National
ഉത്തരാഖണ്ഢ് ഉരുള്‍പൊട്ടല്‍: രക്ഷാപ്രവര്‍ത്തനം തുടരുന്നു, തടസ്സമായി മഴ
ഡെറാഡൂണ്‍: മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് ഉരുള്‍പൊട്ടലുണ്ടായ ഉത്തരാഖണ്ഡില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. ദുരന്ത നിവാരണ സേനയും സൈന്യവും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. അതേസമയം ഇവിടെ മഴ തുടരുന്നത് രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ഇതുവരെ 14 മൃതദേഹങ്ങള്‍ വീണ്ടെടുത്തതായി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. മരണ സംഖ്യം 39 ആയതായാണ് ഏറ്റവും പുതിയ വിവരം. രണ്ട് ദിവസം കൂടി കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷ കേന്ദ്രങ്ങൾ അറിയിച്ചു.
പിത്തോറഗഢ്, ചമോലി ജില്ലകളിലാണ് ഉരുള്‍പൊട്ടലുണ്ടായത്. മേഘവിസ്‌ഫോടനവും കനത്ത മഴയുമാണ് ഉരുള്‍പൊട്ടലിനിടയാക്കിയത്. രണ്ട് മണിക്കൂറിനുള്ളില്‍ നൂറ് മില്ലീമീറ്ററിലേറെ മഴ ഇവിടെ രേഖപ്പെടുത്തിയിരുന്നു. അറുപതോളം വീടുകള്‍ തകര്‍ന്നടിഞ്ഞിട്ടുണ്ട്. 200ഓളം കന്നുകാലികളും ചത്തൊടുങ്ങി.