National
തമിഴ്നാട്ടിൽ മദ്യ നിരോധനം നടപ്പാക്കുമെന്ന് ജയലളിത
ന്യൂഡല്‍ഹി: തമിഴ്‌നാട്ടില്‍ വീണ്ടും അധികാരത്തിലേറിയാല്‍ ഘട്ടം ഘട്ടമായി സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ജയലളിത. ചെന്നൈയില്‍ എഐഎഡിഎംകെ തിരഞ്ഞെടുപ്പ് ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. സംസ്ഥാനത്തെ റീടെയില്‍ ബാറുകളുടെ എണ്ണം കുറച്ചുകൊണ്ടുവരുമെന്നും അവയുടെ പ്രവര്‍ത്തന സമയം ചുരുക്കുമെന്നും ജയലളിത പറഞ്ഞു. ബാറുകള്‍ അടച്ചുപൂട്ടിയ ശേഷം മദ്യാസക്തിയില്‍ നിന്ന് ജനങ്ങളെ രക്ഷിക്കാന്‍ ഡി-അഡിക്ഷന്‍ സെന്ററുകള്‍ ആരംഭിക്കുമെന്നും അവര്‍ വ്യക്തമാക്കി. സംസ്ഥാനത്ത് സമ്പൂര്‍ണ മദ്യനിരോനം നടപ്പാക്കുമെന്ന ഡിഎംകെയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഇതേ പ്രഖ്യാപനവുമായി ജയലളിതയും എത്തുന്നത്.
ഡിഎംകെയുടെ മദ്യ നിരോധന പ്രഖ്യാപനത്തെ ജയലളിത പരിഹസിച്ചു. കരുണാനിധി മദ്യം നിരോധിക്കുമെന്ന് പറയുന്നത് ചെകുത്താന്‍ വേദമോതുന്നതിന് തുല്യമാണെന്ന് ജയലളിത പറഞ്ഞു. കരുണാനിധിയാണ് തമിഴ്‌നാട്ടില്‍ മദ്യം കൊണ്ടുവന്നത്. എന്നാല്‍ വിലകുറഞ്ഞ മദ്യം ഇല്ലാതാക്കിയത് താനാണെന്നും അവര്‍ വിശദീകരിച്ചു.