Connect with us

National

കലക്ടറുടെ വിലക്ക് ലംഘിച്ച് വെടിക്കെട്ടിന് അനുമതി നല്‍കിയത് ആരെന്ന് വ്യക്തമാക്കണം: വി എസ്

Published

|

Last Updated

തിരുവനന്തപുരം: കൊല്ലം ജില്ലാ കലക്ടറുടെ നിരോധന ഉത്തരവ് ലംഘിച്ച് ക്ഷേത്രത്തില്‍ വെടിക്കെട്ട് നടത്താന്‍ അനുമതി നല്‍കിയത് ആരെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കണമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.
ആദ്യം അനുമതി നല്‍കാതിരുന്ന പോലീസ്, രണ്ട് ദിവസം കഴിയുമ്പോള്‍ അനുമതി നല്‍കി എന്നാണ് ജില്ലാ കലക്ടര്‍ തന്നെ വ്യക്തമാക്കിയിട്ടുള്ളത്. ഇങ്ങനെ അനുമതി നല്‍കാന്‍ തങ്ങളെ പ്രേരിപ്പിച്ചത് ആരാണെന്ന് പോലീസ് അധികൃതര്‍ തുറന്നു പറയണം. ജില്ലാ കലക്ടര്‍ നിരോധിച്ച വെടിക്കെട്ട് ഉന്നത രാഷ്ട്രീയ-ഭരണ നേതൃത്വങ്ങളുടെ ഇടപെടലിനെ തുടര്‍ന്നാണ് നടത്തിയതെന്ന് ജനങ്ങള്‍ക്കിടയില്‍ വ്യാപകമായ സംശയങ്ങളും ആരോപണങ്ങളുമുണ്ട്. ഒരു ഉന്നത കോണ്‍ഗ്രസ് നേതാവിന്റെ ഇടപെടലും ആരോപിക്കപ്പെടുന്നുണ്ട്. ഇതെല്ലാം വെളിച്ചത്തു കൊണ്ടുവരണം.
സാധാരണ വെടിക്കെട്ടുകള്‍ക്ക് ഉപയോഗിക്കുന്നതിനേക്കാള്‍ മാരക ശക്തിയുള്ള രാസവസ്തുക്കള്‍ ഉപയോഗിച്ചതായും പറയുന്നുണ്ട്. അതാണ് സ്‌ഫോടനശേഷി അതിഭീകരമാകാന്‍ കാരണമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഈ പശ്ചാത്തലത്തില്‍ ഈ വക കാര്യങ്ങളുടെ നിജസ്ഥിതി തെളിയിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സി യുടെ അന്വേഷണമാണ് അഭികാമ്യം. അതിനാവശ്യമായ നടപടികള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ സ്വീകരിക്കണമെന്നും വി എസ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു

Latest