Connect with us

Gulf

പുതിയ സ്‌പോണ്‍സര്‍ഷിപ്പ് നിയമത്തിന് ഒക്‌ടോബര്‍ മുതല്‍ പ്രാബല്യമാകും

Published

|

Last Updated

ദോഹ: രാജ്യത്ത് പുതുതായി പ്രഖ്യാപിച്ച വിദേശ തൊഴിലാളികളെ സംബന്ധിച്ചുള്ള സ്‌പോണ്‍സര്‍ഷിപ്പ് നിയമം ഈ വര്‍ഷം ഒക്‌ടോബറില്‍ പ്രാബല്യത്തില്‍ വരും. ഇതിനുവേണ്ടി ബന്ധപ്പെട്ട വകുപ്പുകള്‍ നടപടിക്രമങ്ങള്‍ ത്വരിതഗതിയിലാക്കിയതായി അല്‍ റായ അറബിപത്രം റിപ്പോര്‍ട്ട് ചെയ്തു.
2015 ഒക്‌ടോബര്‍ 27നാണ് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി നിയമത്തിന് അംഗീകാരം നല്‍കിയത്. ഡിസംബര്‍ 13ന് ഇത് ഗസറ്റില്‍ 29ാം നമ്പറായി പ്രസിദ്ധീകരിച്ചു. ഗസറ്റില്‍ പ്രസിദ്ധീകരിച്ച് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നതോടെയാണ് നിയമം നടപ്പിലാകുകയെന്നാണ് പറഞ്ഞിരുന്നത്. അതുപ്രകാരം ഈ വര്‍ഷം ഡിസംബര്‍ 14 മുതല്‍ പുതിയ തൊഴില്‍ കരാര്‍ വ്യവസ്ഥയും എക്‌സിറ്റ് നിയമവും ഉള്‍ക്കൊള്ളുന്ന സ്‌പോണ്‍സര്‍ഷിപ്പ് നിയമം പ്രാബല്യത്തിലാകുമെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍.
അതിനിടെ നിയമത്തിന്റെ കൂടുതല്‍ വിശദാംശങ്ങളും പുറത്തു വന്നു. പ്രവാസികള്‍ക്ക് ഖത്വറിലേക്ക് മടങ്ങിവരുന്നതിന് നിലനില്‍ക്കുന്ന രണ്ടുവര്‍ഷത്തെ വിലക്ക് പുതിയ നിയമത്തില്‍ എടുത്തു കളഞ്ഞിട്ടുണ്ട്. ഒരു തൊഴിലില്‍നിന്ന് ഒഴിവായി രാജ്യത്ത് നിന്ന് പുറത്തു പോകുന്നവര്‍ക്ക് പുതിയ വിസയില്‍ രാജ്യത്ത് ഉടന്‍ തന്നെ വരാം. നിലവില്‍ വിസ റദ്ദാക്കി രാജ്യത്ത് നിന്നു പുറത്തു പോകുന്നവര്‍ക്ക് രണ്ടു വര്‍ഷം കഴിഞ്ഞ് മാത്രമെ തിരിച്ചുവരാന്‍ സാധിക്കുകയുളളൂ. എന്നാല്‍ പുതിയ നിയമത്തില്‍ ഇത്തരം ആളുകള്‍ക്ക് രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കകം തിരിച്ചുവരാം. നിലവില്‍ മുന്‍തൊഴിലുടമയില്‍ നിന്നും എന്‍ ഒ സി ലഭിച്ചാല്‍ മാത്രമെ വിലക്കില്ലാതെ ഖത്വറില്‍ പുതിയ ജോലിയില്‍ പ്രവേശിക്കാന്‍ കഴിയുമായിരുന്നുള്ളു.
നിലവിലെ കഫാല സംവിധാനം എടുത്തു കളയുന്നതോടെ നേരത്തേ ഖത്വറില്‍ ജോലി ചെയ്തിരുന്ന വ്യക്തിക്ക് പുതിയൊരു തൊഴിലുടമയുടെ കീഴില്‍ തൊഴില്‍ ലഭിച്ചാല്‍ മുന്‍ സ്‌പോണ്‍സറുടെ അനുമതി ആവശ്യമായി വരില്ലെന്ന് ബോര്‍ഡര്‍, പാസ്‌പോര്‍ട്ട്, ആന്‍ഡ് എക്‌സ്പാട്രിയേറ്റ്‌സ് അഫയേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ മുഹമ്മദ് അഹമ്മദ് അല്‍ അതീഖ് പറഞ്ഞു. പുതിയ നിയമത്തിലെ പ്രധാന വകുപ്പുകളെക്കുറിച്ച് വിശദീകരിക്കുകയായിരുന്നു അദ്ദേഹം. ഒരു പ്രവാസി തൊഴിലാളിക്ക് ഖത്വറില്‍ ജോലി ചെയ്യുന്നതിന് പുതിയൊരു കരാര്‍ ലഭിച്ചാല്‍ തൊട്ടടുത്ത ദിവസം തന്നെ മടങ്ങിയെത്താം. പക്ഷെ വിസ ഉള്‍പ്പടെയുള്ള ആവശ്യമായ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തീകരിച്ചിരിക്കണം. പ്രവാസി തൊഴിലാളിക്ക് ശിക്ഷ ലഭിക്കുകയും ശിക്ഷക്കെതിരെ അപ്പീല്‍ നല്‍കാതിരിക്കുകയോ അപ്പീല്‍ കോടതി തള്ളുകയോ ചെയ്താല്‍ ഖത്വറില്‍ തിരികെ പ്രവേശിക്കുന്നതിന് നാലുവര്‍ഷത്തെ വിലക്കുണ്ട്.
പുതിയ നിയമത്തിലെ 26ാം വകുപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഒരു പ്രവാസി തൊഴിലാളിയെ കോടതിവിധിയിലൂടെ നാടുകടത്തിയാല്‍ ആഭ്യന്തരമന്ത്രിയുടെ അനുമതിയില്ലാതെ രാജ്യത്തേക്ക് തിരിച്ചുവരാനാകില്ല. പുതിയ നിയമം പ്രാബല്യത്തിലായാല്‍ തൊഴില്‍ കരാറായിരിക്കും പ്രഥമവും പ്രാധാന്യവുമായ രേഖ. തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള ബന്ധം നിര്‍ണയിക്കുന്നത് തൊഴില്‍കരാറായിരിക്കുമെന്നും ബ്രിഗേഡിയര്‍ അല്‍ അതീഖ് പറഞ്ഞു. അന്യായം, ബാധ്യത, അവകാശങ്ങള്‍ എന്നിവയുടെയെല്ലാം ആധാരം ഈ കരാറായിരിക്കും. തൊഴിലാളിയും തൊഴിലുടമയും നിര്‍ബന്ധമായും കരാറില്‍ ഒപ്പുവച്ചിരിക്കണം. രാജ്യത്തെ ബന്ധപ്പെട്ട അതോറിറ്റിയുടെ അനുമതി ഈ കരാറിനുണ്ടായിരിക്കണം. ഇരു കക്ഷികളേയും ഉള്‍ക്കൊണ്ടുകൊണ്ടായിരിക്കണം കരാറിലെ കാലാവധി നിശ്ചയിക്കേണ്ടത്. പുതിയ നിയമപ്രകാരം സര്‍ക്കാറിന്റെ അനുമതിയോടെ പ്രവാസി തൊഴിലാളിക്ക് തൊഴില്‍ മാറാം. കരാര്‍ കാലാവധി കഴിഞ്ഞാലോ ഓപ്പണ്‍ കരാറുകളില്‍ അഞ്ചുവര്‍ഷം കഴിഞ്ഞാലോ ഇത്തരത്തില്‍ അനുമതിയോടെ തൊഴില്‍മാറാം. കരാര്‍ കാലാവധിക്കു മുമ്പു തൊഴില്‍ മാറണമെങ്കില്‍ തൊഴിലുടമയുടെയും ബന്ധപ്പെട്ട സര്‍ക്കാര്‍ അതോറിറ്റിയുടെയും അനുമതി വേണം.
തൊഴിലാളികള്‍ക്ക് രാജ്യം വിട്ട് പോകാനുളള എക്‌സിറ്റ് പെര്‍മിറ്റ് അനുവദിക്കുക ആഭ്യന്തര മന്ത്രാലയമായിരിക്കും. അടിയന്തര ഘട്ടങ്ങളില്‍ മണിക്കുറുകള്‍ക്കുള്ളിലും എക്‌സിറ്റ് പെര്‍മിറ്റ് അനുവദിക്കും.