Eranakulam
ഇസില്‍ ഭീകരനെന്ന് പറഞ്ഞ് ബേങ്ക് കൊള്ളക്ക് ശ്രമം; പ്രതി പിടിയില്‍
അങ്കമാലി: ഐ എസ് ഭീകരനെന്നു പരിചയപ്പെടുത്തി വ്യാജബോംബും കളിത്തോക്കും കാണിച്ച് ടൗണിലെ ബേങ്കില്‍ നിന്ന് 50 ലക്ഷം രൂപ തട്ടാന്‍ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ബേങ്ക് അധികൃതര്‍ തന്ത്രപരമായി പേലീസിനെ വരുത്തി പ്രതിയെ പിടികൂടുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അങ്കമാലി യോര്‍ദനാപുരം തട്ടാംപറമ്പില്‍ വിനു (42) ആണ് അറസ്റ്റിലായത്. വന്‍ കവര്‍ച്ചക്കുള്ള എല്ലാ സാഹചര്യങ്ങളും ഉണ്ടായിട്ടും ബേങ്ക് മാനേജരും ജീവനക്കാരും സംയമനം വിടാതെ തന്ത്രപരമായി ഇടപെട്ടതാണ് രക്ഷയായത്.
പ്രതിയുടെ കയ്യിലുണ്ടായിരുന്ന ബാഗിലാണ് വ്യാജബോംബ് സൂക്ഷിച്ചിരുന്നത്. ബോംബിന്റെ രൂപമുണ്ടായിരുന്നെങ്കിലും സ്‌ഫോടക വസ്തുവായിരുന്നില്ല. ഒറ്റനോട്ടത്തില്‍ ഒറിജിനല്‍ ബോംബെന്നു തോന്നിക്കുന്ന തരത്തിലായിരുന്നു നിര്‍മാണം. ബോംബ് ഡിറ്റക്ഷന്‍ ആന്‍ഡ് ഡിഫ്യൂസിംഗ് സ്‌ക്വാഡ് എത്തിയാണ് പ്രതിയില്‍ നിന്ന് കണ്ടെടുത്ത വ്യാജ ബോംബ് പരിശോധിച്ചത്. ഇന്നലെ മൂന്നിന് അങ്ങാടിക്കടവ് ജംഗ്ഷനു സമീപമുള്ള ഫെഡറല്‍ ബേങ്കിന്റെ അങ്കമാലി ശാഖയിലായിരുന്നു സംഭവം. കറുത്ത ബൈക്കിലാണ് യുവാവ് എത്തിയത്. കറുത്ത ബനിയനും കറുത്ത ജീന്‍സും കണ്ണടയും മങ്കിക്യാപ്പും ധരിച്ച് മാനേജരുടെ കാബിനിലേക്കു കയറിയ യുവാവ് താന്‍ ഐ എസ് ഭീകരനാണെന്നു മാനേജരെ സ്വയം പരിചയപ്പെടുത്തി. ഐ എസ് ഭീകരനെന്നു കാണിക്കുന്ന കത്തും ഇയാള്‍ മാനേജര്‍ക്കു നല്‍കി. തുടര്‍ന്ന് ബാഗ് തുറന്നു ബോംബെടുത്തു. 50 ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ബോംബ് പൊട്ടിക്കുമെന്ന് പറഞ്ഞു.
ഐ എസ് ഭീകരനായ തനിക്കൊപ്പം 50 പേരുണ്ടെന്നും ബാങ്കിനു ചുറ്റും നാല് ബോംബു വെച്ചിട്ടുണ്ടെന്നും പണം നല്‍കിയില്ലെങ്കില്‍ ബേങ്ക് തകര്‍ക്കുമെന്നുമായിരുന്നു കത്തിലെ ഉള്ളടക്കം. പണം നല്‍കിയാല്‍ നിങ്ങളെയാരേയും വധിക്കില്ലെന്നും പോലീസിനെ വിളിക്കാന്‍ ശ്രമിക്കരുതെന്നും കത്തില്‍ എഴുതിയിട്ടുണ്ട്. മൂന്നു മിനിട്ടു സമയമാണ് യുവാവ് നല്‍കിയത്. ഇംഗ്ലീഷിലും മലയാളത്തിലും മാറി മാറിയാണ് കത്തില്‍ എഴുതിയിട്ടുള്ളത്. 50 ലക്ഷം രൂപ ആവശ്യപ്പെട്ട യുവാവിനോട് തന്റെപോക്കറ്റില്‍ 1000 രൂപ മാത്രമേ ഉള്ളൂവെന്നും കൂടുതല്‍ തുക നല്‍കണമെങ്കില്‍ ഉന്നത ഉദ്യോഗസ്ഥരുടെ അനുമതി വേണമെന്നും പറഞ്ഞു. ആലോചിക്കാനും മറ്റുമായി അഞ്ച് മിനിട്ട് സമയം അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഫോണ്‍ വിളിക്കാന്‍ യുവാവ് അനുവദിച്ചു.
ഉന്നതഉദ്യോഗസ്ഥനോട് സംസാരിക്കുകയാണെന്ന വ്യാജേന ബേങ്കിലെ മറ്റ് സംഭവങ്ങള്‍ വിശദീകരിച്ചു. മറ്റു ഉദ്യോസ്ഥര്‍ പോലീസിനെ വിളിച്ചു. 50 മീറ്റര്‍ ദൂരത്തില്‍ തന്നെ പോലീസ് സ്റ്റേഷന്‍ ഉള്ളതിനാല്‍ ഉടനെ തന്നെ എസ് ഐയും സംഘവുമെത്തി പ്രതിയെ പിടികൂടുകയായിരുന്നു. എസ്‌ഐ പി എച്ച് സമീഷ്, വി എന്‍ രാജന്‍, എ എസ് ഐ സുരേഷ്, കെ കെ രാജേഷ്, എം സുകേശന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. ഒരു പ്ലാസ്റ്റിക് പെട്ടിയില്‍ അടച്ചാണ് ബോംബ് ബാഗില്‍ സൂക്ഷിച്ചിരുന്നത്. രണ്ട് ബാറ്ററികളും ഇലക്ട്രോണിക്‌സ് ബോര്‍ഡും പേജറിന്റേതു പോലെ ഡിജിറ്റല്‍സ്‌ക്രീനുള്ള ഒരു ഭാഗവും ഉണ്ടായിരുന്നു.
സ്‌ഫോടക വസ്തു നിറയ്ക്കാനായി 25 സെന്റീമീറ്റര്‍ നീളത്തിലുള്ള ആറു പിവിസി കുഴലുകളാണ് അടുക്കിവച്ചിരുന്നത്.മൂന്നെണ്ണം വീതം ഓരോ വശത്തും സ്‌ക്രൂകളിട്ട് മുറുക്കിയിരുന്നു. ഇതിനു നടുവിലാണ് ഇലക്ട്രോണിക്‌സ് ബോര്‍ഡും ടൈമറും ബാറ്ററിയും ഘടിപ്പിച്ചിരുന്നത്.ബാറ്ററിയില്‍ നിന്നു ബോര്‍ഡിലേക്കും കുഴലുകളിലേക്കും കൃത്യമായി വയറിംഗ് നടത്തിയിരുന്നു. ഈ കുഴലുകള്‍ക്കുള്ളില്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ചിട്ടുണ്ടെന്നു തോന്നിപ്പിക്കും വിധം കുഴലുകളുടെ രണ്ടറ്റവും നന്നായി അടയ്ക്കുകയും ചെയ്തിരുന്നു.
കടബാധ്യതയെ തുടര്‍ന്നാണ് പ്രതി പണം തട്ടാന്‍ ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു. ബേങ്കില്‍ നിന്നു പണം തട്ടാന്‍ തയ്യാറാക്കിയ പോലെ ഒരു പ്രമുഖ ജ്വല്ലറിയിലെത്തി പണം തട്ടാനായി തയ്യാറാക്കിയ കത്തും പ്രതി ബാഗില്‍ കരുതിയിരുന്നു. ഈ നോട്ടീസും പോലീസിനു കിട്ടിയിട്ടുണ്ട്.