Connect with us

Gulf

അറബി ഭാഷാ സംരക്ഷണ നിയമത്തിന് അംഗീകാരം

Published

|

Last Updated

ദോഹ :അറബി ഭാഷാ സംരക്ഷണ നിയമത്തിന് മന്ത്രിസഭയുടെ അംഗീകാരം. ഇതനുസരിച്ച് സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ആശയയ വിനിമയം കൂടുതല്‍ അറബിയിലാകും. വിദ്യാഭ്യാസരംഗത്തും അറബിവത്കരണം നടപ്പില്‍ വരുത്തും. ഇന്നലെ പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ താനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കാബിനറ്റ് യോഗമാണ് തീരുമാനമെടുത്തത്.
മന്ത്രാലയങ്ങള്‍, ഔദ്യോഗിക സ്ഥാപനങ്ങള്‍, പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍, നഗരസഭകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ പുറപ്പെടുവിക്കുന്നതും സ്വീകരിക്കന്നതുമായ രേഖകള്‍, പ്രമാണങ്ങള്‍, അറിയിപ്പുകള്‍ എന്നിവയെല്ലാം അറബി ഭാഷയിലാകണം. കരാറുകള്‍, പരിപാടികള്‍, പ്രസിദ്ധീകരണങ്ങള്‍, പരസ്യങ്ങള്‍ എന്നിവയിലും അറബി ഭാഷ സ്വീകരിക്കണം. യൂനിവേഴ്‌സിറ്റികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സയന്‍സ്, പൊതുവിജ്ഞാന വിഷയങ്ങളിലെ അധ്യാപനവും അറബി ഭാഷയിലായിരിക്കണമെന്ന് നിയമം നിര്‍ദേശിക്കുന്നു. അബു സംറ തുറമുഖ സംരക്ഷണത്തിനായുള്ള സ്ഥിരം കമ്മിറ്റി രൂപവത്കരിക്കുന്ന നിയമത്തിലെ ഭേദഗതി മന്ത്രിസഭ അംഗീകരിച്ചു. ഖത്വറും കിര്‍ഗിസും തമ്മിലുള്ള വ്യോമഗതാഗത കരാര്‍, ഇന്റര്‍നാഷനല്‍ മാരിടൈം ഓര്‍ഗനൈസേഷനുമായി ഖത്വര്‍ ഗതാഗത, വിവരവിനിമയ മന്ത്രാലയം ഉണ്ടാക്കിയ സഹകരണ കരാര്‍, എന്നിവക്കു മന്ത്രിസഭ അംഗീകാരം നല്‍കി.
അതേസമയം, പോസ്റ്റല്‍ സേവനം മെച്ചപ്പെടുത്തുന്നതിനു വേണ്ടി നടത്തിയ പഠന റിപ്പോര്‍ട്ട് മന്ത്രിസഭ പരിശോധിച്ചു. സ്വകാര്യ നിക്ഷേപം സ്വീകരിച്ചുകൊണ്ടുള്ള പ്രവര്‍ത്തന രീതിയിലൂടെ മത്സര സ്വഭാവം വളര്‍ത്തി വികസിപ്പിക്കുന്നതിനുള്ള പദ്ധതിയാണ് മന്ത്രിസഭക്കു മുന്നിലെത്തിയത്. വ്യക്തികള്‍ക്കും ബിസിനസ് മേഖലക്കുമുള്ള പോസ്റ്റല്‍ സേവനങ്ങള്‍ ഇതിലുണ്ടാകും. മിതമായ നിരക്കില്‍ ഉയര്‍ന്ന നിലവാരത്തില്‍ സേവനം ലഭ്യമാക്കുക എന്നതാണ് നിര്‍ദേശം. ഹെവി ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സംബന്ധിച്ചുള്ള ശിപാര്‍ശയും മന്ത്രിസഭ പരിശോധനാ വിധേയമാക്കി.

Latest