Connect with us

National

നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് വിജ്ഞാപനം ഭേദഗതി ചെയ്യുമെന്ന് കേന്ദ്രം

Published

|

Last Updated

ന്യൂഡല്‍ഹി: നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് വിജ്ഞാപനം ഭേദഗതി ചെയ്യുമെന്ന് കേന്ദ്ര സര്‍ക്കാര്‍. വിദേശത്തേക്കുള്ള നഴ്‌സിംഗ് റികൂട്ട്‌മെന്റ് താളം തെറ്റിയതിനെ തുടര്‍ന്ന് ഇതുസംബന്ധിച്ച് കേസ് തുടരുന്നതിനിടെയാണ് ഡല്‍ഹി ഹൈക്കോടതിയെ വിജ്ഞാപനം ഭേദഗതി ചെയ്യുമെന്ന് കേന്ദ്രംഅറിയിച്ചത്.
ഉദ്യോഗാര്‍ഥികളുടെയും സ്വകാര്യ റിക്രൂട്ടിംഗ് ഏജന്‍സികളുടേയും ആവശ്യങ്ങള്‍ കൂടി പരിഗണിച്ചായിരിക്കും വിജ്ഞാപനം ഭേദഗതി ചെയ്യുകയെന്ന് പ്രൊടക്ട്ടര്‍ ഓഫ് എമിഗ്രന്‍സ് കോടതിയെ അറിയിച്ചു. കഴിഞ്ഞ മാസം 12ന് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനം അനുസരിച്ച് വിദേശ രാജ്യങ്ങളിലേക്കുള്ള നഴ്‌സ് റിക്രൂട്ട്‌മെന്റ് സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി മാത്രമാക്കി പരിമിതപ്പെടുത്തിയിരുന്നു. അതേസമയം വിദേശത്ത് വളരെയേറെ ജോലിസാധ്യതകളുണ്ടാകുകയും ഇതിനൊത്ത് റിക്രൂട്ട്‌മെന്റ് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് സാധിക്കാതെ വരികയും ചെയ്തതോടെ പലര്‍ക്കും അവസരം നഷ്ടമായി. ഏറ്റവും കൂടുതല്‍ നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്ന കേരളം ഇതേതുടര്‍ന്ന് പലവട്ടം കേന്ദ്ര പ്രവാസി കാര്യ മന്ത്രാലയത്തെ സമീപിച്ച് പരാതി ഉന്നയിച്ചതിനെ തുടര്‍ന്ന് പ്രൊടക്ട്ടര്‍ ഓഫ് എമിഗ്രന്റസിനെ കേരളത്തിലേക്ക് അയച്ച് കേന്ദ്രം ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് തേടുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്നാണ് വിജ്ഞാപനത്തില്‍ ഭേദഗതി കൊണ്ടുവരാനുള്ള തീരുമാനമുണ്ടായത്. ഇതിനിടെ ഒരുകൂട്ടം ഉദ്യോഗാര്‍ഥികളും സ്വകാര്യ ഏജന്‍സികളും കോടതിയെ സമീപിച്ച് കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനത്തെ ചോദ്യംചെയ്യുകയായിരുന്നു.
ക്രമക്കേടുകള്‍ നടത്തുന്ന ഏജന്‍സികളുടെ ലൈസന്‍സ് റദ്ദാക്കാന്‍ മന്ത്രാലയത്തിന് അധികാരമുണ്ടെന്നിരിക്കെ ഒറ്റയടിക്ക് എല്ലാ ഏജന്‍സികള്‍ക്കും വിലക്കേര്‍പ്പെടുത്തുന്നത് ശരിയല്ലെന്ന് ഏജന്‍സികള്‍ കോടതിയില്‍ വാദിച്ചു. ഈ മാസം 27 ന് കോടതി കേസ് വീണ്ടും പരിഗണിക്കും. റിക്രൂട്ട്‌മെന്റ് മേഖലയില്‍ വ്യാപകമായി ക്രമക്കേടുകളും കൊള്ളയും നടക്കുന്ന സാഹചര്യത്തിലാണ് സ്വകാര്യ ഏജന്‍സികളെ മാത്രം ചുമതലപ്പെടുത്തി വിജ്ഞാപനം പുറപ്പെടുപ്പിച്ചിരുന്നത്.