Connect with us

National

എന്‍ ഐ ടിയില്‍ വിദ്യാര്‍ഥി പ്രതിഷേധം; രണ്ടംഗ സംഘം തെളിവെടുപ്പ് നടത്തി

Published

|

Last Updated

ശ്രീനഗര്‍: ശ്രീനഗര്‍ എന്‍ ഐ ടിയില്‍ വിദ്യാര്‍ഥി പ്രതിഷേധം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മാനവവിഭവ ശേഷി മന്ത്രാലയത്തിലെ രണ്ടംഗ സംഘം സ്ഥാപനത്തിലെത്തി തെളിവെടുപ്പ് നടത്തി. അധ്യാപകരില്‍ ചിലര്‍ രാജ്യദ്രോഹ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടുവെന്നാരോപിച്ചാണ് ഒരു സംഘം വിദ്യാര്‍ഥികള്‍ പ്രതിഷേധം നടത്തുന്നത്. കേന്ദ്ര സംഘം എന്‍ ഐ ടിയിലെത്തി ഉദ്യോഗസ്ഥരുമായി സംസാരിച്ചു. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ സഞ്ജീവ് ശര്‍മ, ധനകാര്യ ഡെപ്യൂട്ടി ഡയറക്ടര്‍ ഫസല്‍ മഹ്മൂദ് എന്നിവരടങ്ങിയ സംഘം വിദ്യാര്‍ഥി നേതാക്കളുമായും ചര്‍ച്ച നടത്തിയിട്ടുണ്ട്. അതേസമയം, തികഞ്ഞ ജാഗ്രതയോടെ കൈകാര്യം ചെയ്യേണ്ട വിഷയമാണിതെന്നും പിന്‍സീറ്റ് ഡ്രൈവിംഗിന് ആരെയും അനുവദിക്കരുതെന്നും നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ഉമര്‍ അബ്ദുല്ല പറഞ്ഞു.
ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ തോറ്റതിനെ തുടര്‍ന്ന് പ്രദേശവാസികളും ചില വിദ്യാര്‍ഥികളും തമ്മില്‍ വാക്തര്‍ക്കം ഉണ്ടായിരുന്നു. തുടര്‍ന്ന് സംഘര്‍ഷാവസ്ഥ നിലനിന്നതോടെ എന്‍ ഐ ടി അധികൃതര്‍ സ്ഥാപനം അടച്ചെങ്കിലും കഴിഞ്ഞ ദിവസം തുറന്നു. ചൊവ്വാഴ്ച വീണ്ടും സംഘര്‍ഷാവസ്ഥ പൊട്ടിപ്പുറപ്പെട്ടു. പേലീസിന് ലാത്തി വീശേണ്ടി വന്നു. ഇതര സംസ്ഥാനക്കാരായ വിദ്യാര്‍ഥികള്‍ക്ക് ക്യാമ്പസിനകത്ത് സൈ്വരമായി കഴിയാന്‍ സാധിക്കുന്നില്ലെന്നും പഠന പ്രവര്‍ത്തനം തുടര്‍ന്നു കൊണ്ടുപോകാന്‍ പറ്റുന്നില്ലെന്നുമാണ് പ്രതിഷേധക്കാരുടെ ആരോപണം.