുമത്തിയ പിഴ കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി. കഴിഞ്ഞ യു പി എ സര്‍ക്കാറിന്റെ കാലത്ത് പരിസ്ഥിതി നിയമലംഘനവുമായി ബന്ധപ്പെട്ട് അദാനി പോര്‍ട്‌സ് ആന്‍ഡ് സെസിന് ചുമത്തിയ ഇരുനൂറ് കോടി രൂപയുടെ പിഴയാണ് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയത്. ബിസിനസ് സ്റ്റാന്‍ഡേര്‍ഡാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയമാണ് പിഴശിക്ഷ പിന്‍വലിച്ച് ഉത്തരവിട്ടത്. രാജ്യത്ത് പരിസ്ഥിതി നിയമലംഘനത്തിന്റെ പേരില്‍ കോര്‍പറേറ്റ് കമ്പനിക്കെതിരെ ചുമത്തിയ ഏറ്റവും വലിയ പിഴയായായിരുന്നു ഇത്.
പിഴശിക്ഷ റദ്ദാക്കിയതിനൊപ്പം കമ്പനിയുടെ നദീതട വികസന പദ്ധതിയുമായി ബന്ധപ്പെട്ട് നല്‍കിയ പാരിസ്ഥിതിക അനുമതി പരിസ്ഥിതി മന്ത്രാലയം നീട്ടിനല്‍കുകയും ചെയ്തിട്ടുണ്ട്. പാരിസ്ഥിതിക അനുമതി നീട്ടുന്നതിനുള്ള മാനദണ്ഡങ്ങളില്‍ പലതിനും ഇളവ് അനുവദിച്ചാണ് കേന്ദ്ര സര്‍ക്കാറിന്റെ വഴിവിട്ട നീക്കം.
ഗുജറാത്തിലെ മുന്ദ്രയില്‍ കമ്പനി നടത്തുന്ന നദീതട വികസന പദ്ധതിയുമായി ബന്ധപ്പെട്ടാണ് പരിസ്ഥിതി നാശമുണ്ടായത്. മുന്ദ്ര പദ്ധതിക്കെതിരെ ആക്ഷേപം ഉയര്‍ന്നതിനെ തുടര്‍ന്ന് അന്വേഷണത്തിന് നിയോഗിച്ച സമിതി പദ്ധതിയില്‍ നിരവധി നിയമലംഘനങ്ങള്‍ നടന്നിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് അന്നത്തെ സര്‍ക്കാര്‍ പിഴയൊടുക്കാന്‍ ഉത്തരവിട്ടത്. പ്രദേശത്തെ ജൈവവ്യവസ്ഥക്ക് വലിയ തോതിലുള്ള നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയെന്നും പ്രദേശത്തെ അരുവികള്‍ക്കും കണ്ടല്‍ക്കാടുകള്‍ക്കും നാശം സംഭവിച്ചെന്നുമാണ് വിദഗ്ധ സമിതി കണ്ടെത്തിയത്. ഈ നാശനഷ്ടങ്ങള്‍ക്ക് പരിഹാരമായി ഇതെല്ലാം പൂര്‍വസ്ഥിതിയിലാക്കുന്നതിന് വേണ്ടിയാണ് ഇരുനൂറ് കോടി രൂപയുടെ പിഴ വിധിച്ചത്. എന്നാല്‍, നിയമലംഘനം നടന്നിട്ടില്ലെന്ന നിലപാടാണ് അദാനി പോര്‍ട്‌സ് ആന്‍ഡ് സെസ് സ്വീകരിച്ചത്. ഈ വിഷയത്തില്‍ ഗുജറാത്ത് സര്‍ക്കാര്‍ അദാനി ഗ്രൂപ്പിന് ശക്തമായ പിന്തുണ നല്‍കുകയും ചെയ്തിരുന്നു.
2015 സെപ്തംബറിലാണ് പിഴ പിന്‍വലിക്കാനുള്ള തീരുമാനമാനം കേന്ദ്ര സര്‍ക്കാര്‍ എടുത്തത്. തുടര്‍ന്ന് ഒക്‌ടോബറില്‍ പാരിസ്ഥിതികാനുമതി നീട്ടിക്കൊണ്ടുള്ള ഉത്തരവ് നല്‍കുകയും ചെയ്തു.

Latest