Connect with us

Kerala

പറയേണ്ട കാര്യങ്ങള്‍ പറയേണ്ട സമയത്ത് പറയുമെന്ന് പിണറായി

Published

|

Last Updated

തിരുവനന്തപുരം: പത്രക്കാരെ അവഗണിക്കുന്ന പ്രശ്‌നമില്ലെന്നും പറയേണ്ട കാര്യങ്ങള്‍ പറയേണ്ട സമയത്ത് പറയുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രി പിആര്‍ഒ പണി എടുക്കുന്നയാളാണെന്ന് കരുതുന്നില്ല. അതുകൊണ്ടാണ് ഓരോ മന്ത്രിസഭാ യോഗം കഴിയുമ്പോഴും മാധ്യമങ്ങളോട് സംവദിക്കാത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഓരോ മന്ത്രിസഭാ യോഗവും കഴിയുമ്പോള്‍ പബ്ലിക് റിലേഷന്‍സ് വിഭാഗം ചെയ്യേണ്ട കാര്യങ്ങള്‍ മുഖ്യമന്ത്രി ചെയ്യേണ്ടതില്ല. അത് മാധ്യമങ്ങളോട് ഒരു തരത്തിലുമുള്ള അവഹേളനം കൊണ്ടല്ല. അവരെ കാണേണ്ട സമയത്ത് കാണും. മുഖ്യമന്ത്രിയായ ശേഷം എത്രയോ തവണ മാധ്യമങ്ങളെ കണ്ടിട്ടുണ്ടെന്നും നിയമസഭയിലെ നന്ദിപ്രമേയ ചര്‍ച്ചക്കുള്ള മറുപടിയില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.

താന്‍ കരുത്തനാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞാല്‍ അതില്‍ വീണുപോകില്ല. താന്‍ കരുത്തനല്ല, സാധുവാണെന്നും പിണറായി പറഞ്ഞു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുമ്പ് പറഞ്ഞ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. മദ്യനയം പ്രഖ്യാപിക്കേണ്ട സമയത്ത് പ്രഖ്യാപിക്കും. മദ്യനിരോധനത്തോട് യോജിപ്പില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.