Connect with us

Kasargod

അത്തൂട്ടി മുഹിയുദ്ദീന്‍ മസ്ജിദ് തര്‍ക്കം: പ്രതികളെ വെറുതെ വിട്ടു

Published

|

Last Updated

ചെറുവത്തൂര്‍: അത്തൂട്ടി മുഹിയുദ്ദീന്‍ മസ്ജിദ് തര്‍ക്കവുമായി ബന്ധപ്പെട്ട കേസില്‍ മുഴുവന്‍ പ്രതികളേയും കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു. സുന്നി വിഭാഗം പ്രവര്‍ത്തകരായ 20 പേരെയാണ് ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) കോടതി വെറുതെ വിട്ടത്. സുന്നി വിഭാഗത്തിന്റെ നേതൃത്വത്തില്‍ പള്ളിയും മദ്‌റസയും സംരക്ഷിക്കുന്നതിന് 2006ല്‍ സംരക്ഷണ സമിതി എന്ന പേരില്‍ സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ രജിസ്‌ട്രേഷന്‍ വ്യാജമാണന്ന് കാണിച്ച് ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ്‌ചേളാരി വിഭാഗത്തില്‍ പെട്ട എന്‍ എം അബ്ദുര്‍ റസാഖ് കോടതിയെ സമീപിക്കുകയും ചീമേനി പൊലീസ് കേസടുത്ത് കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. വ്യാജ രേഖയുണ്ടാക്കി പള്ളിക്കെതിരെ ഗൂഢാലോചന നടത്തി എന്നായിരുന്നു കേസ്.
കോടതിയില്‍ കേസ് നിലനില്‍ക്കെ അബ്ദുര്‍റസാഖ് വീണ്ടും കാഞ്ഞങ്ങാട് ആര്‍ ഡി ഒക്ക് പരാതി നല്‍കി. തുടര്‍ന്ന് ചീമേനി വില്ലേജ് ഓഫീസര്‍ക്ക് റസീവര്‍ ചുമതല നല്‍കി മദ്‌റസ പൂട്ടി സീല്‍ ചെയ്യിപ്പിച്ചു. സുന്നി വിഭാഗം പൂട്ട് തകര്‍ത്ത് ഒരു കസേര മോഷ്ടിച്ചുവെന്ന് കാണിച്ച് വീണ്ടും ചീമേനി പോലീസില്‍ വ്യാജ പരാതി നല്‍കി. 20 പേര്‍ക്കെതിരെ മറ്റൊരു കേസ് കൂടി പോലീസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ രണ്ട് കേസുകളും പിന്‍വലിക്കാന്‍ കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാറിന്റെ കാലത്ത് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കിയിരുന്നു. പിന്നെ അധികാരത്തിലെത്തിയ യു ഡി എഫ് സര്‍ക്കാര്‍ ഈ ഉത്തരവ് പിന്‍വലിക്കുകയും രണ്ട് കേസുകള്‍ക്കായി സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസികൂട്ടറായി അഡ്വ. സികെ ശ്രീധരനെ നിയമിക്കുകയും ചെയ്തു. സുന്നി കള്‍ക്ക് വേണ്ടി അഡ്വ. പികെ ചന്ദ്രശേഖരന്‍ നായരാണ് കോടതിയില്‍ ഹാജരായത്. കോടതിയില്‍ വിചാരണക്കിടെ രണ്ട് തവണ കേസ് പുനരന്വേഷണം നടത്തുകയും ചെയ്തു.
രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തിന്റെ പേരില്‍ പത്ത് വര്‍ഷത്തോളം ദീര്‍ഘിപ്പിച്ച കേസ് അപൂര്‍വമാണന്ന് കോടതി വിലയിരുത്തി.
കേസ് ദീര്‍ഘമായി നീളുന്നതിനാല്‍ സുന്നികള്‍ഹൈകോടതിയെ സമീപിച്ച് ഉടന്‍ തീര്‍പ്പാക്കുന്നതിന് ഉത്തരവിട്ടിരുന്നു. എല്‍ കെ കുഞ്ഞബ്ദുല്ല, എംടിപി മുസ്തഫ, എന്‍ മുഹമ്മദ്, എന്‍ അബ്ദുറഹിമാന്‍, എന്‍ സുലൈമാന്‍, പി ഖാലിദ്, കെ എം ജബ്ബാര്‍, എം ടി പി അഷ്‌റഫ്, അബ്ദുസ്സലാം, അബ്ദുല്‍ ജലീല്‍, വി സ് ബഷീര്‍, എം ടി പി നിസാര്‍, സലാം, വിപി അബ്ദുല്‍ കരീം, ഉസ്മാന്‍, സിയാദ്, ഷഫീഖ്, റഫീക്, അബ്ദുല്‍ ബശീര്‍, എം പി പി റസാഖ്, ആഷിക് എന്നിവരെയാണ് കോടതി വെറുതെ വിട്ടത്.

Latest