Connect with us

Kozhikode

കാലിക്കറ്റ് സര്‍വകലാശാല അസിസ്റ്റന്റ്: അര്‍ഹതപ്പെട്ട ഉദ്യോഗാര്‍ഥികളെ തഴഞ്ഞതായി ആരോപണം

Published

|

Last Updated

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല അസിസ്റ്റന്റ് തസ്തികയിലേക്ക് നടന്ന നിയമന അഭിമുഖത്തില്‍ അര്‍ഹതപ്പെട്ടവരെ തഴഞ്ഞതായി ഉദ്യോഗാര്‍ഥികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. എഴുത്ത്പരീക്ഷയുടെ അടിസ്ഥാനത്തില്‍ പുനര്‍നിയമനം നടത്തണമെന്നും ഉദ്യോഗാര്‍ഥികള്‍ ആവശ്യപ്പെട്ടു. പണവും രാഷ്ട്രീയ സ്വാധീനവും ഉപയോഗിച്ച് ഉദ്യോഗസ്ഥരുടെ ബന്ധുക്കളെയും മറ്റുള്ളവരെയും ഇന്റര്‍വ്യൂവില്‍ ഉയര്‍ന്ന മാര്‍ക്ക് നല്‍കി നിയമനം നടത്തുകയായിരുന്നു. നിയമനം ലഭിച്ച 90 ശതമാനം പേരും ഇങ്ങനെ നിയമനം ലഭിച്ചവരാണെന്നും ഇവര്‍ ആരോപിച്ചു. തങ്ങള്‍ക്ക് ലഭിക്കേണ്ട അര്‍ഹതപ്പെട്ട തൊഴില്‍ തട്ടിയെടുത്തവരെയും അതിന് കൂട്ടുനിന്നവരെയും നിയമത്തിന് മുമ്പില്‍ കൊണ്ടുവരുമെന്നും അവര്‍ ആവശ്യപ്പെട്ടു.

എഴുത്തുപരീക്ഷയില്‍ 40ന് താഴെ മാര്‍ക്കുള്ളവരും സപ്ലിമെന്ററി ലിസ്റ്റില്‍ എഴുത്തുപരീക്ഷയില്‍ ആറ് മാര്‍ക്ക് കിട്ടിയവര്‍ വരെ ഇന്റര്‍വ്യൂവില്‍ 18 മാര്‍ക്കില്‍ കൂടുതല്‍ നേടി. 40നും 50നും മുകളില്‍ മാര്‍ക്കുള്ളവര്‍ക്ക് 3, 4, 5 എന്നീ മാര്‍ക്കുകളാണ് പരമാവധി ലഭിച്ചിട്ടുള്ളത്. കോഴ ആരോപണത്തിന്റെ പേരില്‍ തേഞ്ഞിപ്പലം പഞ്ചായത്ത് പ്രസിഡന്റ് രാജിവെക്കേണ്ടി വന്നു. കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ആയിരുന്ന ഡോ. എം അബ്ദുല്‍ സലാമും ഡോ. ഖാദര്‍ മങ്ങാടും പൊരുത്തക്കേടുകള്‍ പറഞ്ഞ ഫയല്‍ ഇപ്പോഴത്തെ വിസി കണ്ണടച്ച് ഒപ്പിടുകയായിരുന്നു. തങ്ങള്‍ക്ക് അര്‍ഹതപ്പെട്ട ജോലി തട്ടിയെടുത്തവര്‍ക്കെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോവുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇതിന്റെ ഭാഗമായി ഇന്ന് കാലിക്കറ്റ് സര്‍വകലാശാലയില്‍ പ്രതിഷേധ ധര്‍ണ നടത്തും.

Latest