Connect with us

Kerala

സന്തോഷ് മാധവന് ഭൂമി ദാനം:തുടരാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സ് കോടതി ഉത്തരവ്

Published

|

Last Updated

മൂവാറ്റുപുഴ: വിവാദ സ്വാമി സന്തോഷ് മാധവന്‍ ഇടനിലക്കാരനായ ഭൂമിയിടപാട് കേസില്‍ തുടരാന്വേഷണ റിപ്പോര്‍ട്ട് നല്‍കാന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിട്ടു. മെയ് അഞ്ചിന് മുമ്പായി തുടരാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഉത്തരവ്. കേസില്‍ റവന്യു വകുപ്പിന് പങ്കില്ലെന്ന വിജിലന്‍സിന്റെ ത്വരിതാന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതി തള്ളി. സംഭവത്തില്‍ റവന്യൂ മന്ത്രിക്ക് പങ്കില്ലെന്നും വ്യവസായ മന്ത്രിയാണ് ഫയല്‍ മന്ത്രിസഭയ്ക്ക് മുന്നില്‍ ഔട്ട് ഓഫ് അജണ്ടയായി കൊണ്ടുവന്നതെന്നും പറയുന്ന പറയുന്ന റിപ്പോര്‍ട്ടില്‍ ഏത് സാഹചര്യത്തിലാണ് ഫയല്‍ ഔട്ട് ഓഫ് അജണ്ടയായി എത്തിയതെന്ന് വ്യക്തമാക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഇക്കാര്യവും ഇതിന് പിന്നില്‍ എന്തെങ്കിലും തരത്തിലുള്ള ഗൂഢാലോചന ഉണ്ടോ എന്ന കാര്യവും പരിശോധിക്കണമെന്നും കോടതി വിജിലന്‍സിനോട് നിര്‍ദേശിച്ചു. ഭൂമിദാനം വിവാദമായതിനെ തുടര്‍ന്ന് സര്‍ക്കാര്‍ തീരുമാനം റദ്ദാക്കിയിരുന്നു. സര്‍ക്കാരിന് നഷ്ടം സംഭവിക്കാത്തതിനാല്‍ മന്ത്രി അടൂര്‍ പ്രകാശിനെതിരെ കേസ് എടുക്കേണ്ട എന്ന നിലപാടായിരുന്നു വിജിലന്‍സിന്റേത്.

ഭൂമിയിടപാടുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥ തലങ്ങളിലുണ്ടായ നീക്കങ്ങളുടെ കൂടുതല്‍ രേഖകള്‍ ത്വരിത പരിശോധന റിപ്പോര്‍ട്ടില്‍ ഇല്ലെന്ന് കോടതി പരാമര്‍ശിച്ചു. ഭൂമിയിടപാട് മന്ത്രിസഭാ യോഗത്തില്‍ അജണ്ടയായി ഉള്‍പെടുത്താനുള്ള വ്യവസായ വകുപ്പിനുള്ള താല്‍പര്യം എന്താണെന്നും വിജിലന്‍സ് കോടതി ചോദിച്ചു. എറണാകുളം ജില്ലയിലെ പുത്തന്‍വേലിക്കര, തൃശൂരിലെ മാള എന്നിവിടങ്ങളില്‍ 127 ഏക്കര്‍ ഭൂമി വിവാദ സ്വാമി സന്തോഷ് മാധവന്റെ ബിനാമി സ്ഥാപനത്തിന് ഭൂപരിഷ്‌കരണ നിയമത്തില്‍ ഇളവ് നല്‍കി വിട്ടുകൊടുത്ത റവന്യൂ വകുപ്പ് നടപടി വിവാദമായിരുന്നു.

ജില്ലാ കലക്ടര്‍മാരുടെയും ലാന്‍ഡ് റവന്യൂ കമ്മീഷണര്‍മാരുടെയും വിലക്കുകള്‍ നിരസിച്ചാണ് റവന്യൂ വകുപ്പ് ഈ ഭൂമി സന്തോഷ് മാധവന് വിട്ടുനല്‍കാന്‍ തീരുമാനിച്ചത്. മാര്‍ച്ച് രണ്ടിനാണ് ഇതു സംബന്ധിച്ച് ഉത്തരവിറങ്ങിയത്. ബംഗലൂരു ആസ്ഥാനമായുള്ള ഒരു ഐ.ടി കമ്പനിക്ക് വേണ്ടി ബിനാമി ഇടപാടിലൂടെയാണ് സന്തോഷ് മാധവന്‍ ഭൂമി സമ്പാദിച്ചതെന്ന് പറവൂര്‍ അഡീഷണല്‍ തഹസീല്‍ദാറും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കമ്പനി നേരിട്ട് മന്ത്രിയുടെ ഓഫീസിനെ സമീപിച്ചാണ് അനുകൂല ഉത്തരവ് സമ്പാദിച്ചതെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

Latest