Connect with us

Kerala

കൊല്ലം വെടിക്കെട്ട് അപകടം: ജുഡീഷ്യല്‍ അന്വേഷണം നടത്തും

Published

|

Last Updated

കൊല്ലം: പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് അപകടത്തെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തും. കൊല്ലത്ത് ചേര്‍ന്ന അടിയന്തര മന്ത്രിസഭായോഗത്തിനുശേഷം തീരുമാനങ്ങള്‍ വിശദീകരിക്കവേയാണു മുഖ്യമന്ത്രി തീരുമാനം വ്യക്തമാക്കിയത്. റിട്ട: ജസ്റ്റിസ് കൃഷ്ണന്‍ നായരാണു ജുഡീഷല്‍ കമ്മീഷന്‍ അന്വേഷണത്തിനു നേതൃത്വം നല്‍കുക. ആറു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ജുഡീഷല്‍ കമ്മീഷനു നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

അപകടവുമായി ബന്ധപ്പെട്ട് പരവൂര്‍ പൊലീസ് രജിസറ്റര്‍ ചെയ്ത കേസ് ക്രൈംബ്രാഞ്ചിന്‌ കൈമാറും. എ.ഡി.ജി.പി അനന്തകൃഷ്ഷണന്റെ നേതൃത്വത്തിലുള്ള സംഘമായിരിക്കും ഈ കേസ് അന്വേഷിക്കുക. അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 10 ലക്ഷം രൂപ നഷപരിഹാരം നല്‍കും. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് രണ്ടു ലക്ഷം രൂപയും നിസാര പരിക്കേറ്റവര്‍ക്ക് 50,000 രൂപയും വീതം നല്‍കുമെന്നും ഉമ്മന്‍ചാണ്ടി അറിയിച്ചു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയവരുടെ ചെലവുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും കൊല്ലം ആശ്രാമം ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിനു ശേഷം മുഖ്യമന്ത്രി പറഞ്ഞു. കമ്മിഷന്റെ പരിഗണനാ വിഷയങ്ങള്‍ തയ്യാറാക്കാന്‍ അഡിഷണല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോയെ ചുമതലപ്പെടുത്തി.

അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കും. വെടിക്കെട്ട് നടത്തുന്നതിന് കര്‍ശനമായ മാനദണ്ഡങ്ങള്‍ കൊണ്ടുവരും. മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പു വരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Latest