Connect with us

Kozhikode

മാതൃകയാക്കാം, ഈ ' ഹൈടെക് ' സ്‌കൂളിനെ

Published

|

Last Updated

ജില്ലാ സബ് ജഡ്ജ് ആര്‍ എല്‍ ബൈജു ചെമ്പുകടവ് ജി യു പി സ്‌കൂളിലെ വിദ്യാര്‍ഥികളുടെ പച്ചക്കറിത്തോട്ടം സന്ദര്‍ശിക്കുന്നു

താമരശ്ശേരി: ആദിവാസികളും സാധാരണക്കാരും തിങ്ങിത്താമസിക്കുന്ന കോടഞ്ചേരി ചെമ്പുകടവിലെ സര്‍ക്കാര്‍ സ്‌കൂളില്‍ സ്വകാര്യ സ്‌കൂളുകളെ വെല്ലുന്ന സൗകര്യങ്ങളൊരുക്കി ജനകീയ കൂട്ടായ്മ. ചെമ്പുകടവ് ജി യു പി സ്‌കൂളിലാണ് പി ടി എ യുടെ നേതൃത്വത്തില്‍ നാട്ടുകാരുടെ സഹകരണത്തോടെ മെച്ചപ്പെട്ട സൗകര്യങ്ങളൊരുക്കിയത്. തുഷാരഗിരിയോട് ചേര്‍ന്ന ചെമ്പുകടവിലെയും പരിസരങ്ങളിലെയും കര്‍ഷകരുടെയും സാധാരണക്കാരുടെയും മക്കളായ ഇരുനൂറോളം വിദ്യാര്‍ഥികളും ചെമ്പുകടവ് ആദിവാസി കോളിനിയിലെ എഴുപതോളം വിദ്യാര്‍ഥികളുമാണ് ഇവിടെ പഠനം നടത്തുന്നത്.

ഡിജിറ്റല്‍ ക്ലാസ് മുറി ഉള്‍പ്പെടെയുള്ള മികച്ച സൗകര്യങ്ങളാണ ഈ വിദ്യാലയത്തിലുള്ളത്. ഇതിനുള്ള പണം പൂര്‍ണമായും പി ടി എ യുടെ നേതൃത്വത്തില്‍ നാട്ടുകാരില്‍ നിന്നാണ് സമാഹരിച്ചത്. സ്‌കൂള്‍ മുറ്റത്തെ മനോഹരമായ ഉദ്യാനത്തില്‍ താമര നിറഞ്ഞ കുളവും ഊഞ്ഞാലുകള്‍ ഉള്‍പ്പെടെയുള്ള വിനോദങ്ങളുമുണ്ട്. ഒന്നര ലക്ഷം മുടക്കി സ്‌കൂള്‍ മുറ്റത്ത് ഇന്റര്‍ലോക്ക് പതിക്കുകയും ഒരു ലക്ഷം ചെലവില്‍ ഷട്ടില്‍ കോര്‍ട്ട് നിര്‍മിക്കുകയും ചെയ്തു.
ആദിവാസി വിദ്യാര്‍ഥികള്‍ക്കായി ഇവിടെയൊരുക്കിയ സൗകര്യങ്ങളാണ് സ്‌കൂളിനെ വിത്യസ്തമാക്കുന്നത്. രാവിലെ വിഭവ സമൃദ്ധമായ പ്രഭാത ഭക്ഷണം പതിവാണ്. ആദിവാസി വിദ്യാര്‍ഥികള്‍ക്കായാണ് പദ്ധതി ആരംഭിച്ചതെങ്കിലും മറ്റു വിദ്യാര്‍ഥികള്‍ക്കും പ്രഭാത ഭക്ഷണം നല്‍കുന്നുണ്ട്. പൊറോട്ട, ഉപ്പുമാവ്, ബ്രഡ് തുടങ്ങിയവയാണ് കറിയോടൊപ്പം നല്‍കുന്നത്. കുളിക്കാതെയും വൃത്തിയുള്ള വസ്ത്രം ധരിക്കാതെയും സ്‌കൂളിലെത്തുന്ന ആദിവാസി വിദ്യാര്‍ഥികളെ സമീപത്തെ പുഴയിലെത്തിച്ച് കുളിപ്പിക്കും. ഇവര്‍ക്കായി സ്‌കൂള്‍ യൂനിഫോം സ്‌കൂളില്‍തന്നെ സൂക്ഷിക്കും. ഇവ അലക്കാന്‍ അലക്കു യന്ത്രവും ഇസ്തിരിയിടാനുള്ള സംവിധാനവും ഇവിടെയുണ്ട്. സ്‌കൂളില്‍ എത്താത്ത ആദിവാസി വിദ്യാര്‍ഥികളുടെ വീടു കയറാന്‍ ഒരു അധ്യാപികക്ക് പ്രത്യേക ചുമതലയുമുണ്ട്. രാവിലെ കോളനി സന്ദര്‍ശിച്ചാണ് ഇവര്‍ സ്‌കൂളിലെത്തുക.
സ്‌കൂളിനോട് ചേര്‍ന്ന് സ്വകാര്യ വ്യക്തിയുടെ അര ഏക്കറില്‍ വിദ്യാര്‍ഥികള്‍ വിളയിച്ച വിവിധയിനം പച്ചക്കറികള്‍ അധ്യായന വര്‍ഷം മുഴുവനും ഇവരുടെ ഉച്ചഭക്ഷണത്തിനുണ്ടാകും. പത്ത് കിലോയിലേറെ തൂക്കമുള്ള ചേന, കാച്ചില്‍, ചേമ്പ്, കപ്പ, വാഴ, പാവല്‍, തക്കാളി, വെണ്ട, പടവലം, ചീര തുടങ്ങി എല്ലായിനം പച്ചക്കറികളും ഇവിടെ നട്ടുവളര്‍ത്തുന്നുണ്ട്. നാട്ടുകാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പരിശീലനം നല്‍കുന്നതിനായി കൃഷി വകുപ്പിന്റെ സഹായത്തോടെ ആധുനിക പോളി ഹൗസും ഒരുക്കിയിട്ടുണ്ട്. വെള്ളിയാഴ്ചകളില്‍ ആദിവാസികള്‍ക്ക് പ്രത്യേകമായുള്ള ഫുട്‌ബോള്‍ പരിശീലനത്തില്‍ നിരവധി യുവാക്കളും പങ്കാളികളാണ്.
വന്‍ തുക പ്രതിമാസ ഫീസായി ഈടാക്കുന്ന സ്വകാര്യ സ്‌കൂളുകളെ വെല്ലുന്ന സൗകര്യമൊരുക്കുന്നതില്‍ പ്രധാനാധ്യാപകന്‍ ടി ടി ജോണ്‍സന്റെ പങ്ക് വിലപ്പെട്ടതാണ്. സര്‍ക്കാര്‍ അവഗണിക്കപ്പെടുന്ന കാലത്താണ് മലയോരത്തെ സാധാരണക്കാര്‍ ചേര്‍ന്ന് ഈ സര്‍ക്കാര്‍ വിദ്യാലയത്തെ ഹൈടെക് ആക്കിയത്.
ചെമ്പുകടവ് സ്‌കൂളിനെക്കുറിച്ച് കേട്ടറിഞ്ഞ ജില്ലാ സബ്ജഡ്ജും ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി ചെയര്‍മാനുമായ ആര്‍ എല്‍ ബൈജു ഇന്നലെ രാവിലെ സ്‌കൂള്‍ സന്ദര്‍ശിച്ചു. സ്‌കൂളിന്റെ ഉന്നതിക്കായി മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച അധ്യാപകര്‍ ഉള്‍പ്പെടെയുള്ളവരെ അദ്ദേഹം ആദരിച്ചു. സെക്ഷന്‍ ഓഫീസര്‍ വിവേക് രവീന്ദ്രന്‍, പി എല്‍ വി ശ്രീജ അയ്യപ്പന്‍ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

 

---- facebook comment plugin here -----

Latest