Connect with us

Kerala

മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി

Published

|

Last Updated

പാലക്കാട്: രാഷ്ട്രീയ സംഘര്‍ഷക്കേസില്‍ ഒറ്റപ്പാലം കോടതിയില്‍ ഹാജരാക്കാനെത്തിയ പ്രതികളുടെ വീഡിയോ ദൃശ്യം പകര്‍ത്താന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ ബിജെപി പ്രവര്‍ത്തകരുടെ ആക്രമണം. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ ശ്യാം,റിപ്പോര്‍ട്ടര്‍ ചാനല്‍ റിപ്പോര്‍ട്ടര്‍ ശ്രീജിത്ത്, പ്രാദേശിക ചാനലിന്റെ ക്യാമറാമാന്‍ അനൂപ് എന്നിവര്‍ പരുക്കേറ്റ് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
സംഭവത്തിലെ പ്രതികള്‍ക്കെതിരെ കര്‍ശനമായ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പോലീസിനോട് നിര്‍ദേശിച്ചു. ഒറ്റപ്പാലത്ത് നടന്നത് ജനാധിപത്യസമൂഹത്തിന് ചേരാത്ത പ്രവൃത്തിയാണെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. മാധ്യമ സ്വാതതന്ത്ര്യം സംരക്ഷിക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. അത് ഹനിക്കാനുള്ള ശ്രമം ആരില്‍ നിന്നുണ്ടായാലും കര്‍ശനമായ നടപടി കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
attack-bjp.jpg.image.784.410പ്രാദേശിക ചാനല്‍ ക്യാമറാമാന്‍ അനൂപിന്റെ ക്യാമറ പിടിച്ചുവാങ്ങി ബിജെപി പ്രവര്‍ത്തകര്‍ തല്ലിപ്പൊളിച്ചിരുന്നു. അധികാരമില്ലെങ്കിലും കാണിച്ചുതരാമെന്ന് വധഭീഷണി മുഴക്കിയാണ് സംഘം സ്ഥലം വിട്ടത്. പോലീസ് കാഴ്ചക്കാരായി നോക്കി നില്‍ക്കുന്നതും ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.സംഭവത്തില്‍ ഒറ്റപ്പാലം പോലീസ് കേസെടുത്തെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച സംഭവം കേരളത്തിന് നാണക്കേടുണ്ടാക്കുന്നതാണെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ പ്രതികരിച്ചു. അക്രമികള്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ലാത്തതാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് പറഞ്ഞു.