Connect with us

National

മെഡി. പ്രവേശനം: ഏകീകൃത പരീക്ഷക്ക് സുപ്രീം കോടതി അനുമതി

Published

|

Last Updated

ന്യൂഡല്‍ഹി : മെഡിക്കല്‍, ഡന്റല്‍ ബിരുദ ബിരുദാനന്തര കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് ദേശീയ തലത്തില്‍ ഏകീകൃത പരീക്ഷ (നീറ്റ്) നടത്താന്‍ സുപ്രീം കോടതി അനുമതി നല്‍കി. മെഡി. കൗണ്‍സില്‍ ഓഫ് ഇന്ത്യ സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് സുപ്രീം കോടതിയുടെ ഇടപെടല്‍. ഏകീകൃത പരീക്ഷ നടത്തുന്നതിന് വിലക്കേര്‍പ്പെടുത്തിയ 2013ലെ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് പുതിയ ഉത്തരവ്. ജസ്റ്റിസ് അനില്‍ ആര്‍ ദവെയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. നീറ്റ് പരീക്ഷയുടെ സാധുത സംബന്ധിച്ച ഹരജിയില്‍ പുതിയ വാദം കേള്‍ക്കും. കേസില്‍ അന്തിമ വിധി പുറപ്പെടുവിക്കുന്നതുവരെ പരീക്ഷ നടത്താമെന്നും ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.
ഏകീകൃത പ്രവേശന പരീക്ഷയെ ചോദ്യം ചെയ്ത് മെഡി. മാനേജുമെന്റുകളായിരുന്നു നേരത്തെ സുപ്രീംകോടതിയെ സമീപിച്ചിരുന്നത്. നീറ്റ് സംബന്ധിച്ച് മെഡി. കൗണ്‍സില്‍ പുറപ്പെടുവിച്ച വിജ്ഞാപനം ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി 2013ല്‍ മുന്‍ ചീഫ് ജസ്റ്റിസ് അല്‍തമാസ് കബീര്‍ ഉള്‍പ്പെട്ട സുപ്രീംകോടതി ബെഞ്ചാണ് റദ്ദാക്കിയത്. എം സി ഐക്ക് പ്രവേശ പരീക്ഷ നടത്താന്‍ അധികാരമില്ലെന്നായിരുന്നു സുപ്രീംകോടതിയുടെ കണ്ടെത്തല്‍. മൂന്നംഗ ബെഞ്ചില്‍ അല്‍ത്തമാസ് കബീറും ജസ്റ്റിസ് വിക്രമജിത് സിംഗും മെഡി. കൗണ്‍സിലിന് ഇത്തരമൊരു വിജ്ഞാപനം പുറപ്പെടുവിക്കാന്‍ അധികാരമില്ലെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഏകീകൃത പൊതുപ്രവേശന പരീക്ഷ നടത്തുന്നത് നിയമപരവും പ്രായോഗികവും സമൂഹത്തിന്റെ ആവശ്യവുമാണെന്ന് ഭിന്ന വിധിയില്‍ അന്ന് ജസ്റ്റിസ് അനില്‍ ആര്‍ ദവെ അഭിപ്രായപ്പെട്ടിരുന്നു. മെഡി. മാനേജുമെന്റുകള്‍ക്ക് അനുകൂലമായി സുപ്രീംകോടതി അന്ന് പുറപ്പെടുവിച്ച വിധി ഏറെ വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു.
രാജ്യവ്യാപകമായി മെഡിക്കല്‍, ഡന്റല്‍ കോഴ്‌സുകള്‍ക്ക് 2012 നവംബറിലും ബിരുദ കോഴ്‌സുകള്‍ക്കു 2013 മേയിലുമാണ് നീറ്റ് പരീക്ഷ നടത്തിയത്. സ്വകാര്യ മെഡി. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നതാണ് ഏകീകൃത പ്രവേശന പരീക്ഷ എന്നു ചൂണ്ടിക്കാട്ടിയാണ് 2013ല്‍ സുപ്രീംകോടതി പരീക്ഷ റദ്ദാക്കിയത്. അന്നത്തെ ചീഫ് ജസ്റ്റീസ് അല്‍ത്തമാസ് കബീര്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഒരു അംഗത്തിന്റെ വിയോജിപ്പോടെ ഏകീകൃത പ്രവേശന പരീക്ഷ നടത്തുന്നത് റദ്ദാക്കിയിരുന്നത്.
ബെഞ്ചിലെ മൂന്നാമത്തെ അംഗമായ ജസ്റ്റീസ് എ ആര്‍ ദവെയാണ് വിയോജിച്ചിരുന്നത്. മെഡി. വിദ്യാഭ്യാസ മേഖല മെച്ചപ്പെടുത്തുക, മെഡി. പ്രവേശനത്തിലെ അപാകങ്ങളും തിരിമറികളും പരിഹരിക്കുക, മാനേജ്‌മെന്റുകള്‍ കോഴ വാങ്ങുന്ന സമ്പ്രദായം അവസാനിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍ നിര്‍ത്തിയാണ് ദേശീയ തലത്തില്‍ ബിരുദ, ബിരുദാനന്തര മെഡി. കോഴ്‌സുകള്‍ക്ക് പൊതുപ്രവേശന പരീക്ഷ നടത്താന്‍ മെഡിക്കല്‍ കൗണ്‍സില്‍ തീരുമാനിച്ചത്. എന്നാല്‍, ഇതിനെ ചോദ്യം ചെയ്ത് 2013ല്‍ വിവിധ സ്വകാര്യ മാനേജ്‌മെന്റുകള്‍ക്ക് പുറമെ തമിഴ്‌നാട്, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളും കോടതിയെ സമീപിക്കുകയായിരുന്നു.”നീറ്റു”മായി ബന്ധപ്പെട്ട് 80ഓളം കേസുകളാണ് സുപ്രീംകോടതിയുടെ പരിഗണനയിലുണ്ടായിരുന്നത്.
2013ലെ വിധിക്കിടെ സുപ്രീം കോടതി നടത്തിയ വാദങ്ങള്‍ക്കെതിരെ അന്നത്തെ യു പി എ സര്‍ക്കാര്‍ കോടതിയെ സമീപിച്ചിരുന്നു.
ഏകീകൃത പരീക്ഷ സാമുദായിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ ഹനിക്കുന്നുവെന്ന കോടതി നിരീക്ഷണത്തെ എതിര്‍ത്ത സര്‍ക്കാര്‍ മെഡി. വിദ്യാഭ്യാസത്തില്‍ മതപരവും ഭാഷാപരവുമായ പരിഗണനകള്‍ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

ബ്യൂറോ ചീഫ്, തിരുവനന്തപുരം

Latest