Connect with us

Gulf

ഇ മോഷ്ടാക്കള്‍ക്കെതിരെ വാണിജ്യ മന്ത്രാലയം പ്രചാരണം

Published

|

Last Updated

ദോഹ: ഇലക്‌ട്രോണിക് തട്ടിപ്പുകളും കവര്‍ച്ചകളും തടയുന്നതിനായി സാമ്പത്തിക വാണിജ്യ മന്ത്രാലയം പ്രചാരണം ആരംഭിച്ചു. ബി ഇന്‍ നെറ്റ് വര്‍ക്കുമായി സഹകരിച്ചാണ് പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കെതിരായ ഉപായങ്ങള്‍ പറഞ്ഞു കൊടുത്തു കൊണ്ടുള്ള കാമ്പയിന്‍ ആരംഭിച്ചത്. ഇലക്‌ട്രോണിക് തട്ടിപ്പുകളുടെ അപകടങ്ങളും ഇത് ഉണ്ടാക്കുന്ന സാമൂഹിക പ്രശ്‌നങ്ങളും കാമ്പയിനിലൂടെ പ്രചരിപ്പിക്കുന്നു.
ഇ കവര്‍ച്ചകള്‍ പിടിക്കപ്പെട്ടാല്‍ അവര്‍ക്കെതിരെ പ്രയോഗിക്കാന്‍ 2002ല്‍ നിലവില്‍വന്ന ശക്തമായ നിയമം രാജ്യത്തുണ്ട്. പകര്‍പ്പവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട നിയമണ് ഇ മോഷ്ടാക്കള്‍ക്കെതിരെയും ചുമത്തുക. ഇ പൈറസിക്കെതിരെ മന്ത്രാലയം സ്വീകരിച്ചു വരുന്ന ശക്തമായ നപടികളുടെ ഭാഗമായാണ് കാമ്പയിനെന്ന് അധികൃതര്‍ വ്യക്തമാക്കി. റമസാനില്‍ വിവിധ വാണിജ്യ തട്ടിപ്പുകള്‍ക്കും വില കൂട്ടി വില്‍ക്കലിനുമെതിരെ പരിശോധനാ കാമ്പയിന്‍ നടത്തി വരുന്ന അതേ ആശയത്തിലാണ് ഇലക്‌ട്രോണിക് തട്ടിപ്പുകള്‍ക്കെതിരെയും മന്ത്രാലയം പ്രവര്‍ത്തിച്ചു വരുന്നത്.
ഇ മോഷണങ്ങളുടെയും നിയമലംഘനങ്ങളുടെയും ആഴവും വ്യാപ്തിയും കാമ്പയിനിലൂടെ മന്ത്രാലയം പ്രചരിപ്പിക്കുന്നു. അന്തരാഷ്ട്ര സ്‌പോര്‍ട്‌സ് മേളകള്‍ കാണുന്നതിന് നിയമവിരുദ്ധ ബ്രോഡ്കാസ്റ്റ് ഓണ്‍ലൈന്‍ ലിങ്കുകള്‍ ഉപയോഗിക്കുന്നത് കുറ്റകരമാണ്. വി പി എന്‍ ഉപയോഗിച്ചും മറ്റുമായി പലരും രാജ്യത്ത് ലഭ്യമല്ലാത്ത ചാനലുകളും ഓണ്‍ലൈന്‍ ലിങ്കുകളും തുറക്കാറുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ നടന്ന പ്രധാന രാജ്യാന്തര ഫുട്‌ബോള്‍ മേളകളെല്ലാം വ്യാജമായി ബ്രോഡ്കാസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രാലയം അറിയിക്കുന്നു.
ഇ പൈറസി മോഷണമായാണ് പരിഗണിക്കുക. സമൂഹത്തിലെ എല്ലാ പ്രായക്കാരെയും വിഭാഗങ്ങളെയും മന്ത്രാലയം ഫോക്കസ് ചെയ്യുന്നു. മുഖ്യമായും കുട്ടികളെയും യുവാക്കളെയുമാണ് കേന്ദ്രീകരിക്കുന്നത്. ഓണ്‍ലൈന്‍ ഉപയോഗിക്കുമ്പോള്‍ അതിന്റെ സാധുത ഉറപ്പു വരുത്താന്‍ ജനങ്ങള്‍ തയാറാകണം.
യഥാര്‍ഥ സോഫ്റ്റ് വെയറാണോ ഉപയോഗിക്കുന്നത്, വീഡിയോകള്‍, ഓഡിയോകള്‍, ടെലിവിഷന്‍ എപ്പിസോഡുകള്‍, വീഡിയോ ഗെയിം, ലൈവ് പ്രോഗ്രാം ഡൗണ്‍ലോഡറുകള്‍ ഇവയെല്ലാം നിയമവിധേയമാണെന്ന് ഉറപ്പുവരുത്തണം. പണം കൊടുക്കേണ്ടി വരുമ്പോള്‍ അത് തീരേ ചെറിയ ചുതയാണെങ്കില്‍ ശ്രദ്ധിക്കണം. വിശ്വസനീയമല്ലാത്ത ലിങ്കുകളു അനധികൃതമായി ലഭിക്കുന്ന ബ്രോഡ്കാസ്റ്റ് ഉപകരണങ്ങളും ഉപയോഗിക്കരുതെന്നും മന്ത്രാലയം നിര്‍ദേശിക്കുന്നു.
അംഗീകൃത വിതരണക്കാരില്‍ നിന്നും വാങ്ങുന്ന ഒറിജിനല്‍ സോഫ്റ്റ് വെയറുകളും ഓപറേറ്റിംഗ് സിസ്റ്റവും ഉപയോഗിക്കണം. 2014ല്‍ 800 ബില്യന്‍ ഡോളര്‍ മൂല്യം വരുന്ന ഇലക്‌ട്രോണിക് കവര്‍ച്ചകള്‍ രാജ്യത്തു നടന്നുവെന്നാണ് കണക്ക്. അറബ് ലോകത്ത് വ്യാപകമായി ചാനല്‍ മോഷണം നടക്കുന്നുണ്ട്. വെബ്‌സൈറ്റ് ചോര്‍ത്തലും വിതരണവും നടക്കുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെയാണ് കാമ്പയിന്‍.