Connect with us

Malappuram

കാരന്തൂര്‍ മര്‍കസു സഖാഫത്തി സ്സുന്നിയ്യ ബോര്‍ഡിംഗ് മദ്രസയിലെ സ്‌നേഹാധ്യാപനത്തിന് മുന്നാണ്ട്

Published

|

Last Updated

തിരൂര്‍: സ്‌നേഹവും ലാളിത്യവും മുഖമുദ്രയാക്കിയ അസീസ് മുസ്ലിയാരുടെ മര്‍ക്കസ് അധ്യാപന ജീവിതത്തിനാണ് മൂന്ന് പതിറ്റാണ് തികയുന്നത.് കാന്തപുരം എ.പി അബൂപക്കര്‍ മുസ്ലിയാരുമായുള്ള അടുപ്പമായിരുന്നു മുപ്പത് വര്‍ഷങ്ങള്‍ക്കു മുമ്പ് കട്ടിപ്പാറ വിഒടി സ്വദേശി നൊച്ചിക്കുന്നുമ്മല്‍ അസീസ് മുസ്ലിയാരെ മര്‍ക്കസ് ബോര്‍ഡിംഗിലെത്തിച്ചത്. വടകര, വയനാട് തുടങ്ങിയ സ്ഥലങ്ങളിലായി എട്ട് വര്‍ഷത്തെ മദ്രസാധ്യാപനത്തിനു ശേഷമായിരുന്നു മര്‍ക്കസിലെത്തിയത്. മര്‍ക്കസ് ബോര്‍ഡിംഗില്‍ അധ്യാപന ചുമതല ഏറ്റെടുക്കണമെന്ന കാന്തപുരം ഉസ്താദിന്റെ നിര്‍ദേശത്തിനു മുന്നില്‍ മറ്റൊന്നും അസീസ് മുസ്ലിയാര്‍ ചിന്തിച്ചിരുന്നില്ല. പിന്നീടുള്ളകാലം മര്‍ക്കസ് ബോര്‍ഡിംഗിലെ സ്‌നേഹാധ്യാപനത്തിന്റേയും ലാളിത്യത്തിന്റെയും പ്രതീകമായിരുന്നു വിഒടി അസീസ് മുസ്ലിയാര്‍.

പിന്നിട്ട കാലങ്ങളിലേക്ക് എത്തിനോക്കുമ്പോള്‍ സഹപ്രവര്‍ത്തകരായി അസീസ് മുസ്ലിയാരുടെ കൂടെയുണ്ടായിരുന്നവരൊന്നും ഇന്ന് മര്‍ക്കസ് ബോര്‍ഡിംഗില്‍ ഇല്ല.പ്രവാസത്തിലേക്കും മറ്റുമായി പുതിയ മേച്ചില്‍ പുറങ്ങള്‍ തേടി സഹപ്രവര്‍ത്തകര്‍ ചേക്കേറിയപ്പോഴും അധ്യാപനത്തിന്റെ ആത്മനിര്‍വിതി കൈവിടാന്‍ അസീസ് മുസ്ലിയാര്‍ തയ്യാറായിരുന്നില്ല. ഈ ജോലിയില്‍ നിന്നും മാറി ചിന്തിക്കാന്‍ പോലും തയ്യാറല്ലായിരുന്നു അദ്ദേഹം. അത്രമേല്‍ അധ്യാപനത്തില്‍ ഇഴകിച്ചേര്‍ന്നു കഴിഞ്ഞിരുന്നു.

കരുണയും സ്‌നേഹവും ലാളിത്യവുമെല്ലാം ഒത്തു ചേരുന്നതാണ് അസീസ് മുസ്ലിയാരെ വേറിട്ടു നിര്‍്ത്തുന്നത്. 1987 മുതല്‍ പുതിയ തലമുറ വരെ ഇന്നും അസീസ് ഉസ്താദിനെ ഓര്‍ത്തെടുക്കുന്നതും ഇക്കാരണങ്ങളാണ്. വടികൊണ്ടുള്ള പ്രഹരങ്ങള്‍ക്കു പകരം സ്‌നേഹ ഭാഷണങ്ങളായിരുന്നു ഉസ്താദിന്റെ കയ്യിലെ ആയുധമെന്ന് അനുഭവസ്ഥരായ പൂര്‍വ്വ വിദ്യാര്‍ഥികള്‍ ഓര്‍ത്തെടുക്കുന്നു. കണ്ണുരുട്ടലോ കനപ്പിച്ചുള്ള സംസാരമോ ഉസ്താദില്‍ നിന്നും ഒരിക്കല്‍ പോലും ഉണ്ടായിരുന്നില്ല. ഇബാദത്തില്‍ മുഴുകിക്കൊണ്ടുള്ള സ്‌നേഹത്തോടെയുള്ള നോട്ടം മാത്രം.., ഇതില്‍ എല്ലാം അടങ്ങിയിരിക്കുമെന്ന് ശിഷ്യഗണങ്ങള്‍ പങ്കുവയ്ക്കുന്നു. നാടിന്റെ നാനാദിക്കില്‍ നിന്നും മര്‍ക്കസ് ബോര്‍ഡിംഗിലെത്തിയ ഈ വിദ്യാര്‍ഥികള്‍ക്ക് അധ്യാപകന്‍ മാത്രമായിരുന്നില്ല നല്ലൊരു രക്ഷകര്‍ത്താവ് കൂടിയായിരുന്നു അസീസ് ഉസ്താദ്.

54 വയസ്സ് പിന്നിടുമ്പോള്‍ ആയിരക്കണക്കിന് പേര്‍ക്ക് വിദ്യപകരാന്‍ അദ്ദേഹത്തിന് സാധിച്ചു. ഉയര്‍ന്ന സര്‍ക്കാര്‍, പ്രൈവറ്റ് ഉദ്യോഗങ്ങളില്‍ എത്തിവയവരും ശിഷ്യരുടെ കൂട്ടത്തിലുണ്ട്. സമൂഹത്തിന്റെ വിവിധ മേഖലകളിലായി സ്വദേശത്തും വിദേശ രാജ്യങ്ങളിലും ജോലിലേര്‍പ്പട്ടെവരാണ് അധികവും. പഴയ ശിഷ്യ ഗണങ്ങള്‍ വര്‍ഷങ്ങള്‍ക്കു ശേഷവും തന്നെ കാണാനെത്തുന്നതും ഓര്‍ക്കുന്നതുമെല്ലാമാണ് മുപ്പതിന്റെ അധ്യാപന നിറവിലും അസീസ് മുസ്ലിയാര്‍ക്ക് ഏറ്റവും ആത്മസംതൃപ്തി നല്‍കുന്നത്. സ്‌നേഹമാണ് അധ്യാപനത്തിന്റെ മനശ്ശാസ്ത്രമെന്നാണ് അസീസ് മുസ്ലിയാര്‍ ഇപ്പോഴും ഉറച്ചു വിശ്വസിക്കുന്നത്. പരിഭവങ്ങളും പരാതികളുമില്ലാതെ അധ്യാപന ലോകത്ത് സ്‌നേഹ മന്ത്രമായി കഴിയുന്ന അസീസ് മുസ്ലിയാര്‍ക്ക് മുപ്പതാണ്ടിന്റെ ആദരം ഒരുക്കിയിരിക്കുകയാണ് മര്‍ക്കസ് ബോര്‍ഡിംഗും പൂര്‍വ്വ വിദ്യാര്‍ഥികളും. അലുംനി ബോര്‍ഡിംഗ് അസോസിയേഷന്റെ മേല്‍നോട്ടത്തില്‍ 2005-06 അധ്യയന വര്‍ഷത്തെ പൂര്‍വ്വ വിദ്യാര്‍ഥികളാണ് ജൂണ്‍ ഏഴിന് അസീസ് ഉസ്താദിന് ആദരം സംഘടിപ്പിച്ചത്.