Connect with us

National

ബലാല്‍സംഗ പരാമര്‍ശം: സല്‍മാന്‍ മാപ്പ് പറഞ്ഞിട്ടില്ലെന്ന് വനിതാ കമ്മീഷന്‍

Published

|

Last Updated

ന്യൂഡല്‍ഹി: ബലാല്‍സംഗ പരാമര്‍ശത്തില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ മാപ്പ് പറഞ്ഞിട്ടില്ലെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ ലളിത കുമാര മംഗലം. പുതിയ ചിത്രമായ സുല്‍ത്താന്റെ ചിത്രീകരണ വിശേഷങ്ങള്‍ ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലിനോട് പങ്കുവെച്ചാണ് സല്‍മാന്‍ വീണ്ടും വിവാദത്തില്‍ പെട്ടത്.

ചിത്രത്തില്‍ സല്‍മാന്‍ ഗുസ്തിക്കാരന്റെ വേഷമാണ് ചെയ്യുന്നത്. സുല്‍ത്താന്റെ ഷൂട്ടിംഗ് ദിനങ്ങളിലെ അമിത ജോലിഭാരത്തെക്കുറിച്ച് “ബലാല്‍സംഗം ചെയ്യപ്പെട്ട സ്ത്രീയെപ്പോലെ” എന്ന് വിശേഷിപ്പിച്ചതാണ് വിവാദമായത്. തുടര്‍ന്ന് വനിതാ കമീഷന്‍ രംഗത്തെത്തി. സല്‍മാന്‍ ഖാന്‍ ഏഴ് ദിവസത്തിനകം മാപ്പ് പറയണമെന്നും ഇല്ലെങ്കില്‍ കമീഷന്‍ മുമ്പാകെ വിളിച്ചുവരുത്തി വിശദീകരണമാവശ്യപ്പെടുമെന്നും കമീഷന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

“ഷൂട്ടിംഗിനിടയില്‍ മണിക്കൂറുകളോളം വിശ്രമമില്ലാതെ ഭാരമെടുക്കുകയും ഗുസ്തി പിടിക്കുകയും ചെയ്യേണ്ടി വരും. ഒരിക്കല്‍ 120 കിലോ ഭാരമെടുക്കുന്ന ഒരു ഷോട്ട് വ്യത്യസ്ത ആംഗിളുകളില്‍ നിന്നും പകര്‍ത്താനായി പത്തുതവണ ആ ഭാരമുയര്‍ത്തേണ്ടിവന്നു. റിംഗില്‍ വീഴുന്നതും ഇടിക്കുന്നതും ചിത്രീകരിക്കാനായി പല തവണ ഇതെല്ലാം ചെയ്തു. അഞ്ചു ആറും മണിക്കൂറുകള്‍ തുടര്‍ച്ചയായി ജോലി ചെയ്ത് റിങില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ ബലാല്‍സംഗം ചെയ്യപ്പെട്ട സ്ത്രീയെപ്പോലെയാണ് എനിക്ക് അനുഭവപ്പെടാറുള്ളത്. നേരെ നില്‍ക്കാന്‍ പോലും കഴിയാറില്ല.”” ഇതായിരുന്നു സല്‍മാന്റെ വാക്കുകള്‍.

പിന്നീട് ഇതേക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് താനങ്ങനെയല്ല ഉദ്ദേശിച്ചത് എന്ന് പറഞ്ഞ് തലയൂരാന്‍ സല്‍മാന്‍ ഖാന്‍ ശ്രമിച്ചിരുന്നു.” ഷൂട്ടിംഗ് കഴിഞ്ഞ് ഒരടി പോലും നടക്കാന്‍ കഴിഞ്ഞിരുന്നില്ല, ഏറെ ബുദ്ധിമുട്ടിയിരുന്നു” എന്നാണ് താന്‍ അര്‍ഥമാക്കിയത് എന്നാണ് സല്‍മാന്റെ വിശദീകരണം.