Connect with us

International

ഭീകരവാദത്തില്‍ അവരുടേത് നമ്മുടേത് എന്ന വിവേചനം അവസാനിപ്പിക്കണം: നരേന്ദ്ര മോദി

Published

|

Last Updated

വാഷിങ്ടണ്‍:ഭീകരവാദത്തില്‍ അവരുടേത് നമ്മുടേത് എന്ന വിവേചനം രാജ്യങ്ങള്‍ ഉപേക്ഷിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഗോളമായി ശൃംഖലകളുള്ളതാണ് ഭീകരവാദം. ഈ ഭീഷണിയെ ശക്തമായി നേരിടണമെന്നും മോദി ആഹ്വാനം ചെയ്തു. 50ഓളം രാഷ്ട്രങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്ത ആണവസുരക്ഷാ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

തീവ്രവാദമാണ് ലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയെന്നും ഇന്ന് അക്രമങ്ങളില്‍ ഊന്നിയുളളതാണ് തീവ്രവാദം. ആണവ സുരക്ഷക്ക് പ്രഥമ പരിഗണന രാജ്യങ്ങള്‍ നല്‍കണം. ഈ വിഷയത്തില്‍ ലോകരാഷ്ടങ്ങള്‍ അന്താരാഷ്ട തലത്തില്‍ തന്നെ ചുമലതകള്‍ നിര്‍വഹിക്കാനുണ്ട്. ബ്രസല്‍സ് ചാവേറാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഭീകരവാദികള്‍ ആണവായുധം ഉപയോഗിക്കാനുള്ള സാധ്യതകള്‍ തടയണമെന്നും മോദി വ്യക്തമാക്കി.

തീവ്രവാദികള്‍ 21ാം നൂറ്റാണ്ടിന്റെ സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. ഏറ്റവും അക്രമാസക്തമായ സ്വഭാവമാണ് തീവ്രവാദത്തിന്റേത്. ഗുഹയ്ക്കുള്ളില്‍ ഒളിച്ചിരിക്കുന്ന ഒരു ഭീകരനെയല്ല നമ്മള്‍ തിരയേണ്ടത്. കംപ്യൂട്ടറോ സ്മാര്‍ട്ട് ഫോണോ ഉപയോഗിക്കുന്ന ഭീകരനെ തിരയുകയാണ് വേണ്ടത്. ആണവ സാമഗ്രികളുടെ കള്ളക്കടത്താണ് ഇപ്പോള്‍ കൂടുതലായി നടക്കുന്നത്. ഇതിനെതിരെ കര്‍ശന നടപടിയെടുക്കണമെന്നും മോദി പറഞ്ഞു. ആണവക്കടത്തുകാരും ഭീകരവാദികളും തമ്മിലുള്ള ബന്ധം വലിയ അപകടമാണെന്നും മോദി ചൂണ്ടിക്കാട്ടി. പ്രസിഡന്റ് ബറാക് ഒബാമ ആഗോളസുരക്ഷയ്ക്കുവേണ്ടി ഏറെ ചെയ്തിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ ഭരണം തുടരട്ടെ എന്നും ആശംസിച്ചാണ് മോദി പ്രസംഗം അവസാനിപ്പിച്ചത്.

യു.എസ് പ്രസിഡന്റ് ബറാക് ഒബാമ ഒരുക്കിയ അത്താഴവിരുന്നില്‍ പങ്കെടുത്ത മോദി ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജോണ്‍ കീയുമായി കൂടിക്കാഴ്ച നടത്തി. നൂറ്റാണ്ടിന്റെ ശാസ്ത്ര കണ്ടുപിടിത്തമെന്ന് വിശേഷിപ്പിക്കപ്പെട്ട ഗുരുത്വ തരംഗങ്ങളെ (ഗ്രാവിറ്റേഷനല്‍ വേവ്‌സ്) തിരിച്ചറിഞ്ഞ ലലിഗോ സംഘത്തിലെ ശാസ്ത്രജ്ഞരുമായും അദ്ദേഹം സംവദിച്ചു. പ്രധാനമന്ത്രിയായശേഷം മോദിയുടെ മൂന്നാമത്തെ അമേരിക്കന്‍ സന്ദര്‍ശനമാണിത്. രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ശനിയാഴ്ച സൗദി അറേബ്യയില്‍ എത്തും