Connect with us

Kasargod

സുന്നികളെ ഉപദേശിക്കാന്‍ ഒരു രാഷ്ട്രീയക്കാരനും വരേണ്ടതില്ല: കാന്തപുരം

Published

|

Last Updated

ദേളി (കാസര്‍കോട്): അതാത് സമയത്ത് ആവശ്യമായത് പറയാനും നടപ്പില്‍ വരുത്താനും സുന്നികള്‍ പഠിച്ചിട്ടുണ്ടെന്നും സുന്നികളെ ഉപദേശിക്കാന്‍ ഒരു രാഷ്ട്രീയക്കാരനും വരേണ്ടെന്നും അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. ജാമിഅ സഅദിയ്യ അറബിയ്യ 46-ാം വാര്‍ഷിക സനദ് ദാന മഹാസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സുന്നികളുടെ വോട്ട് വാങ്ങി അവര്‍ക്കെതിരെ തിരിഞ്ഞു കുത്തുന്നവരെ സുന്നികള്‍ പാഠംപഠിപ്പിക്കുക തന്നെ ചെയ്യും.സുന്നത്ത് ജമാഅത്ത് നിലനിര്‍ത്താന്‍ വേണ്ടി സ്ഥാപിതമായതാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ. പ്രസ്തുത സംഘടനയെ വഴിതിരിക്കാന്‍ ചിലര്‍ ശ്രമിച്ചപ്പോള്‍ ഗര്‍ജിക്കുന്ന സിംഹത്തെപ്പോലെ രംഗത്തുവന്ന താജുല്‍ ഉലമ, നൂറുല്‍ ഉലമ എന്നീ രണ്ട് നേതാക്കളെ ഈ സമയത്ത് നാം അനുസ്മരിക്കുകയാണ്. സംഘടനയുടെ പേര് പറഞ്ഞ് സമസ്തയുടെ ആശയത്തെ തകിടം മറിക്കാന്‍ രാഷ്ട്രീയ സഹായം കൊണ്ടോ പണച്ചാക്കുകള്‍ കൊണ്ടോ ഒരിക്കലും സാധ്യമല്ല.
സുന്നികളുടെ ന്യായമായ ആവശ്യങ്ങള്‍ ഏതു ഭരണകൂടത്തിനു മുന്നില്‍ അവതരിപ്പിക്കാനും ചോദിച്ചുവാങ്ങാനും സുന്നികള്‍ വളര്‍ന്നിട്ടുണ്ട്. ഭീകരതക്കെതിരെ ലോക രാജ്യങ്ങള്‍ ഒറ്റക്കെട്ടായി നീങ്ങേണ്ട സന്ദര്‍ഭമാണിത്.
തീവ്രവാദത്തിനെതിരെ ഇന്ത്യന്‍ പ്രധാനമന്ത്രിയും അബൂദാബി കിരീടാവകാശിയും ഡല്‍ഹിയില്‍ വെച്ച് ഉണ്ടാക്കിയ കരാര്‍ സ്വാഗതാര്‍ഹമാണ്. മുസ്‌ലിം രാഷ്ട്രങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ടുള്ള ഇന്ത്യയുടെ നീക്കം ലോകത്തിനു നല്‍കുന്ന സന്ദേശം വലുതാണ്. അതേസമയം രാജ്യത്ത് ഏക സിവില്‍ കോഡ് കൊണ്ടുവരാന്‍ ഒരു വിഭാഗം നീക്കം നടത്തുമ്പോള്‍ അതിനെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല.
യഥാര്‍ഥ മുസ്‌ലിം ഭീകരതയിലേക്ക് തിരിയില്ല. എല്ലാവരുടെയും സമാധാനമാണ് ഇസ്‌ലാമിക മുഖമുദ്ര.വിദ്യാഭ്യാസത്തെയാണ് വിശ്വാസികള്‍ സമരായുധമാക്കേണ്ടത്. വായനയിലൂടെ വിപ്ലവം തീര്‍ക്കാനുള്ള ആഹ്വാനവുമായാണ് വിശുദ്ധ ഖുര്‍ആന്‍ ആദ്യമായി അവതരിച്ചത്. ജാമിഅ സഅദിയ്യ, മര്‍കസ് പോലുള്ള സുന്നീ സ്ഥാപനങ്ങള്‍ നിര്‍വഹിക്കുന്ന ദൗത്യം ഇതാണെന്നും കാന്തപുരം പറഞ്ഞു. സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ അധ്യക്ഷത വഹിച്ചു.

Latest