Connect with us

Gulf

ശൈഖ് മുഹമ്മദ് സ്പാര്‍ടണ്‍ ഓട്ട മത്സരത്തില്‍ പങ്കെടുത്തു

Published

|

Last Updated

യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ദുബൈ സ്പാര്‍ടണ്‍ ഓട്ടമത്സരത്തില്‍ പങ്കെടുത്തപ്പോള്‍

ദുബൈ: യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ദുബൈ സ്പാര്‍ടണ്‍ ഓട്ടമത്സരത്തില്‍ പങ്കെടുത്തു. വിവിധ രാജ്യക്കാരും പ്രായക്കാരുമായ 5,000ത്തിലധികം പേര്‍ പങ്കെടുത്ത മത്സരത്തിലാണ് ശൈഖ് മുഹമ്മദ് ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിനൊപ്പം പങ്കെടുത്തത്. ശൈഖ് ഹംദാന്റെ ഓഫീസിന്റെ നേതൃത്വത്തിലാണ് ജബല്‍ അലിയിലെ കുതിരയോട്ട മത്സര മൈതാനത്ത് എക്‌സ്-ദുബൈ സ്പാര്‍ടണ്‍ ഓട്ടമത്സരം സംഘടിപ്പിച്ചത്. ഓട്ടമത്സരത്തില്‍ പങ്കെടുത്ത ശൈഖ് ഹംദാന്‍ ഉള്‍പെടെയുള്ള ഓട്ടക്കാര്‍ക്ക് ആവശ്യമായ ഉപദേശം നല്‍കാനും ശൈഖ് മുഹമ്മദ് മറന്നില്ല. ഒരു മണിക്കൂറിലധികം സമയം മൈതാനത്ത് ചെലവഴിച്ച ശൈഖ് മുഹമ്മദ് ശൈഖ് ഹംദാനോടും മത്സരത്തില്‍ പങ്കെടുക്കാന്‍ തയ്യാറായി നിന്നവരോടും കുശലാന്വേഷണം നടത്തി. ഓട്ടമത്സരത്തിന്റെ ലക്ഷ്യത്തെക്കുറിച്ചും വിവിധ ഘടകങ്ങളെക്കുറിച്ചും ശൈഖ് ഹംദാന്‍ ശൈഖ് മുഹമ്മദിനോട് വിശദീകരിച്ചു.
ഇത്തരം മത്സരങ്ങള്‍ സമൂഹത്തില്‍ കായികാഭ്യാസങ്ങളോട് കൂടുതല്‍ താത്പര്യം ഉണര്‍ത്താന്‍ സഹായകമാവുമെന്ന് ശൈഖ് മുഹമ്മദ് അഭിപ്രായപ്പെട്ടു. ഇത് ആരോഗ്യമുള്ള സമൂഹത്തെ സൃഷ്ടിക്കാന്‍ ഉതകുന്നതാണ്. യു എ ഇ സമൂഹത്തിലെ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനൊപ്പം ജനങ്ങള്‍ക്ക് സന്തോഷം ലഭ്യമാക്കാനും വഴിവെക്കുന്നതാണെന്നും ശൈഖ് മുഹമ്മദ് അഭിപ്രായപ്പെട്ടു.
ദുബൈ പ്രോട്ടോകോള്‍ ആന്റ് ഹോസ്പിറ്റാലിറ്റി വിഭാഗം ഡയറക്ടര്‍ ജനറല്‍ ഖലീഫ സഈദ് സുലൈമാന്‍ ഉള്‍പെടെയുള്ള പ്രമുഖര്‍ പങ്കെടുത്തു.
വ്യത്യസ്തങ്ങളായ 16 പ്രതിബന്ധങ്ങള്‍ മറികടന്നാണ് സ്പാര്‍ടണ്‍ ഓട്ടമത്സരത്തില്‍ പങ്കെടുത്തവര്‍ മുന്നേറിയത്. കുഴികള്‍, മതിലുകള്‍, വെള്ളക്കെട്ട്, വല തുടങ്ങിയവ കീഴടക്കിയായിരുന്നു കാഴ്ചക്കാരില്‍ ആവേശം ജനിപ്പിച്ച മത്സരം അവസാനിച്ചത്.

Latest