Articles
എം എം അബ്ദുല്ല മുസ്‌ലിയാരെ ഓര്‍ക്കുമ്പോള്‍
തലയെടുപ്പുള്ള പണ്ഡിതനും മുദര്‍രിസുമായിരുന്നു അലനല്ലൂര്‍ എം എം അബ്ദുല്ല മുസ്‌ലിയാര്‍. അറബി വ്യാകരണ ശാസ്ത്രത്തില്‍ സര്‍വാംഗീകൃതനായിരുന്ന പിതാവ് മേക്കോടന്‍ മൊയ്തു മുസ്‌ലിയാരുടെ അടുത്തുനിന്നുള്ള പ്രാഥമിക പഠനത്തിന് ശേഷം അബ്ദുര്‍റഹ്മാന്‍ ഫള്ഫരി എന്ന കുട്ടി മുസ്‌ലിയാരുടെ ദര്‍സില്‍ ചേര്‍ന്നു. അറബി സാഹിത്യത്തിലും രചനാ ശേഷിയിലും ആ പണ്ഡിതനുണ്ടായിരുന്ന മികവ് പകര്‍ന്നു കിട്ടിയതാണ് അബ്ദുല്ല മുസ്‌ലിയാരെ “ശൈഖുല്‍ അദബ്” ആക്കി മാറ്റിയത്. താഴക്കോട് കുഞ്ഞലവി മുസ്‌ലിയാരാണ് മറ്റൊരു ഗുരു. ഇസ്‌ലാമിക കര്‍മശാസ്ത്രത്തില്‍ അഗ്രേസരനായിരുന്നു അദ്ദേഹം.
1963ല്‍ വെല്ലൂരില്‍ നിന്ന് ഒന്നാം റാങ്കോടെ ബാഖവി ബിരുദം നേടിയ അബ്ദുല്ല മുസ്‌ലിയര്‍ ആലിപ്പറമ്പിലും തുടര്‍ന്ന് ദീര്‍ഘകാലം പൊന്നാനിയിലും ദര്‍സ് നടത്തി. രണ്ട് വര്‍ഷം എടരിക്കോട്ടും ഉണ്ടായിരുന്നു. 1984ല്‍ മര്‍കസില്‍ മുദര്‍രിസായി എത്തിയ ഉസ്താദ് നീണ്ട 27 വര്‍ഷം ആയിരങ്ങള്‍ക്ക് അറിവ് പകര്‍ന്നു.
വേഷവിധാനം, സമയനിഷ്ഠ, മുന്നൊരുക്കം, ആത്മസംയമനം തുടങ്ങിയ സവിശേഷ ഗുണങ്ങള്‍ എടുത്തുപറയേണ്ടതാണ്. അസുഖം മൂലം ഉറക്കമില്ലാത്ത രാത്രികളും അസ്വസ്ഥതകളാല്‍ പുളഞ്ഞ നിമിഷങ്ങളും ആ ജീവിതത്തിലുണ്ടായെങ്കിലും ഒരിക്കലും അവിടുന്ന് അക്ഷമ കാണിച്ചില്ല. കാലത്തുള്ള നടത്തത്തില്‍ അസ്മാഉല്‍ ബദ്‌റും മറ്റു വിര്‍ദുകളും പതിവാക്കും.
ഏറെക്കാലത്തെ മതവിജ്ഞാന സേവനത്തിനു ശേഷം ഒരു റമസാന്‍ മാസത്തില്‍ ഉസ്താദ് വിട പറഞ്ഞു. അങ്ങനെ മറസാന്‍ 27ന്റെയും വെള്ളിയാഴ്ചയുടെയും പുണ്യം ചേര്‍ത്തുപടിച്ച് അല്ലാഹുവിന്റെ സവിധത്തിലേക്ക് നീങ്ങി. അല്ലാഹു ഉസ്താദിന്റെ പദവികള്‍ ഉയര്‍ത്തട്ടെ.