Connect with us

Kerala

ഡീന്‍ കുര്യോക്കാസിന്റെ പ്രസ്താവന വേദനിപ്പിച്ചു: ടിഎന്‍ പ്രതാപന്‍

Published

|

Last Updated

തൃശൂര്‍: കത്ത് വിവാദത്തില്‍ വിശദീകരണവുമായി ടിഎന്‍ പ്രതാപന്‍ എംഎല്‍എയുടെ പോസ്റ്റ്. മത്സരിക്കാത്തത് മാധ്യമശ്രദ്ധയ്‌ക്കോ രാഷ്ട്രീയ നേട്ടത്തിനോ അല്ല. കയ്പ്പമംഗലം സീറ്റില്‍ മത്സരിക്കില്ലെന്നത് ഉറച്ച തീരുമാനമാണ്. ഡീന്‍ കുര്യാക്കോസിന്റെ പ്രസ്താവന തന്നെ വേദനിപ്പിച്ചുവെന്നും പ്രതാപന്‍ ഫേസ്ബുക്കില്‍ കുറിച്ചു..
ടിഎന്‍ പ്രതാപന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം…..

പ്രിയമുള്ളവരേ,
പരിഭവങ്ങളും സങ്കടം പറച്ചിലുകളും കുറ്റപ്പെടുത്തലുകളും ശാസനകളും വിമര്ശനങ്ങളും ഒക്കെയായി എല്ലാവര്ക്കും പറയാനുള്ളത് കേള്ക്കുകയായിരുന്നു ഇത് വരെ.
ഒന്നും കൂടുതല്‍ പറയേണ്ടെന്ന് മനസ്സില് കരുതിയതുമായിരുന്നു.
പുതു തലമുറയിലെ സാമൂഹ്യ മാധ്യമങ്ങളിലെ സുഹൃത്തുക്കളുടെ ഭാവനയില്‍ വിരിഞ്ഞ ട്രോളുകളെല്ലാം മികച്ച നിലവാരം പുലര്ത്തി.
എനിക്ക് വേണ്ടിയും, എനിക്കെതിരെയും എഴുതിയ എല്ലാവരോടും നന്ദിയുണ്ട്. ഫ്‌ലാഷ് ന്യൂസ്‌കളും ബ്രേക്കിംഗ് സ്‌ക്രോളുകളും ആയി രാപകലില്ലാതെ അധ്വാനിച്ച മാധ്യമ സുഹൃത്തുക്കളോടും.
ഈ തെരഞ്ഞെടുപ്പില്‍ മാറി നില്‍ക്കാനെടുത്ത തീരുമാനം മാധ്യമ ശ്രദ്ധക്ക് വേണ്ടിയോ രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയോ എടുത്ത ഒന്നല്ല.
ഇല്ലായ്മകളുടെ ഭൂതകാലമാണ് എന്റേത്. വളരെ സങ്കടം നിറഞ്ഞ ബാല്യവും, പഠന കാലവുമൊക്കെ പിന്നിട്ട് യാദൃശ്ചികമായായിരുന്നു കെ എസ് യു വും രാഷ്ട്രീയ ബോധവുമെല്ലാം മനസ്സ് കീഴടക്കിയത്. പ്രീഡിഗ്രിയോടെ പഠനത്തിന്റെ സ്വപ്നങ്ങള്‍ അവസാനിപ്പിക്കേണ്ടി വന്നപ്പോള്‍ ഉണ്ടായ ഹൃദയത്തിലെ മുറിവിനു ഇന്നും നീറ്റലുണ്ട്. ദരിദ്ര കുടുംബ പശ്ചാത്തലത്തില്‍ നിന്നും സാധാരണക്കാരനായ ഒരു മത്സ്യ തൊഴിലാളിയുടെ മകനായി, പലരും സഹായിച്ചത്‌കൊണ്ട് മാത്രം പ്രീ ഡിഗ്രി വരെ പഠിക്കാന്‍ സാഹചര്യമുണ്ടായ, ഒരു താഴെതട്ടിലുള്ള കോണ്‍ഗ്രസ് പ്രവര്ത്തകനായ എനിക്ക്, ഞാന്‍ അര്‍ഹിക്കാത്ത സ്‌നേഹവും കരുതലും കോണ്‍ഗ്രസ് പ്രസ്ഥാനം തന്നിട്ടുണ്ട്. മൂന്നു തവണ നിയമ സഭയിലേക്ക് മത്സരിക്കാന്‍ അവസരം നല്കിയതുല്‌പ്പെടെ.
ഞാന്‍ മത്സരിച്ചതൊന്നും യു ഡി എഫിന്റെ സിറ്റിംഗ് സീറ്റുകളില്‍ ആയിരുന്നില്ല. 2001 ഇല്‍ നാട്ടികയും 2011 ഇല്‍ കൊടുങ്ങല്ലൂരും ഇടതു മുന്നണിയില്‍ നിന്നും പിടിച്ചെടുക്കാനും 2006 ഇല്‍ നാട്ടിക യു ഡി എഫിനൊപ്പം നിലനിര്താനും കഴിഞ്ഞു, ഓരോതവണയും, പതിനായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷം നില നിര്‍ത്തിക്കൊണ്ട്.
ഇപ്പോള്‍ ഞാന്‍ പ്രതിനിധീകരിക്കുന്ന കൊടുങ്ങല്ലൂരിന്റെ മുഖച്ഛായ മാറ്റാന്‍ കഴിഞ്ഞ 5 വര്‍ഷങ്ങള്‍ കൊണ്ട് കഴിഞ്ഞിട്ടുണ്ട്. കുടിവെള്ളം കിട്ടാക്കനിയായിരുന്ന ഗ്രാമങ്ങളില്‍ കേരളത്തിലെ തന്നെ ഏറ്റവും വലിയ കുടി വെള്ളപദ്ധതി കൊണ്ട് വന്നും, മുസിരിസ് യാധാര്ത്യമാക്കിയും, ലീഡര്‍ കെ കരുണാകരന്റെ സ്വപ്ന പദ്ധതികള്‍ നടപ്പാക്കിയും കേരളത്തിലാദ്യത്തെ പൈതൃക മത്സ്യ ഗ്രാമമടക്കം എണ്ണിയാല്‍ഒടുങ്ങാത്തത്ര വികസനത്തിന് നേതൃത്വം നല്കാന്‍ കഴിഞ്ഞിട്ടുണ്ട്. കൊടുങ്ങല്ലൂര് നിയോജക മണ്ഡലത്തില്‍ അഞ്ഞൂറ് കോടിയില്‍പരം രൂപയുടെ വികസനത്തിന്റെയും കരുതലിന്റെയും നേട്ടങ്ങള്‍ സൃഷ്ടിച്ചു ഏതു യു ഡി എഫ് സ്ഥാനാര്തിക്കും വിജയിക്കാവുന്ന മണ്ഡലം ആയി മാറ്റാന്‍ കഴിഞ്ഞതില്‍ ചാരിതാര്ത്യമുണ്ട്.
കൊടുങ്ങല്ലൂര്‍ അടക്കം ജില്ലയില്‍ മൂന്നു നിയോജക മണ്ഡലങ്ങളില്‍ നിന്ന് സ്ഥാനാര്തിത്വതിനായി എന്റെ പേര് മുന്നോട്ടു വെക്കുകയും ഉണ്ടായി. എന്നില്‍ വിശ്വാസം അര്‍പ്പിച്ചവര്‍ക്ക് നന്ദി .
ഈ മണ്ഡലങ്ങളില്‍ കൈപമംഗലം എനിക്ക് വൈകാരികമായി അടുപ്പമുള്ള നിയോജക മണ്ഡലമാണ്.
ഞാന്‍ പത്തു വര്ഷം പ്രതിനിധീകരിച്ച പഴയ നാട്ടിക നിയോജക മണ്ഡലത്തിന്റെ ഭാഗമായിരുന്നു കൈപമംഗലം, എടത്തിരുത്തി പഞ്ചായത്തുകള്‍. എന്റെ ജീവന്റെ ഭാഗമായ കടല്തീരത്തിന്റെ സാമീപ്യവും.. ഈ മണ്ഡലം എല് ഡി എഫില്‍ നിന്നും പിടിച്ചെടുക്കാനും മണ്ഡലത്തിന്റെ വികസന മുരടിപ്പ് മാറ്റാനും, ഞാന്‍ മത്സരിക്കണമെന്ന് യു ഡി എഫ് എല് ഡി എഫ് ഭേദമെന്യ പൊതു സമൂഹത്തില്‍ നിന്നും അഭിപ്രായമുയര്‍ന്നിരുന്നതും അതുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകള്‍ നടന്നിരുന്നുവെന്നതും സത്യമാണ്.
പക്ഷെ എന്റെ പാര്ടി എന്നെപ്പോലെ നിസ്സാരനായ ഒരാള്‍ക്ക് നല്കിയ അവസരങ്ങള്‍ എന്നെക്കാളും ചെറുപ്പമായ, എന്നെക്കാളും കഴിവുള്ള , ചെരുപ്പക്കാര്ക്കും സ്ത്രീകള്ക്കും ലഭിക്കണമെന്ന ചിന്ത കൊണ്ടാണ് ഇത്തവണ തെരഞ്ഞെടുപ്പില്‍ നിന്നും മാറി നില്ക്കണമെന്ന് ആഗ്രഹിച്ചത്. കഴിഞ്ഞ ഏതാനും നാളുകളായി മനസ്സില് ഉയര്ന്ന ഒരു വികാരമായിരുന്നു അത്.
അതൊരിക്കലും എന്റെ വലിപ്പമോ, ആദര്ശത്തിന്റെ അസ്‌കിതയോ മറ്റു ആരോടെങ്കിലും ഉള്ള വെല്ലുവിളിയോ ആയിരുന്നില്ല. അങ്ങിനെ കാണുകയും അരുത്. എന്റെ പാര്‍ടിയോട് എനിക്കുള്ള കടമ മാത്രമാണ് അത് എന്ന് പറയട്ടെ. തുടര്ന്നാണ് കെ പി സി സിക്ക് മത്സര രംഗത്ത് നിന്നും ഒഴിവാക്കണമെന്ന് കാണിച്ച് കത്ത് നല്കിയതും.
പക്ഷെ നിര്‍ണായകമായ ഈ തെരഞ്ഞെടുപ്പില്‍ മാറി നില്ക്കരുതെന്നും, നിര്ബന്ധമായും മത്സര രംഗത്ത് ഉണ്ടാകണമെന്നും അതെന്റെ നിര്‌ദേശം ആണെന്നും സൂചിപ്പിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ ശ്രീ രാഹുല്‍ ഗാന്ധി എനിക്ക് സന്ദേശമയച്ചു.
ഏപ്രില്‍ 1 ആം തീയതി ഉച്ചക്ക് 12 മണിക്ക് നേരിട്ട് എത്തണമെന്നും 3 മണിക്കുള്ള കോണ്‍ഗ്രസ് തെരഞ്ഞെടുപ്പു സമിതി യോഗത്തിന് മുന്‍പായി നേരില്‍ കാണണമെന്നും രാവിലെ 9 മണിയോടെ അദ്ധേഹത്തിന്റെ ഓഫീസില്‍ നിന്നും അറിയിച്ചു. ഞാനും ഡല്‍ഹിയില്‍ ഉണ്ടാകുമെന്ന് അവര്‍ കരുതിക്കാണും.
പക്ഷെ ഞാന്‍ കേരളത്തില്‍ ആണെന്നും, തിരുവനന്തപുരത്ത് മത്സ്യ തൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന കമ്മറ്റി യോഗത്തില്‍ അധ്യക്ഷത വഹിക്കുകയാനെന്നും, 12 മണിക്ക് എത്താന്‍ കഴിയില്ലെന്നും, അടുത്ത വിമാനത്തില്‍ 12 മണിക്ക് പുറപ്പെട്ടാല്‍ വൈകീട്ട് നാല് മണിക്ക് ശേഷമേ ഡല്‍ഹിയില്‍ എത്താനാകൂ എന്നും ഞാന്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസില്‍ അറിയിച്ചു.
നാലരയോടെ ഡല്‍ഹിയിലെ കേരള ഹൌസില്‍ എത്തിയപ്പോഴേക്കും 3 മണിക്ക് ഏറ്റവും പ്രധാനപ്പെട്ട തെരഞ്ഞെടുപ്പു സമിതി യോഗം കോണ്‍ഗ്രസ് അധ്യക്ഷ ശ്രീമതി സോണിയ ഗാന്ധിയുടെ സാന്നിധ്യത്തില്‍ ആരംഭിച്ചു കഴിഞ്ഞതായി അറിഞ്ഞു.
രാത്രി വൈകി യോഗം അവസാനിച്ചു.
എന്റെ പേര് കൈപ്പമംഗലം നിയോജകമണ്ടലത്തിനുനേരെ കാണിച്ച് നിരവധി ചാനലുകള്‍ തീരുമാനമായ മണ്ഡലങ്ങളുടെ ലിസ്റ്റുകള്‍ അനൌദ്യോഗികമായി പുറത്തു വിട്ടു കൊണ്ടിരുന്നു.
യോഗം കഴിഞ്ഞെത്തിയ കെ പി സി സി പ്രസിഡന്റ് ശ്രീ വി എം സുധീരനില്‍ നിന്നും, തെരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ വെച്ച് ഞാന്‍ കൈപമംഗലം നിയോജക മണ്ഡലത്തില്‍ മത്സരിക്കണമെന്ന നിര്‌ദേശം രാഹുല്‍ ഗാന്ധി മുന്നോട്ടു വെച്ചതായി അറിയാന്‍ കഴിഞ്ഞു.
രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത ഊര്ജസ്വലതയോടെ , ഇന്ത്യയുടെ മനസറിഞ്ഞ്, ഇന്ത്യക്കാരന്റെ ഹൃദയ വികാരങ്ങള്‍ അറിഞ്ഞ് രാജ്യത്ത് എവിടെയും എത്തി ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെട്ട്, ശബ്ദമില്ലാതവരുടെ ശബ്ദമായി മാറിയിരിക്കുകയാണ് ശ്രീ രാഹുല്‍ ഗാന്ധി. ബഹു സ്വരതകളുടെ ഇന്ത്യയെ തിരിച്ചു പിടിക്കാനുള്ള ധര്‍മയുദ്ധത്തില്‍ അദ്ദേഹം ആണ് കോണ്‍ഗ്രസിന്റെ തേരാളി. എന്റെ പൊതു ജീവിതത്തില്‍ വി എം സുധീരനും എ കെ ആന്റണിക്കും ശേഷം എന്നെ ഇത്ര മാത്രം സ്വാധീനിച്ച നേതാവും ശ്രീ രാഹുല്‍ ഗാന്ധി തന്നെയാണ്.
നിസ്സാരനായ ഒരു കോണ്‍ഗ്രസ് പ്രവര്ത്തകനായ എനിക്ക് അദ്ധേഹത്തിന്റെ നിര്‌ദേശം അവഗണിക്കാന്‍ ആവില്ലെന്നും എന്റെ നിലപാട് പുനപരിശോധിക്കേണ്ടി വരുമെന്നും എന്നെ സന്ദര്ശിച്ച മാധ്യമ പ്രവര്തകരോട് ആ രാത്രി ഞാന്‍ സൂചിപ്പിച്ചിരുന്നു.
പിറ്റേന്നു അതി രാവിലെ പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിന് പോകും മുന്‍പ് രാഹുല്‍ ഗാന്ധിയുടെ വസതിയില്‍ എത്തി കാണണമെന്ന് െ്രെപവറ്റ് സെക്രട്ടറി വിളിച്ചറിയിച്ചു.
രാവിലെ 6 മണിക്ക് തുഗ്ലക്ക് റോഡിലെ വസതിയില്‍ ഏറെ ഉന്മേഷവാനായി എന്നെ സ്വീകരിച്ച പ്രിയ രാഹുല്‍ ഗാന്ധിയോട് മത്സരത്തില്‍ നിന്നും മാറി നില്ക്കാനുള്ള തീരുമാനം എടുക്കാന്‍ ഇടയായ സാഹചര്യം ഞാന്‍ വിവരിച്ചെങ്കിലും, തോളില്‍ തട്ടി നെഞ്ചോടു ചേര്‍ത്ത് “ഈ നിര്‍ണായകമായ തെരഞ്ഞെടുപ്പില്‍ പ്രതാപന്‍ മാറി നില്ക്കുകയല്ല വേണ്ടത്, പോരാടുകയാണ് വേണ്ടത്” എന്ന് പറയുകയായിരുന്നു പ്രിയ രാഹുല്‍ ഗാന്ധി.
“മത്സരിച്ചേ പറ്റൂ.. ഇതെന്റെ നിര്‍ദേശമാണ്..” അദ്ദേഹം പറഞ്ഞു. എന്റെ കൂടെ ഉണ്ടായിരുന്ന കേരള ഹൈക്കോടതിയിലെ അഭിഭാഷകന്‍ രഖേഷ് ശര്‍മയ്ക്ക് അദ്ധേഹത്തിന്റെ ഫോണ്‍ നല്കി എന്നെ ചേര്‍ത്ത് പിടിച്ചു രഖേഷിനോട് ഞങ്ങളുടെ ഫോട്ടോ എടുക്കാന്‍ ആവശ്യപ്പെട്ടു. കാറില്‍ കയറി യാത്രയാകുമ്പോഴും ചില്ല് താഴ്ത്തി എന്നെ ഓര്മിപ്പിച്ചു.. ” കൈപമംഗലം തിരിച്ചു പിടിക്കണം… ഞാനും വരും പ്രതാപന് വേണ്ടി പ്രചാരണത്തിന്… ആള്‍ ദി ബെസ്റ്റ്..” മിനിറ്റുകള്‍ക്കകം എന്നോടൊപ്പം എടുത്ത ആ ചിത്രം എനിക്ക് അയച്ചു തരാനും അദ്ദേഹം മറന്നില്ല.
കോണ്‍ഗ്രസ് ഉപാധ്യക്ഷന്റെ സ്‌നേഹ പൂര്ണ മായ നിര്ബന്ധത്തിനു മുന്നില് തല കുനിച്ചു തിരികെ കേരള ഹൌസില്‍ എത്തി കേരളത്തിലേക്ക് പോകാന്‍ യാത്രയാകുമ്പോള്‍ ആണ് എന്റെ മനസ്സില് ഏറെ ആഴത്തില്‍ മുറിവേല്‍പ്പിച്ച ഫ്‌ലാഷ് ന്യൂസ്‌കളുടെ ക്രൂര വിനോദം ചാനലുകളില്‍ ആരംഭിക്കുന്നത്.
കൈപമംഗലം സീറ്റ് ഞാന്‍ ചോദിച്ചു വാങ്ങി എന്ന വാര്‍ത്തകള്‍ പലര്ക്കും സന്തോഷം നല്കി ടി വി സ്‌ക്രീനില്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍ ഒന്ന് രണ്ടു ആത്മ സുഹൃത്തുക്കള്‍വിളിച്ചു തലേന്നത്തെ രാഹുല്‍ ഗാന്ധിയുടെ ഇടപെടല്‍ മൂലം ഉറക്കം നഷ്ടപെട്ട ചില നേതാക്കള്‍ രാത്രി എഴുതി തയ്യാറാക്കിയ തിരക്കഥയാണിത് എന്നും, പിതൃത്വം ഇല്ലാത്ത വിവാദത്തില്‍ പതറരുത് എന്നും പറഞ്ഞു.
പക്ഷെ മിനിട്ടുകള്‍ക്കുള്ളില്‍ ഡല്ഹി വിമാനത്താവളത്തില്‍ ഞാന്‍ എത്തിയപ്പോഴേക്കും പിതൃത്വമുള്ള ഒരു പ്രസ്ഥാവനയെത്തി, ചാനലുകളില്‍. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ശ്രീ ഡീന്‍ കുരിയ്‌ക്കോസ് നല്കിയ പ്രസ്താവന.
ഞാനും ഒരു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു. ഞാനിത്തവണ മാറി നില്ക്കണമെന്ന് ആഗ്രഹിച്ചതും എന്നെപ്പോലെ എന്റെ അനുജന്മാര്ക്കും, അനുജത്തിമാര്‍ക്കും വനിതകള്‍ക്കും അവസരങ്ങള്‍ ലഭിക്കണം എന്ന് കരുതിയാണ്. എന്നോട് ഒരു വാക്ക് പോലും ചോദിക്കാതെ എന്റെ പ്രിയ അനുജന്‍ ഡീന്‍ 29 വയസ്സുകാരനായ ഒരു യുവാവിന്റെ അവസരം ഞാന്‍ നഷ്ടപ്പെടുത്തിയെന്ന ആരോപണം ഉന്നയിച്ചപ്പോള്‍ എനിക്ക് വേദനിച്ചു.
പ്രത്യേകിച്ച് ഈ പറഞ്ഞ 29 കാരനായ, എനിക്ക് ഏറെ ഇഷ്ടമുള്ള, എന്റെ സ്വന്തം ശോഭ സുബിന്‍ എന്ന കെ എസ് യു നേതാവിനെ മത്സരിപ്പിക്കണം എന്ന് കെ പി സി സി യോട് നിര്‍ദേശിച്ചതും ഞാന്‍ ആയിരുന്നതിനാല്‍.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്റെ പദവിയോദ് എനിക്ക് ബഹുമാനവും, ആദരവും ഉണ്ട്.
കോണ്‍ഗ്രസ് പാര്ടിയുടെ ഭാവിയും പ്രതീക്ഷയും എല്ലാം ഇന്നിന്റെ യുവത്വത്തിലാണ്.
ഒരു യൂത്ത് കോണ്‍ഗ്രസ് പ്രവര്തകന്റെ പോലും അവസരം നഷ്ടപെടുത്തി, ഒരു യൂത്ത് കോണ്‍ഗ്രസ് പ്രവര്തകനെ പോലും വേദനിപ്പിച്ച്, മത്സരിക്കരുത് എന്ന് എന്റെ മനസ്സ് എന്നെ വീണ്ടും വീണ്ടും ഓര്‍മിപ്പിച്ചുകൊണ്ടിരുന്നു.
പുറപ്പെടാന്‍ തയ്യാറായി നില്ക്കുന്ന കൊച്ചിയിലേക്ക് ഉള്ള ഇന്‍ഡിഗോ വിമാനത്തില്‍ കയറുന്നതിനു തൊട്ടു മുമ്പായി ഞാന്‍ എന്റെ തീരുമാനം ബഹുമാനപ്പെട്ട കെ പി സി സി പ്രസിഡന്റ് ശ്രീ വി എം സുധീരനെയും മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ ചാണ്ടിയെയും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ ശ്രീ രാഹുല്‍ ഗാന്ധിയുടെ ഓഫീസിനെയും വിളിച്ചറിയിച്ചു.
തിരികെ നാട്ടില്‍ എത്തിയപ്പോഴേക്കും അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മറ്റി ജനറല്‍ സെക്രട്ടറി ശ്രീ മുകുള്‍ വാസ്‌നിക് എനിക്കെതിരായ വിവാദങ്ങളെ തിരസ്‌കരിച്ചും, മാധ്യമ പ്രചരണങ്ങളില്‍ കോണ്‍ഗ്രസ് ഹൈ കമ്മാണ്ടിന്റെ അതൃപ്തിയും അറിയിച്ച് മാധ്യമങ്ങളെ കണ്ടതായി അറിഞ്ഞു. ഒറ്റപ്പെട്ടു പോയ എനിക്ക് പിന്തുണ നല്കിയതിനു ദേശീയ നേതൃത്വത്തിനോട് നന്ദിയുണ്ട്.
രാത്രി പല തവണ വീണ്ടും രാഹുല്‍ ഗാന്ധിയും മുകുള്‍ വാസ്‌നിക്കും നേരിട്ട് വിളിച്ചു വൈകാരികമായി സംസാരിച്ചു. എന്തിന് മാറി നില്ക്കണമെന്ന് ചോദിച്ചു. പക്ഷെ, എന്നില്‍ ജീവന്‍ ബാക്കിയുണ്ടെങ്കില്‍ ഞാന്‍ ഇനി എന്റെ തീരുമാനത്തില്‍ നിന്ന് പിന്മാറില്ലെന്ന് എന്നോടുള്ള സ്‌നേഹത്തിനു നന്ദി പറഞ്ഞു കൊണ്ട് ഞാന്‍ അവരെ അറിയിച്ചു.
തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം എനിക്ക് വിട്ടു തന്നു കൊണ്ട് രാഹുല്‍ജി ഫോണ്‍ വെച്ചു.
ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല എന്നത് അത് കൊണ്ട് തന്നെ എന്റെ ഉറച്ച തീരുമാനമാണ്.
എന്നെ ഉപദ്രവിച്ചു കൊതി തീരാത്തവര്‍ ഇനിയും ഉണ്ടെന്നറിയാം.
ഇപ്പോഴും കൈപമംഗലം നിയോജക മണ്ഡലത്തിന്റെ സ്ഥാനാര്തിത്വം ചര്ച്ചയാകുമ്പോള്‍ ഞാന്‍ മത്സരിക്കും എന്ന രീതിയില്‍ വാര്ത്ത നല്കുന്നത് ഇനിയെങ്കിലും അവസാനിപ്പിക്കണം. ഠഅങ രെറ്റിങ്ങ്‌നും അപ്പുറത്ത് ദ്രിശ്യ മാധ്യമങ്ങള്‍ ഒരു ശതമാനം എങ്കിലും മാനുഷിക പരിഗണന കൂടി കാണിക്കണം.
ഇനിയും എന്റെ സ്ഥാനാര്തിത്വതിനായി ദയവു ചെയ്ത് പ്രകടനങ്ങളും പ്രസ്താവനകളും നടത്താതെ സ്ഥാനാര്‍ഥി ആരെന്നു നോക്കാതെ യു ഡി എഫിന്റെ അന്തിമ വിജയത്തിനായി അര്‍ത്ഥപൂര്ണമായ തയ്യാറെടുപ്പുകള്‍ നടത്തണമെന്ന് കൈപമംഗലം നിയോജക മണ്ഡലത്തിലെ എന്നെ സ്‌നേഹിക്കുന്ന കോണ്ഗ്രസ് പ്രവര്‍ത്തകരോട് ഒരു ശാസനയോടെ ആവശ്യപ്പെടട്ടെ.
കോണ്‍ഗ്രസ് പാര്‍ട്ടിയും യു ഡി എഫും ഏതു സ്ഥാനാര്‍ഥിയെ നിര്‍ത്തിയാലും ആ സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാന്‍ വേണ്ടി മുഴുവന്‍ സമയ പ്രവര്‍ത്തകനായി തെരഞ്ഞെടുപ്പു പ്രചാരണ രംഗത്ത് കൈപമംഗലം എന്നല്ല, സംസ്ഥാനത്ത് എല്ലായിടത്തും ഐക്യ ജനാധിപത്യ മുന്നണിയുടെ വിജയത്തിന് വേണ്ടി ഞാനുണ്ടാകും. പാര്‍ടിക്ക് വേണ്ടി മത്സരിക്കുന്നതോടൊപ്പം മത്സരിക്കുന്ന സ്ഥാനാര്‍ഥികളെ വിജയിപ്പിക്കെണ്ടതും ഒരു പ്രവര്‍ത്തകന്റെ കടമയാണ്.
നാല്പതു വയസ്സില്‍ താഴെയുള്ള 23 സ്ഥാനാര്‍ഥികളും 8 വനിതകളും അടക്കമുള്ള കോണ്‍ഗ്രെസ്സിന്റെയും ഐക്യ ജനാധിപത്യ മുന്നണിയുടെയും തിളക്കമുള്ള സ്ഥാനാര്തികളുടെ ഒരു വലിയ, മികവുറ്റ നേതൃ നിര തുടര്‍ ഭരണത്തിന് അവസരം തേടി ഈ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് മുന്നില് വോട്ട് ചോദിച്ചു അണിനിരക്കുകയാണ്.
എല്ലാവര്‍ക്കും വിജയാശംസകള്‍ നേരുന്നു.
ആര്‍ക്കും ഒരു സംശയവും വേണ്ടാ.,
സംസ്ഥാനത്തിന്റെ ചരിത്രം തിരുത്തി കുറിച്ച് ഐക്യ ജനാധിപത്യ മുന്നണി വീണ്ടും അധികാരത്തിലെത്തും.
വളരണം ഈ നാട്…
തുടരണം ഈ ഭരണം..
സ്‌നേഹപൂര്‍വ്വം
ടി എന്‍. പ്രതാപന്‍

Latest