Connect with us

Articles

സാര്‍, ഇതാണോ രാഷ്ട്രീയം?

Published

|

Last Updated

അടിയന്തരാവസ്ഥക്കാലത്ത് പോലീസ് അറസ്റ്റ് ചെയ്ത് കൂത്തുപറമ്പ് സ്റ്റേഷനിലേക്ക് കൊണ്ടുപോയ പിണറായിക്ക് ക്രൂര മര്‍ദനങ്ങളാണ് അവിടെനിന്ന് ഏറ്റുവാങ്ങേണ്ടി വന്നത്. അടിയന്തരാവസ്ഥക്ക് ശേഷം കൂത്തുപറമ്പ് മണ്ഡലത്തില്‍നിന്ന് വന്‍ഭൂരിപക്ഷത്തില്‍ പിണറായി ജയിച്ചു. തുടര്‍ന്ന് 1977 മാര്‍ച്ച് 30ന് രക്തം പുരണ്ട വസ്ത്രങ്ങളുമായി നിയമസഭയിലെത്തിയ പിണറായിയുടെ പ്രസംഗത്തിന് ഇന്ന് പതിനാലാം കേരള നിയമസഭയില്‍ അദ്ദേഹം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ പ്രാധാന്യമേറെ.
1977 മാര്‍ച്ച് 30ന് പിണറായി നിയമസഭയില്‍ നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണരൂപം.
സര്‍, ഈ വോട്ട് ഓണ്‍ അക്കൗണ്ടിനെ ആദ്യമായി എതിര്‍ക്കുകയാണ്. 101 കോടി 23 ലക്ഷത്തിന്റെ ചെലവാണ് ഇതില്‍ ഇപ്പോള്‍ കൊടുത്തിരിക്കുന്നത്. ഇവിടെ വളരെ വമ്പിച്ച ഒരു സംഖ്യ ചെലവാകാന്‍ പോകുന്ന മട്ടില്‍ പറയുന്നത് കേട്ടു. അതില്‍ തന്നെ 69 കോടി 79 ലക്ഷം പബ്ലിക് ഡെബ്റ്റ് റീപേയ്‌മെന്റിന് വേണ്ടിയാണ്. ബാക്കി ഏകദേശം 31 കോടിയാണുള്ളത്. വോട്ട് ഓണ്‍ അക്കൗണ്ടില്‍ പറയുന്ന കാര്യങ്ങളെ സംബന്ധിച്ചിടത്തോളം മറ്റ് പ്രശ്‌നങ്ങളിലേക്ക് കടന്നുകൊണ്ട് ഇപ്പോള്‍ സംസാരിക്കണമെന്ന് ഞാന്‍ ഉദ്ദേശിക്കുന്നില്ല. 1975 സെപ്തംബര്‍ 28ന് ശേഷം ഈ നിയമസഭയില്‍ ആദ്യമായി സംസാരിക്കുന്ന ഒരാളെന്നുള്ള നിലയില്‍ മറ്റു പല കാര്യങ്ങള്‍ ഈ സഭയുടെ മുമ്പാകെ എനിക്ക് പറയാനുണ്ട്. എന്റെ പേര് പല ഘട്ടങ്ങളിലും 1975 സെപ്തംബര്‍ 28ന് ശേഷം ഈ സഭയില്‍ വന്നിട്ടുണ്ടാകും. ഇന്നലെയും വന്ന മറുപടിയില്‍ പല ഘട്ടങ്ങളിലായി പറഞ്ഞതാണെന്ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി പറയുകയും ചെയ്തു.
എന്നെ, ഈ സംസ്ഥാനത്തെ കമ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റുകാരെ മിസ പ്രകാരം അറസ്റ്റ് ചെയ്ത 1975 സെപ്തംബര്‍ 28ന് രാത്രിയാണ് വീട്ടില്‍ വെച്ചു പിടിച്ചത്. എന്റെ വീട് ധര്‍മടം പോലീസ് സ്‌റ്റേഷന്‍ ലിമിറ്റില്‍ തലശ്ശേരി പോലീസ് സര്‍ക്കിള്‍ ഏരിയയിലാണ്. എന്നെ പിടിക്കാന്‍ വന്നത് കൂത്തുപറമ്പ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബലരാമനാണ്. എന്റെ വീട്ടില്‍വന്ന് കതകില്‍തട്ടി വിളിച്ചു. ഞാന്‍ കതക് തുറന്നു ചോദിച്ചു, എന്താണ്? “അറസ്റ്റ് ചെയ്യാനാണ്.” എന്താണ് നിങ്ങള്‍ വന്നത്? “സ്‌പെഷ്യല്‍ ഇന്‍സ്ട്രക്ഷനുണ്ട്”. ആരില്‍നിന്നുള്ള ഇന്‍സ്ട്രക്ഷന്‍? “എസ് പിയില്‍നിന്ന്. നിങ്ങളെ ഇവിടെവന്ന് അറസ്റ്റ് ചെയ്യാന്‍ പറഞ്ഞിരിക്കുന്നു”. കൂട്ടത്തില്‍ കൂത്തുപറമ്പ് സബ് ഇന്‍സ്‌പെക്ടറുമുണ്ട്. വലിയ ഒരു സംഘം പോലീസ് പാര്‍ട്ടിയുമുണ്ട്. ഞാന്‍ ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റതാണ്. ഡ്രസ് ചെയ്ത് പോലീസ് സ്‌റ്റേഷനിലേക്ക് പോകുകയും ചെയ്തു.
പോലീസ് സ്‌റ്റേഷനില്‍ എത്തുന്നതുവരെ വളരെ മാന്യമായ പെരുമാറ്റം തന്നെ. സ്റ്റേഷനിലെത്തി. കീശയില്‍ എന്തെങ്കിലുമുണ്ടോ എന്ന് ചോദിച്ചു. ഐഡന്റിറ്റി കാര്‍ഡ് ഉണ്ടെന്ന് പറഞ്ഞു. അത് വേണമോ എന്ന് ചോദിച്ചു. വേണമെന്ന് പറഞ്ഞു. കൊടുക്കുകയും ചെയ്തു. ലോക്കപ്പ് ചെയ്യണമെന്ന് പറഞ്ഞു. ഞാന്‍ ചോദിച്ചു, “വേണമോ?” വേണം, അങ്ങനെയാണ് ഞങ്ങളുടെ നിയമം”. അങ്ങനെ ലോക്കപ്പ് ചെയ്യാന്‍ പോകുന്ന ഘട്ടത്തില്‍ ഒരു പോലീസുകാരന്‍ പറഞ്ഞു. ഷര്‍ട്ട് അഴിക്കണം. സാധാരണ ക്രിമിനല്‍സിന്റെ കാര്യത്തില്‍ ചെയ്യുന്നതുപോലെ വേണമോ എന്ന് ഞാന്‍ ചോദിച്ചു. അതിന് പോലീസുകാരന്‍ ഞങ്ങള്‍ക്കൊന്നും ചെയ്യാന്‍ കഴിയില്ല, ഇന്‍സ്‌പെക്ടറോട് പറയാന്‍ പറഞ്ഞു. ഇന്‍സ്‌പെക്ടറോട് ഞാന്‍ ചോദിച്ചു. ഞങ്ങളെല്ലാം പൊളിറ്റിക്കല്‍ വര്‍ക്കേഴ്‌സ് അല്ലേ, ഷര്‍ട്ടഴിക്കണോ എന്ന്. അപ്പോള്‍ അയാള്‍ പോലീസുകാരനോട് പറഞ്ഞു, ഷര്‍ട്ട് അഴിക്കേണ്ട. ഷര്‍ട്ട് ഇട്ടുകൊണ്ട് ലോക്കപ്പില്‍ കഴിയട്ടേ എന്ന്. ലോക്കപ്പിലേക്ക് പോകുന്ന പോക്കില്‍ എനിക്ക് ഒരു പായ തന്നു. അതും കൊണ്ട് ഞാന്‍ ലോക്കപ്പ് മുറിയില്‍കടന്ന് പായ ഇട്ട് ഇരുന്നു.
രണ്ട് മിനിട്ട് കഴിഞ്ഞില്ല. ലോക്കപ്പ് മുറി അടച്ചു. മുറിയുടെ മുമ്പിലത്തെ ലൈറ്റ് ഓഫ് ചെയ്തു. ലോക്കപ്പ് മുറിയില്‍ ലൈറ്റില്ല. മങ്ങിയ വെളിച്ചം മാത്രമേയുള്ളു. രണ്ട് ചെറുപ്പക്കാര്‍- ആ സ്റ്റേഷനില്‍ ഉള്ളവരല്ല, പുറത്തുനിന്ന് ഇതിനായി പ്രത്യേകം കൊണ്ടുവന്നവരാണെന്ന് പിന്നീട് ഞാന്‍ മനസ്സിലാക്കി- ലോക്കപ്പ് മുറി തുറന്നു, അകത്തുകടന്നു. ഞാന്‍ ഇരിക്കുകയായിരുന്നു, എഴുന്നേറ്റ് നിന്നു. ഒരാള്‍ വന്ന് ചോദിച്ചു, “എന്താടോ പേര്”? ഞാന്‍ പറഞ്ഞു “വിജയന്‍”. എന്ത് വിജയന്‍? “പിണറായി വിജയന്‍”. രണ്ടാളുകളും അപ്പുറവും ഇപ്പുറവുമായി നില്‍ക്കുകയാണ്. പിണറായി വിജയനെന്നു ഞാന്‍ പറഞ്ഞു. ഒരാള്‍ ആവര്‍ത്തിച്ചു. ഓ..പിണറായി വിജയന്‍ എന്ന് പറയുകയും ആവര്‍ത്തിക്കുകയും അടി വീഴുകയും ചെയ്തു. അവര്‍ രണ്ടുപേര്‍ ആദ്യ റൗണ്ട് അടിച്ചു. രണ്ടു പേര്‍ മാത്രമായിട്ട് അടിക്കുന്നത് പോരെന്ന് അവര്‍ക്ക് തോന്നിയിട്ടുണ്ടായിരിക്കാം. വലിയൊരു സംഘം പോലീസുകാര്‍ ലോക്കപ്പിന് മുന്നില്‍ നില്‍ക്കുന്നുണ്ട്. സി ഐ അടക്കം മൂന്ന് ആളുകള്‍ പിന്നീട് കടന്നുവന്നു. അങ്ങനെ അഞ്ച് പേരായി. തല്ലലിന്റെ മാതിരി പറയേണ്ട ആവശ്യമില്ലല്ലോ? ഏകദേശം കേരളത്തെപ്പറ്റി അറിയാവുന്നവര്‍ക്കൊക്കെ ഊഹിക്കാവുന്നതാണ്. അഞ്ചാളുകള്‍ ഇട്ടുതല്ലുകയാണ്. എല്ലാ രീതിയിലും തല്ലി. അവര്‍ തല്ലുന്നതിനിടക്ക് പറഞ്ഞുകൊണ്ടിരിക്കുന്നുണ്ട്, നീ ആഫീസര്‍മാര്‍ക്കെതിരായി പറയുന്നുണ്ട്. മന്ത്രിക്കെതിരായി പറയുന്നുണ്ട്, അല്ലേടാ എന്നൊക്കെ. അതിനിടക്ക് തല്ലും നടന്നുകൊണ്ടിരിക്കുന്നു. പല പ്രാവശ്യം വീണു, പല പ്രാവശ്യം എഴുന്നേറ്റു. എഴുന്നേല്‍ക്കാന്‍ കഴിഞ്ഞപ്പോഴൊക്കെ എഴുന്നേറ്റു. അവസാനം എഴുന്നേല്‍ക്കാന്‍ കഴിയാത്ത അവസ്ഥയായി. പൂര്‍ണമായിട്ടും വീണു. എഴുന്നേല്‍ക്കാതായതോടുകൂടി അവരെല്ലാം മാറിമാറി പുറത്തു ചവിട്ടി. എത്രമാത്രം ചവിട്ടാന്‍ കഴിയുമോ അത്രമാത്രം ചവിട്ടി. അഞ്ചാളുകള്‍ മാത്രമേ തല്ലിയുള്ളൂ. അവര്‍ ക്ഷീണിക്കുന്നതുവരെ തല്ലി. പതിനഞ്ച്- ഇരുപത് മിനുട്ട് സമയം. എന്നിട്ട് അവര്‍ പോയി. ഞാന്‍ പിറ്റേദിവസം വരെ അങ്ങനെ കിടന്നു. അതിനിടക്ക് ഷര്‍ട്ട് പോയിട്ടുണ്ട്, ബനിയന്‍ പോയിട്ടുണ്ട്, മുണ്ട് പോയിട്ടുണ്ട്, ഡ്രായര്‍ മാത്രം അവശേഷിച്ചു. അതാണ് ആ ലോക്കപ്പില്‍ വെച്ച് എനിക്കുണ്ടായത്.
പിറ്റേ ദിവസം കാലത്ത് ആദ്യ റൗണ്ട് തല്ലാന്‍ കൊണ്ടുവന്ന പോലീസ് പാര്‍ട്ടിയെ മുഴുവനായിട്ട് മാറ്റി. പിറ്റേദിവസം കൂത്തുപറമ്പ് പോലീസ് സ്റ്റേഷനിലെ പോലീസുകാര്‍ വന്നു. അവരെ എനിക്ക് അറിയാവുന്നതാണ്. അവര്‍ വളരെ മര്യാദയില്‍ തന്നെ. എനിക്ക് ഇങ്ങനെ സംഭവിച്ചതില്‍ അനുതാപം രേഖപ്പെടുത്തുന്ന മട്ടില്‍ ചില പോലീസുകാര്‍ വന്നു. നിങ്ങള്‍ക്ക് ചായ വേണമോ, ഇങ്ങനെയുള്ള മര്യാദകളാണ് പിന്നെ. അവിടെ നിന്ന് രാവിലെ പത്ത് മണിക്ക് കണ്ണൂരിലേക്ക് കൊണ്ടുപോയി. കണ്ണൂരില്‍ എത്തി പോലീസ് സ്റ്റേഷനില്‍ കയറുമ്പോള്‍ കണ്ണൂരിലെ പ്രസിദ്ധനായ മറ്റൊരു സബ് ഇന്‍സ്‌പെക്ടര്‍ ഉണ്ട്. പുലിക്കോടന്‍ നാരായണന്‍. എന്നെകണ്ടാല്‍തന്നെ അന്ന് സത്യം ആര്‍ക്കും മനസ്സിലാകും. കാരണം നടക്കാന്‍ കഴിയുകയില്ല. എടുത്താണ് പോലീസ് ജീപ്പില്‍ കയറ്റിയത്. അവിടെനിന്ന് ഇറങ്ങി പോകുമ്പോഴുമെല്ലാം പിടിച്ചിരിക്കുകയാണ്. നടന്ന് പോകാന്‍ പറ്റുകയില്ല. സബ് ഇന്‍സ്‌പെട്കര്‍ പുലിക്കോടന്‍ നാരായണന്‍ പറഞ്ഞു. വിജയന്റെ മുഖം മാറിയല്ലോ, അപ്പോള്‍ രണ്ടാമത്തെ റൗണ്ട് അടി വരാന്‍ പോകുകയാണെന്ന് ഞാന്‍ പ്രതീക്ഷിച്ചു. ഇപ്പോള്‍ എന്തോ, രണ്ടാമത്തെ റൗണ്ട് അടിയുണ്ടായില്ല. അവിടെനിന്ന് രാത്രി 12 മണിയോടുകൂടി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തി. അവിടെ എത്തിയപ്പോള്‍ ഡെപ്യൂട്ടി ജയിലറാണ് അഡ്മിഷന്‍ നടത്തേണ്ടത്. അദ്ദേഹത്തോട് ഞാന്‍ പറഞ്ഞു. എന്റെ ദേഹത്ത് തല്ലിന്റെ പാടുണ്ട്, നിങ്ങള്‍ കാണുന്നുണ്ടല്ലോ, അത് രേഖപ്പെടുത്തണമെന്ന് പറഞ്ഞു. അയാള്‍ പറയുകയാണ് വൂണ്ട്‌സ് ഇന്‍ജുറി ഉണ്ടെങ്കില്‍ മാത്രമേ റിക്കോര്‍ഡ് ചെയ്യാന്‍ ഒക്കുകയുള്ളൂ. ഞാന്‍ ഷര്‍ട്ട് നീക്കി കാണിച്ചു. കണ്ടാല്‍ ആര്‍ക്കും മനസ്സിലാകും. എന്നാല്‍ അയാള്‍ മുറിവ് ഇല്ലെന്ന് പറഞ്ഞു. പോലീസുകാര്‍ അടിച്ചതിന്റെ പാടുകള്‍ കാണിച്ചത് റിക്കോര്‍ഡ് ചെയ്യാന്‍ അയാള്‍ തയ്യാറല്ല. എന്റെ ഇടതേ കാലിന്റെ അടിഭാഗം ഒടിഞ്ഞിരിക്കുകയാണ്. പൊട്ടിയിരിക്കുകയാണെന്നാണ് എനിക്ക് തോന്നിയത്. എന്നാല്‍ ഡെപ്യൂട്ടി ജയിലര്‍ അത് വൂണ്ട്‌സ്് അല്ലെന്നു പറഞ്ഞ് റിക്കോര്‍ഡ് ചെയ്തില്ല. ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത് അത് ഒരു ധാരണയുടെ അടിസ്ഥാനത്തിലാണെന്നാണ്.
അവിടെനിന്ന് എന്നെ എന്റെ കൂടെയുള്ള സഖാക്കള്‍ എടുത്ത് എട്ടാം ബ്ലോക്കിലേക്ക് കൊണ്ടുപോയി. അവിടെ ചന്ദ്രശേഖരനും ശങ്കരന്‍ കുട്ടിയുമുണ്ട്. അവരുടെ ബ്ലോക്കിലേക്ക് എടുത്തുകൊണ്ടുപോയി. പിറ്റേദിവസം രാവിലെ ഡോക്ടറടക്കം വന്നു, എന്നെ ആശുപത്രിയിലാക്കുകയും ചെയ്തു. അവിടെവെച്ച് കാലില്‍ പ്ലാസ്റ്ററിട്ടു. ആറാഴ്ചക്കാലം കാലില്‍ പ്ലാസ്റ്റര്‍ കിടന്നു. മാസങ്ങളോളം പരസഹായമില്ലാതെ ഒന്നും ചെയ്യാന്‍ സാധിച്ചിരുന്നില്ല. കുളിക്കുന്നതുപോലും മറ്റുള്ളവരുടെ സഹായത്തോടുകൂടിയാണ്. ഇതേപ്പറ്റി ഞാന്‍ മുഖ്യമന്ത്രിക്കെഴുതി. അന്ന് ഇവിടെ സ്പീക്കര്‍ ഇല്ല. ഡെപ്യൂട്ടി സ്പീക്കര്‍ക്ക് എഴുതി. ആരില്‍നിന്നും ഒരു മറുപടിയും എനിക്ക് കിട്ടിയില്ല. ഇങ്ങനെയൊന്ന് സംഭവിച്ചല്ലോ എന്ന് കാണിച്ചുകൊണ്ടുള്ള ഒരു മറുപടി പോലും എഴുതാന്‍ അവര്‍ തയ്യാറായില്ല. ഞാന്‍ റിട്ട് പെറ്റീഷന്‍ കൊടുത്തു. ഹൈക്കോടതിയില്‍ വിചാരണക്ക് വന്ന അവസരത്തില്‍ ഡെപ്യൂട്ടി ജയിലറുടെ അഫിഡവിറ്റിന് വിട്ടു. അതിന്റെ യാതൊരു ആവശ്യവുമില്ല. ഡെപ്യൂട്ടി ജയിലറുടെ അഫിഡവിറ്റ് വന്നു. അയാള്‍ അതില്‍ പോലീസ് സ്റ്റേഷനില്‍വെച്ച് എന്ന തല്ലിയിട്ടേയില്ലെന്ന് പറയുന്നു. അയാള്‍ക്ക് അത് എങ്ങനെ പറയാന്‍ സാധിച്ചു എന്ന് എനിക്കറിഞ്ഞുകൂടാ. ജയിലില്‍ കൊണ്ടുവരുമ്പോള്‍ അയാള്‍ക്ക് യാതൊരു പരുക്കുമില്ലെന്ന് ജയിലര്‍ പറഞ്ഞു. ഇതിനെപ്പറ്റി ഹൈക്കോടതിയുടെ ഫൈന്‍ഡിംഗ് ഉണ്ട്. ഹൈക്കോടതി ചോദിച്ചു, അങ്ങനെയാണെങ്കില്‍ എങ്ങനെ പരുക്കു വന്നെന്ന്. പോലീസ് സ്റ്റേഷനില്‍വെച്ച് തല്ലിയിട്ടില്ലെന്ന് ഡെപ്യൂട്ടി ജയിലര്‍ക്ക് എങ്ങനെ പറയാന്‍ കഴിയും, ഇത് ഹൈക്കോടതി പറഞ്ഞതാണ്: ഡെപ്യൂട്ടി ജയിലര്‍ അത്രമാത്രമുള്ള സമ്മര്‍ദത്തിന്റെ ഫലമായാണ് ഈ രീതിയിലുള്ള അഫിഡവിറ്റ് കൊടുക്കാനിടയായത്. റിട്ട് അവസാനം ഡിസ്‌പോസല്‍ ആയി. ആ കാര്യത്തില്‍ ഹൈക്കോടതി പറഞ്ഞു, ഇത് വളരെ ഗുരുതരമാണ്. ഈ സംഭവത്തെപ്പറ്റി ഗവണ്‍മെന്റ് ആവശ്യമായ നടപടി സ്വീകരിക്കണം. ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുകയാണെന്ന്, ഞങ്ങള്‍ക്ക് ഇന്നത്തെ ഘട്ടത്തില്‍- അന്നത്തെ ഘട്ടം ഒരു പ്രത്യേക ഘട്ടമാണ്- ഒന്നും ചെയ്യാന്‍ കഴിയില്ല എന്നു പറഞ്ഞു.
ഏതായാലും ഗവണ്‍മെന്റ് ഇക്കാര്യത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുകയാണെന്ന് പറഞ്ഞു. പിന്നെ ഞാന്‍ കേട്ടത് ഒരു അന്വേഷണം ഇതില്‍ നടന്നു എന്നാണ്. എന്നോട് ആരും ഇതേവരെ ഒന്നും തന്നെ ചോദിച്ചിട്ടില്ല. ഞാന്‍ ആശുപത്രിയില്‍ കിടക്കുമ്പോള്‍ ഒരുദിവസം കോഴിക്കോട് ഡി ഐ ജി വന്നിരുന്നു. ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു, അന്വേഷിക്കാന്‍ വന്നതാണോ എന്ന്. ഹേയ് ഒന്നുമില്ല, ഞാന്‍ നിങ്ങളിവിടെ ഉണ്ടെന്നറിഞ്ഞ് കണ്ടുപോകാം എന്നുവിചാരിച്ച് വന്നതാണ് എന്നാണ് പറഞ്ഞത്. ഇതേവരെ ഒരാളും എന്നോട് അന്വേഷിച്ചിട്ടില്ല. റവന്യൂ ബോര്‍ഡ് മെമ്പറെ അന്വേഷിക്കാന്‍ നിയോഗിച്ചൂവെന്ന് പറഞ്ഞുകേട്ടു. ആ അന്വേഷണവും കഴിഞ്ഞു എന്നും പറഞ്ഞുകേട്ടു. ഒരു വ്യക്തിയും ഇതേവരെ, ഈ തീയതിവരെ എന്നോട് ചോദിക്കാന്‍ തയ്യാറായില്ല. ഇതാണ് എനിക്കുണ്ടായ അനുഭവം. ഞാന്‍ ഈ സഭയിലെ എല്ലാ അംഗങ്ങളോടും പറയുകയാണ്. നമ്മളെല്ലാം രാഷ്ട്രീയക്കാരാണ്. നമ്മളെല്ലാം ചേരിതിരിഞ്ഞ് പല രീതിയിലും വാദിക്കുന്നവരാണ്. പക്ഷേ ഒരു പോലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി, പോലീസ് ലോക്കപ്പിലിട്ട് ഒരാളെ മൃഗീയമായി തല്ലാന്‍ നേതൃത്വം കൊടുക്കുകയെന്ന് പറഞ്ഞാല്‍ അത് രാഷ്ട്രീയമാണോ? ഇതാണോ രാഷ്ട്രീയം? ഒരു പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് മാത്രം അല്ലെങ്കില്‍ കണ്ണൂര്‍ ഡി എസ് പി തോമസിന് മാത്രമായി തല്ലാനുള്ള ധൈര്യം കിട്ടിയെന്നാണോ ഞാന്‍ വിശ്വസിക്കേണ്ടത്. ഒരിക്കലുമല്ല. അങ്ങനെയാണെങ്കില്‍ അവര്‍ക്ക് പലതും നടത്താന്‍ കഴിയും. അപ്പോള്‍ അതല്ല. അങ്ങനെയല്ല. അങ്ങനെയായിരുന്നെങ്കില്‍ ഇന്ന് അവര്‍ക്കെതിരായി എന്തെങ്കിലും നടപടി വരുമായിരുന്നു. ഒരു നടപടിയുമില്ല. ഇന്ന് തലശ്ശേരി സര്‍ക്കിള്‍ ഇന്‍സ്‌പെകറാണ് ആ ബലറാം. അന്ന് എന്റെ വീട് സെര്‍ച്ച് ചെയ്യുമ്പോള്‍ ആ ഏരിയായില്‍ അദ്ദേഹം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറല്ല. എന്നെ തല്ലിക്കഴിഞ്ഞപ്പോള്‍ നീ പോയി തലശ്ശേരി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറാകുക എന്ന് പറഞ്ഞ് തലശ്ശേരി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറാക്കിയിരിക്കുകയാണ്. ഇത് മാന്യതയാണോ?
അതുകൊണ്ട് ഈ നിയമസഭയിലെ അംഗങ്ങളോട് എനിക്ക് പറയാനുള്ളതിതാണ്. രാഷ്ട്രീയമായി ഇങ്ങനെ എതിര്‍ക്കാന്‍ ശ്രമിക്കരുത്. ഇത് ആര്‍ക്കും ഭൂഷണമല്ല. നിങ്ങളാരും ഇത് അംഗീകരിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നില്ല. മിസ്റ്റര്‍ കരുണാകരനോട് എനിക്ക് ഒന്നു മാത്രമേ പറയാനുള്ളു. നമ്മള്‍ വളരെ ശക്തിയായി പലതും സംസാരിച്ചിട്ടുണ്ട്, പറഞ്ഞിട്ടുണ്ട്. ഇനിയും പലതും സംസാരിക്കും. ഞാന്‍ ശ്രീ അച്യുതമേനോന് എഴുതിയ കത്തില്‍തന്നെ ഇക്കാര്യം പറഞ്ഞിരുന്നു. ഇത് ആര്‍ക്കും അടക്കി നിര്‍ത്താന്‍ കഴിയുകയില്ല. ഇത് രാഷ്ട്രീയമല്ലേ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ആര്‍ക്കെല്ലാം എന്തെല്ലാം സഹിക്കേണ്ടി വന്നിട്ടുണ്ട്? പോലീസ് ലോക്കപ്പില്‍ വെച്ച് മരിച്ചവരില്ലേ? പ്രക്ഷോഭത്തിന്റെ മുന്നില്‍ വെടിയേറ്റ് മരിച്ചവരില്ലേ? ഗുണ്ടകളുടെ കത്തിക്കുത്തേറ്റും വെടിയുണ്ടകൊണ്ടും മരിച്ചവരില്ലേ? ഇതെല്ലാം അറിഞ്ഞു കൊണ്ടു തന്നെയാണ് ഈ പാര്‍ട്ടിയില്‍ നില്‍ക്കുന്നത്. ഇതെല്ലാം ഏതെങ്കിലും ഘട്ടത്തില്‍ സംഭവിച്ചേക്കുമെന്ന് പ്രതീക്ഷിച്ചുകൊണ്ടല്ലേ ഈ പാര്‍ട്ടില്‍ നില്‍ക്കുന്നത്. അവരെയെല്ലാം പോലീസ് ലോക്കപ്പിലിട്ട് നാല് പോലീസുകാരെ ഏല്‍പ്പിച്ച് ഒരു സര്‍ക്കിള്‍ ഇന്‍സ്‌പെകടറെ കൂടി നിര്‍ത്തി തല്ലി ശരിപ്പെടുത്തി ഒന്ന് ഒതുക്കി കളയാം എന്നാണെങ്കില്‍ അത് അപ്പോള്‍ ഒതുങ്ങും. പിന്നീട് കൂടുതല്‍ ശക്തിയോടെ തന്നെ രംഗത്തുവരും. ഇത് മാത്രമേ എനിക്ക് കരുണാകരനോട് പറയാനുള്ളൂ, ഇത് ഭൂഷണമല്ല. ഇത് രാഷ്ട്രീയമല്ല, ഇത് അന്തസ്സിന് ചേര്‍ന്നതല്ല. ഇന്ന് നിങ്ങള്‍ മുഖ്യമന്ത്രിയാണ്. ഇനിയും ഇത് ആവര്‍ത്തിക്കാനാണോ നിങ്ങളുടെ ശ്രമം? ഇനിയും ഈ രീതിയില്‍ സംഭവങ്ങള്‍ കൊണ്ടുപോകാനാണോ ശ്രമം. ഇനിയും ഈ രീതിയില്‍ പോലീസുകാരെ കയറൂരി വിടാനാണോ ഭാവം.
ഈ സര്‍ക്കിള്‍ ഇന്‍സ്‌പെകടര്‍ തിരഞ്ഞെടുപ്പിന്റെ കൗണ്ടിംഗ് നടന്ന ദിവസം തലശ്ശേരിയില്‍ ലാത്തിച്ചാര്‍ജ് നടത്തി. എത്ര പ്രാവശ്യം? ആറേഴ് പ്രാവശ്യം ലാത്തിച്ചാര്‍ജ് ചെയ്തു. ഞങ്ങളുടെ നാല് നിയോജക മണ്ഡലങ്ങളുടെ വോട്ട് തലശ്ശേരിയില്‍ വച്ചാണ് എണ്ണുന്നത്. തലശ്ശേരി, പെരുങ്ങളം, കൂത്തുപറമ്പ്, പേരാവൂര്‍ ഈ നാല് നിയോജക മണ്ഡലങ്ങളിലെ വോട്ട് എണ്ണുന്നതുകൊണ്ട് ആയിരക്കണക്കിന് ആളുകള്‍ അവിടെ തടിച്ചുകൂടിയിട്ടുണ്ട്. ആ ആയിരക്കണക്കിന് ആളുകളെ ആറേഴ് പ്രാവശ്യം ഈ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ ലാത്തിച്ചാര്‍ജ്ജ് ചെയ്തു. എന്തിന് ലാത്തിച്ചാര്‍ജ് നടത്തി? രണ്ട് മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പ് മൂന്ന് പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകന്മാരെ അവിടത്തെ പോലീസ് ലോക്കപ്പില്‍ ഉടുതുണിയില്ലാതെ നിര്‍ത്തിയ മഹാവീരനാണ് ആ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍. ഒരു കേസില്‍ സാക്ഷിയായിപ്പോയി എന്നുള്ളതുകൊണ്ട് സാക്ഷികളെ പിടിച്ചുകൊണ്ടുപോയി കഴുത്തിന് കയറിട്ട് കുടുക്കി കപ്പിയില്‍കൂടി മുകളിലേക്ക് വലിച്ച് കൂത്തുപറമ്പ് പോലീസ് സ്റ്റേഷനില്‍ ഭീകരമായ രംഗം സൃഷ്ടിച്ച വീരനാണ് ഈ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍. അങ്ങനെയുള്ള ഒരു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് താങ്ങും തണലുമായി ഇവിടെ ഒരു ആഭ്യന്തര മന്ത്രി ഉണ്ടായിരുന്നു. അക്കാലത്തെ ആ ആഭ്യന്തരമന്ത്രി തന്നെ ഇന്ന് മുഖ്യമന്ത്രിയായിരിക്കുകയാണ്. ഈ പാരമ്പര്യം നിങ്ങള്‍ തുടരരുത്. ആ പാരമ്പര്യം അതേ രീതിയില്‍ നിങ്ങള്‍ നടപ്പാക്കരുത്. പോലീസുകാരന്‍ പറയുന്ന എന്തും വിശ്വസിച്ചുകൊണ്ടാണ് നിങ്ങള്‍ ഇവിടെ ഭരണം നടത്തിയത്.
എന്നെ അറസ്റ്റ് ചെയ്ത് പോലീസുകാരന്‍ പറഞ്ഞു, ശിവപുരം പാര്‍ട്ടി ഓഫീസില്‍വച്ചാണ് എന്ന്. എപ്പോള്‍? രാവിലെ 5.15ന്. ഞാന്‍ അതിനടുത്ത ദിവസങ്ങളിലൊന്നും ശിവപുരത്ത് പോയിട്ടില്ല. പോലീസുകാരന്‍ പറയുമ്പോള്‍ ശിവപുരം പാര്‍ട്ടി ഓഫീസിലായി. മിസ്റ്റര്‍ കരുണാകരന്‍ പറയുമ്പോള്‍ ശിവപുരം പാര്‍ട്ടി ഓഫീസ്, ഗവണ്‍മെന്റ് റിക്കോര്‍ഡില്‍ വരുമ്പോള്‍ ശിവപുരം പാര്‍ട്ടി ഓഫീസില്‍വച്ച് അറസ്റ്റുചെയ്തു എന്നായി. ഇത് മര്യാദയല്ല. ഇന്നാട്ടിലെ സാധാരണ പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകന്‍മാര്‍ക്ക് മര്യാദയായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ കഴിയില്ലെന്ന് വന്നാല്‍ അത് വളരെ വളരെ മോശമായ സ്ഥിതിവിശേഷമാണ്. ഇവിടെ ഏകഛത്രാധിപതിയെപ്പോലെ വാണതിന്റെ അനുഭവം എന്താണെന്ന് നിങ്ങള്‍ ഓര്‍ക്കണം. ആ അനുഭവത്തില്‍നിന്ന് പാഠം പഠിക്കാന്‍ നിങ്ങള്‍ തയ്യാറാകണം. അവര്‍ ഇന്ന് ആരുമല്ലാത്ത സ്ഥിതിയിലായിരിക്കുന്നു. ആരുമല്ലാത്ത സ്ഥിതിയിലായിരിക്കുന്നു എന്ന് മാത്രമല്ല കൂടെനില്‍ക്കുന്നവര്‍പോലും ഇന്ന് അവരെ എതിര്‍ക്കുവാന്‍ തയ്യാറായിരിക്കുകയാണ്. വയലാര്‍ രവിയും ഉണ്ണികൃഷ്ണനും സഞ്ജയ് ഗാന്ധിയെ പുറത്താക്കണമെന്ന് പറയുന്ന കാര്യം പണ്ട് നമുക്ക് പ്രതീക്ഷിക്കാന്‍ കഴിയുമോ? ഇന്ന് അത് പറഞ്ഞില്ലേ? 50 എം പിമാര്‍ ഒപ്പിട്ട് കൊടുത്തില്ലേ? പുറത്താക്കണമെന്ന് പറഞ്ഞ്. ഇത്തരമൊരു അവസ്ഥയിലും നമ്മുടെ രാജ്യം എത്തിയിരിക്കുകയാണ്. അതുകൊണ്ട് നിങ്ങള്‍ ചുവരെഴുത്ത് പഠിക്കണം. അതനുസരിച്ച് പ്രവര്‍ത്തിക്കുവാന്‍ തയ്യാറാകണം. ഇവിടെ നമ്മുടെ മന്ത്രിസഭക്ക് തന്നെ ഇപ്പോള്‍ എന്തുപറ്റി? പണ്ട് ഡല്‍ഹിയില്‍ വച്ചല്ലേ കാര്യങ്ങള്‍ തീരുമാനിക്കാറ്. കേരള കോണ്‍ഗ്രസ് ചേരണമോ വേണ്ടയോ എന്ന് ഡല്‍ഹിയില്‍വെച്ച് തീരുമാനിക്കാം. കേരള കോണ്‍ഗ്രസിന്റെ ചെയര്‍മാന്‍ ആരാണെന്ന് ഡല്‍ഹിയില്‍വെച്ച് തീരുമാനിക്കാം. ഇപ്പോഴോ? ഇപ്പോള്‍ മോണോ ആക്ടാണ് കരുണാകരനും സി എച്ച് മുഹമ്മദ് കോയയും കൂടി. എല്ലാ മന്ത്രിമാരുടെയും പാര്‍ട്ട് എടുത്തുകൊള്ളും. അങ്ങനെയുള്ള അവസ്ഥയിലാണ് ഇപ്പോള്‍ നില്‍ക്കുന്നത്.
കൂടെ നില്‍ക്കുന്നവര്‍ എത്രകണ്ട് കൂടെ നില്‍ക്കുമെന്ന് മര്യാദക്ക് നോക്കിക്കണ്ട് നില്‍ക്കണം. ഡല്‍ഹിയില്‍വെച്ച് തീരുമാനിക്കാന്‍ ഇപ്പോള്‍ ആരുമില്ലെന്ന അവസ്ഥ വന്നിരിക്കുകയാണ്. ഇത് മനസ്സിലാക്കി കൊണ്ടുള്ള ഒരു ഭരണമായിരിക്കണം നടത്തേണ്ടതെന്ന് മാത്രമേ ശ്രീ കരുണാകരനോട് എനിക്ക് പറയുവാനുള്ളൂ. ഇത് രാഷ്ട്രീയമാണ്. പറയുന്ന കാര്യങ്ങള്‍ വളരെ ശക്തിയായി തന്നെ പറയും. പോലീസിനെ വിട്ടു ശരിപ്പെടുത്തിക്കളയാമെന്നാണെങ്കില്‍ അത് നടക്കുകയില്ല. അങ്ങനെ കഴിയുകയില്ല. അത് എല്ലാക്കാലത്തും ഈ രാജ്യത്തിന്റെ ബഹുജന പ്രസ്ഥാനം നേരിട്ടിട്ടുണ്ട്. ആ അനുഭവം ശ്രീ കരുണാകരന്‍ ഓര്‍ക്കണം. ഇത്തരം പോലീസ് മന്ത്രിമാര്‍ക്ക് ഈ നാട്ടില്‍ എന്ത് സംഭവിച്ചു, കേരളത്തിന് എന്ത് സംഭവിച്ചു എന്നുള്ള കാര്യം കരുണാകരന്‍ ഓര്‍ക്കണം. അതനുസരിച്ച് ഭരണം നടത്തണമെന്ന് മാത്രമേ എനിക്ക് പറയാനുള്ളൂ. ഈ വോട്ട് ഓണ്‍ അക്കൗണ്ട്‌സിനെ ഞാന്‍ ശക്തിയായി എതിര്‍ക്കുന്നു.

Latest