Eranakulam
മലയാളി നഴ്‌സിന്റെ കൊല: ഒമാന്‍ അന്വേഷണ സംഘം കേരളത്തിലേക്ക്
അങ്കമാലി: ഒമാനിലെ സലാലയിൽ കഴിഞ്ഞ എപ്രില്‍ 20 തിന് അതിദാരുണമായി കൊല ചെയ്യപ്പെട്ട സ്റ്റാഫ് നഴ്‌സ് അങ്കമാലി കറുകുറ്റി സ്വദേശിനി ചിക്കുവിന്റെ കൊലപാതകം സംബന്ധിച്ച അന്വേഷണത്തിനായി ഒമാന്‍ സി .ഐ .ഡി സംഘം അടുത്ത് തന്നെ കേരളത്തില്‍ എത്തിയേക്കും. ചിക്കുവിന്റെ കൊലപാതകം കഴിഞ്ഞ് 50 ദിവസം കഴിഞ്ഞിട്ടും പ്രതിയെ കണ്ടെത്താന്‍ ഇനിയും സാധിക്കാത്ത സാഹചര്യത്തിലാണ് അന്വേഷണ സംഘം കുടുതല്‍ അന്വേഷണങ്ങള്‍ക്കായി സംസ്ഥാനത്ത് എത്തുന്നത്. ഇക്കാര്യത്തില്‍ ഒമാനിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരുമായി ഒമാന്‍ പോലീസ് പ്രാഥമിക ചര്‍ച്ച നടത്തിയതായാണ് വിവരം. കൊലപാതകം കഴിഞ്ഞ് ഇത്രയും ദിവസം കഴിഞ്ഞിട്ടും കോലപാതകവുമായി ബന്ധപ്പെട്ട് പ്രാഥമിക തെളിവുകള്‍ പോലും ലഭിക്കാത്തത് ഒമാന്‍ പോലീസിന് തലവേദനയായിട്ടുണ്ട്.
അതുകൊണ്ടാണ് ഒമാന്‍ പോലീസിലെ സി .ഐ .ഡി സംഘം കേരളത്തില്‍ എത്തുന്നത്. .കേസന്വേഷണത്തെ ബാധിക്കാതിരിക്കാന്‍ അതീവ രഹസ്യമായിട്ടായിരിക്കും ഒമാന്‍ പോലീസിന്റെ കേരള സന്ദര്‍ശനം. ചിക്കുവിന്റെ അടുത്ത ബന്ധുക്കളുമായും സുഹൃത്തുക്കളുമായും ഒമാന്‍ പോലീസ് ആശയവിനിമയം നടത്തുമെന്നാണ് അറിയുന്നത്. ചിക്കുവും ലിന്‍സനും തമ്മിലുള്ള ദാമ്പത്യ ജീവിതത്തില്‍ എന്തെങ്കിലും പൊരുത്തക്കേടുകള്‍ ഉണ്ടായിരുന്നോയെന്നും അന്വേഷിക്കും. കൊല്ലപ്പെട്ട ചിക്കുവിന്റെ ഭര്‍ത്താവ് ലിന്‍സന്‍ ഇപ്പോഴും ഒമാന്‍ പോലീസിന്റെ കസ്റ്റഡിയിലാണ്.
സംഭവവുമായി ബന്ധപ്പെട്ട് അയല്‍വാസിയായ പാക്കിസ്ഥാന്‍ സ്വദേശിയെ ഒമാന്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നുവെങ്കിലും പിന്നീട് ഇയാളെ വിട്ടയച്ചിരുന്നു. അതേ സമയം സംഭവത്തില്‍ ഭര്‍ത്താവ് ലിന്‍സനെ ഒമാന്‍ റോയല്‍ പോലീസ് റിമാന്‍ഡ് ചെയ്തു. ചിക്കു കൊല്ലപ്പെട്ട കഴിഞ്ഞ ഏപ്രില്‍ ഇരുപതിന് തന്നെ ഭര്‍ത്താവ് ലിന്‍സനെ ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റ്റഡിയിലെടുത്തിയിരുന്നു. കൊല്ലപ്പെട്ട ചിക്കുവിന്റെ മൃതദേഹം ആദ്യം കണ്ട വ്യക്തിയെന്ന നിലയിലാണ് ആദ്യം ചിക്കുവിന്റെ ഭര്‍ത്താവ് ലിന്‍സനെ കസ്റ്റഡിയിലെടുത്തതെങ്കിലും പിന്നീടാണ്. മറ്റ് തെളിവുകളോ സൂചനകളോ ലഭ്യമല്ലാത്തതിനാലാണ് ഒമാന്‍ റോയല്‍ പോലീസ് ലിന്‍സനെ പ്രതിയാക്കി അന്വേഷണം നടത്തുവാന്‍ തീരുമാനിച്ചത്.