National
മുംബൈയില്‍ മെയ്ക്ക് ഇന്‍ ഇന്ത്യ വേദിയില്‍ വന്‍ തീപ്പിടുത്തം; ആളുകളെ ഒഴിപ്പിച്ചു, ഒഴിവായത് വൻ ദുരന്തം
മുംബൈ: മുംബൈയില്‍ മെയ്ക്ക് ഇന്‍ ഇന്ത്യ വാരാഘോഷ ചടങ്ങ് നടക്കുന്നതിനിടെ വന്‍ അഗ്നിബാധ. ചൗപതി ബീച്ചില്‍ സാംസ്‌കാരിക പരിപാടി നടന്നുകൊണ്ടിരിക്കെ വേദിക്ക് തീപ്പിടിച്ചു. ഉടന്‍ തന്നെ ജനങ്ങളെ ഒഴിപ്പിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. അര മണിക്കൂര്‍ ആളിപ്പടര്‍ന്ന തീയില്‍ സ്‌റ്റേജ് പൂര്‍ണമായും കത്തിയമര്‍ന്നു. 14 ഫയര്‍ഫോഴ്‌സുകള്‍ ചേര്‍ന്ന് നടത്തിയ തീവ്രശ്രമത്തിന് ഒടുവിലാണ് തീ അണക്കാനായത്.
തീപ്പിടുത്തം നടക്കുമ്പോള്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ്, ഗവര്‍ണര്‍ സി വിദ്യാസാഗര്‍ റാവു, ശിവസേന നേതാവ് ഉദ്ദവ് താക്കറെ, സിനിമാ താരങ്ങളായ അമിതാബ് ബച്ചന്‍, ഹേമമാലിനി, ആമിര്‍ഖാന്‍ തുടങ്ങിയവര്‍ അടക്കം നിരവധി പ്രമുഖര്‍ സംഭവസ്ഥലത്തുണ്ടായിരുന്നു. ഇവരെ ഉടന്‍ തന്നെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. 25000ല്‍ ഏറെ പേര്‍ പരിപാടിയില്‍ പങ്കെടുക്കാനായി എത്തിയിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സംഭവത്തില്‍ ആളപായം ഉണ്ടാകുകയോ ആര്‍ക്കെങ്കിലും പരുക്കേല്‍ക്കുകയോ ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി ഫട്‌നാവിസ് അറിയിച്ചു.
അമിതാബ് ബച്ചന്റെ നേതൃത്വത്തിലുള്ള പരിപാടി കഴിഞ്ഞ ഉടനെയായിരുന്നു തീപ്പിടുത്തം. ഈ സമയം വേദിയില്‍ നൃത്തം നടന്നുകൊണ്ടിരിക്കുകയായിരുന്നു. വേദിയുടെ അടിഭാഗത്ത് തീപിടിച്ചത് അറിയാതെ നൃത്തം അല്‍പ്പസമയം തുടരുകയും ചെയ്തു. തീപ്പിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
WATCH: Stage of '#MakeInIndia week' event in Mumbai collapses in massive fire.https://t.co/PCCC4yIBav
— ANI (@ANI_news) February 14, 2016
Fire breaks out on stage at #MakeInIndia week event in Mumbai during cultural performancehttps://t.co/qlSKnlCxY0
— CNN-IBN News (@ibnlive) February 14, 2016