Connect with us

Kerala

കോണ്‍ഗ്രസ് പട്ടിക തിരുത്തി; കയ്പമംഗലം ആര്‍ എസ് പിക്ക് തന്നെ

Published

|

Last Updated

തിരുവനന്തപുരം: പാര്‍ട്ടിക്കുള്ളില്‍ പ്രതിഷേധം രൂക്ഷമായ സാഹചര്യത്തില്‍ രണ്ട് മണ്ഡലത്തില്‍ അഴിച്ചുപണി നടത്തി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയായി. മുമ്പ് പ്രഖ്യാപിച്ച സ്ഥാനാര്‍ഥി പട്ടികയില്‍ ഒറ്റപ്പാലത്തും ദേവികുളത്തും മാറ്റം വരുത്തിയാണ് പട്ടികയില്‍ തീരുമാനമായത്. ഒറ്റപ്പാലത്ത് ശാന്താ ജയറാമിന് പകരം ഷാനിമോള്‍ ഉസ്മാനും ദേവികുളം മണ്ഡലത്തില്‍ ആര്‍ രാജാറാമിന് പകരം എ കെ മണിയും സ്ഥാനാര്‍ഥികളാകും. ഇന്നലെ കെ പി സി സി പ്രസിഡന്റ് വി എം സുധീരനും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ചേര്‍ന്നുനടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. കയ്പമംഗലം സീറ്റ് ആര്‍ എസ് പിക്ക് തന്നെ നല്‍കാനും ധാരണയായി. അതേസമയം, പൊതുസ്വതന്ത്രരെ മത്സരിപ്പിക്കാനായി ഒഴിച്ചിട്ട കാഞ്ഞങ്ങാട്, കല്യാശ്ശേരി, പയ്യന്നൂര്‍ സീറ്റുകളില്‍ നിലവിലുള്ള പട്ടിക പരിഗണിക്കും. കാഞ്ഞങ്ങാട് മണ്ഡലത്തില്‍ ധന്യാ സുരേഷും കല്യാശ്ശേരിയില്‍ അമൃത രാമകൃഷ്ണനും പയ്യന്നൂരില്‍ സാജിദ് മൗവലുമാണ് പട്ടികയിലുള്ളത്. ഹൈക്കമാന്‍ഡിന് സമര്‍പ്പിക്കുന്ന സാധ്യതാ പട്ടികയില്‍ ഉടന്‍തന്നെ അന്തിമ തീരുമാനുണ്ടാകും.
സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ഇടഞ്ഞുനില്‍ക്കുന്ന ഐ എന്‍ ടിയു സി നേതൃത്വവുമായി കോണ്‍ഗ്രസ് നേതൃത്വം ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമായില്ല. ദേവികുളത്ത് എ കെ മണിയെ സ്ഥാനാര്‍ഥിയാക്കിയതിലൂടെ ഐ എന്‍ ടി യു സി പ്രാതിനിധ്യ പ്രശ്‌നം പരിഹരിക്കാമെന്ന് നേതാക്കള്‍ കണക്കൂകൂട്ടിയെങ്കിലും കാഞ്ഞങ്ങാട് സീറ്റും വേണമെന്നാണ് ഐ എന്‍ ടി യു സി നിലപാട്. എന്നാല്‍, വനിതാ പ്രാതിനിധ്യ പ്രശ്‌നം ചൂണ്ടിക്കാട്ടി ഈ ആവശ്യം കോണ്‍ഗ്രസ് തള്ളി. എങ്കില്‍ തവനൂരില്‍ ഇഫ്തിഖാറുദ്ദീനെ മാറ്റി സി ഹരിദാസിനെ സ്ഥാനാര്‍ഥിയാക്കണമെന്നാണ് ഐ എന്‍ ടി യു സിയുടെ ആവശ്യം. ഈ സാഹചര്യത്തില്‍ വി എം സുധീരന്‍ ഇന്ന് ഐ എന്‍ ടി യു സി ഭാരവാഹികളുമായി വീണ്ടും ചര്‍ച്ച നടത്തും. ഏതെങ്കിലും സീറ്റില്‍ ഐ എന്‍ ടി യു സി വിഭാഗത്തെ പരിഗണിക്കാനാകുമോ എന്ന് പരിശോധിക്കാമെന്ന് കെ പി സി സി അറിയിച്ചതായി പ്രസിഡന്റ് ആര്‍ ചന്ദ്രശേഖര്‍ പറഞ്ഞു. ഹൈക്കമാന്‍ഡുമായി ആലോചിച്ച ശേഷം മറുപടി പറയുമെന്നാണ് അറിയിച്ചിരിക്കുന്നത്. തവനൂര്‍, വൈപ്പിന്‍, കാഞ്ഞങ്ങാട്, ദേവികുളം എന്നീ സീറ്റുകളാണ് ഐ എന്‍ ടി യു സി ആവശ്യപ്പെട്ടത്. ഇന്ന് തിരുവനന്തപുരത്ത് ചേരുന്ന അടിയന്തര യോഗത്തിനെത്താന്‍ ഐ എന്‍ ടി യു സി ജില്ലാ നേതാക്കന്മാരോട് അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ പാര്‍ട്ടിയെടുക്കുന്ന തീരുമാനം യോഗം ചര്‍ച്ച ചെയ്ത് ഭാവിപരിപാടികള്‍ തീരുമാനിക്കുമെന്നും ആര്‍ ചന്ദ്രശേഖരന്‍ പറഞ്ഞു.
ആര്‍ എസ് പി നിശ്ചയിച്ച സ്ഥാനാര്‍ഥി പിന്മാറിയതിനെ തുടര്‍ന്ന് കയ്പമംഗലം സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കാന്‍ ആലോചിച്ചിരുന്നു. പകരമായി പയ്യന്നൂര്‍ നല്‍കാനായിരുന്നു നീക്കം. എന്നാല്‍, ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെയാണ് കയ്പമംഗലം ആര്‍ എസ് പിക്ക് തന്നെ നല്‍കാന്‍ ഇന്നലെ ധാരണയായത്.
ഇവിടെ പി എസ് യു മുന്‍ സംസ്ഥാന പ്രസിഡന്റായ എന്‍ ഡി മുഹമ്മദ് നഹാസ് ആര്‍ എസ് പി സ്ഥാനാര്‍ഥിയാകും. ഒറ്റപ്പാലത്ത് ശാന്താ ജയറാമിനെ സ്ഥാനാര്‍ഥിയാക്കിയതിനെതിരെ പ്രാദേശികതലത്തില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് പട്ടികയില്‍ നിന്ന് പുറത്തായ ഷാനിമോളെ പരിഗണിക്കാന്‍ തീരുമാനിച്ചത്. യുവനേതാവ് ആര്‍ രാജാറാമിനെതിരെ ഉയര്‍ന്ന കടുത്ത പ്രതിഷേധമാണ് ദേവികുളത്ത് എ കെ മണിക്ക് വഴിയൊരുക്കിയത്.