Connect with us

Kerala

കലാപം അടക്കി; ആശങ്ക ബാക്കി

Published

|

Last Updated

തിരുവനന്തപുരം: ഒരാഴ്ച നീണ്ട കോണ്‍ഗ്രസിലെ സീറ്റ് തര്‍ക്കത്തില്‍ വിജയിച്ചത് ഉമ്മന്‍ ചാണ്ടിയുടെ അപ്രമാദിത്വം. വിശ്വസ്തര്‍ക്ക് സീറ്റില്ലെങ്കില്‍ താനും മത്സരിക്കാനില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാടിന് മുന്നില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വഴങ്ങുകയായിരുന്നു. പാര്‍ട്ടിക്കുള്ളില്‍ രൂപപ്പെട്ട കടുത്ത ഭിന്നത പുറമേക്ക് നീങ്ങിയാല്‍ പൊട്ടിത്തെറിയാകും ഫലം എന്ന സ്ഥിതി വന്നതോടെയാണ് ഹൈക്കമാന്‍ഡും വഴങ്ങിയത്. മന്ത്രിസഭയിലെ സഹപ്രവര്‍ത്തകര്‍ മാറിനില്‍ക്കുകയാണെങ്കില്‍ താനും മത്സരിക്കാനില്ലെന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ നിലപാട്. ആരോപണവിധേയര്‍ മാറിനില്‍ക്കട്ടെയെന്ന വി എം സുധീരന്റെ അഭിപ്രായത്തിനൊപ്പം നിന്ന രാഹുല്‍ ഗാന്ധി പോലും ഉമ്മന്‍ ചാണ്ടിയുടെ “വിട്ടുനില്‍ക്കല്‍” ഭീഷണിക്ക് മുന്നില്‍ നിലപാട് മാറ്റി. ഇനി തിരഞ്ഞെടുപ്പ് ഫലത്തെ ആശ്രയിച്ചാകും ഇതിന്റെ തുടര്‍ചലനങ്ങളെല്ലാം.
പൊട്ടിത്തെറി ഒഴിവായെന്ന ആശ്വാസമാണ് കോണ്‍ഗ്രസിലെങ്കിലും ഇനിയുള്ള കാര്യങ്ങള്‍ അത്ര സുഖകരമാകില്ല. തര്‍ക്കം മുറുകിയതിനൊപ്പം മുഖ്യമന്ത്രിയും കെ പി സി സി പ്രസിഡന്റും തമ്മിലുള്ള അകല്‍ച്ച അത്രയേറെ വര്‍ധിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് രംഗത്ത് ഇത് കാര്യമായി പ്രതിഫലിക്കുമെന്ന് ഉറപ്പാണ്.
മന്ത്രിമാരായ കെ സി ജോസഫ്, കെ ബാബു, അടൂര്‍പ്രകാശ് എന്നിവര്‍ക്ക് പുറമെ ബെന്നി ബെഹ്‌നാന്‍, എ ടി ജോര്‍ജ് എന്നിവരെ മാറ്റണമെന്ന ആവശ്യമാണ് സുധീരന്‍ മുന്നോട്ടുവെച്ചത്. ഇങ്ങനെയൊരു മാറ്റം നടക്കില്ലെന്ന് ആദ്യമേ ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. ഏറ്റവുമൊടുവില്‍ കെ ബാബുവിനെയും അടൂര്‍ പ്രകാശിനെയും മാത്രം മാറ്റിയുള്ള ഒത്തുതീര്‍പ്പ് ഫോര്‍മുല ഹൈക്കമാന്‍ഡ് മുന്നോട്ടുവെച്ചപ്പോഴും വഴങ്ങിയില്ല. മന്ത്രിസഭയിലെ ഒരാളെ മാറ്റുന്നത് പ്രതിപക്ഷ വിമര്‍ശത്തിന് സാധൂകരണം നല്‍കുമെന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ നിലപാട്.
ഒരാളെ മാറ്റിയാല്‍ താനും മാറിനില്‍ക്കുമെന്ന് അറിയിച്ചതോടെ കാര്യങ്ങള്‍ കൈവിടുമെന്നായി. ചര്‍ച്ചകള്‍ അവസാനിപ്പിച്ച് കേരളത്തിലേക്ക് മടങ്ങിയ മുഖ്യമന്ത്രി കൊച്ചിയില്‍ ഗ്രൂപ്പ് നേതാക്കളുടെ യോഗം വിളിച്ചു. സുധീരന്റെ നിലപാട് അംഗീകരിച്ച് ആരെയെങ്കിലും മാറ്റിയാല്‍ എ ഗ്രൂപ്പിലെ പ്രമുഖരൊന്നും മത്സരിക്കില്ലെന്ന സന്ദേശം നല്‍കി. പാര്‍ട്ടി പിളരുമോയെന്ന ആശങ്കപോലും ഉയര്‍ന്ന ഘട്ടത്തിലാണ് ഒത്തുതീര്‍പ്പ്.
അവസാനം വരെ ഉറച്ചുനിന്ന് മുറിവേറ്റ മനസ്സുമായെത്തിയ സുധീരന്‍ ഇനി എന്ത് നിലപാട് സ്വീകരിക്കുമെന്നതിലാണ് നോട്ടം. സുധീരനെ പുകഴ്ത്തി മുഖ്യമന്ത്രി രംഗത്തുവന്നത് തന്നെ അദ്ദേഹത്തെ തണുപ്പിക്കാന്‍ ലക്ഷ്യമിട്ടാണ്. ഇപ്പോള്‍ അംഗീകരിക്കുക, തിരഞ്ഞെടുപ്പിന് ശേഷം തുടര്‍നടപടിയെന്നാണ് സുധീരനെ ഹൈക്കമാന്‍ഡ് അറിയിച്ചിരിക്കുന്നത്. അതിനാല്‍, തിരഞ്ഞെടുപ്പ് ജയം ഉമ്മന്‍ ചാണ്ടിക്ക് അനിവാര്യമായിരിക്കയാണ്. ഫലം എതിരായാല്‍ അതിന്റെ ഉത്തരവാദിത്വം പൂര്‍ണമായി ഉമ്മന്‍ ചാണ്ടിയില്‍ കേന്ദ്രീകരിക്കപ്പെടും.
കോന്നി, തൃപ്പൂണിത്തുറ, തൃക്കാകര, ഇരിക്കൂര്‍ മണ്ഡലങ്ങളില്‍ ജയം അനിവാര്യമാണ്. അതുണ്ടായില്ലെങ്കില്‍ പാപഭാരം മുഴുവന്‍ ഉമ്മന്‍ ചാണ്ടിയുടെ ചുമലിലാകും. ഗ്രൂപ്പ് രാഷ്ട്രീയത്തിനപ്പുറത്തേക്ക് നേതൃതലത്തിലെങ്കിലും ഉമ്മന്‍ ചാണ്ടിയുടെ സ്വീകാര്യത വര്‍ധിപ്പിക്കുന്നതാണ് പുതിയ സാഹചര്യം. ഐ ഗ്രൂപ്പുകാരനായ അടൂര്‍ പ്രകാശിന് പോലും സീറ്റ് വാങ്ങി നല്‍കാന്‍ കഴിഞ്ഞു. ഐ ഗ്രൂപ്പിനെ നയിക്കുന്ന രമേശ് ചെന്നിത്തല പോലും മധ്യസ്ഥന്റെ റോളില്‍ നിന്ന ഘട്ടത്തിലായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ ഇടപെടല്‍. ഗ്രൂപ്പുകള്‍ക്കപ്പുറത്തേക്ക് ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വം വാഴ്ത്തപ്പെടുന്നതും ഇതുകൊണ്ട് തന്നെ.
അതേസമയം, പ്രബലര്‍ക്ക് വേണ്ടിയുള്ള ഏറ്റുമുട്ടലില്‍ രണ്ടാംതലമുറയിലെ പലര്‍ക്കും സീറ്റ് സംഘടിപ്പിക്കാന്‍ നേതാക്കള്‍ക്ക് കഴിഞ്ഞതുമില്ല. ഇതെല്ലാം കോണ്‍ഗ്രസിലെ ഗ്രൂപ്പ് രാഷ്ട്രീയ സമവാക്യങ്ങളില്‍ പൊളിച്ചെഴുത്തിന് കാരണമാകും.

---- facebook comment plugin here -----

Latest