National
ഇസ്രത്ത് ജഹാന്‍ ലഷ്‌കര്‍ ചാവേറായിരുന്നുവെന്ന് ഹെഡ്‌ലിയുടെ വെളിപ്പെടുത്തല്‍
മുംബൈ: ഗുജറാത്തില്‍ പോലീസ് ഏറ്റമുട്ടലില്‍ കൊല്ലപ്പെട്ട ഇസ്രത്ത് ജഹാന്‍ ലഷ്‌കര്‍ ഇ ത്വയ്ബ ചാവേറായിരുന്നുവെന്ന് മുബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയുടെ വെളിപ്പെടുത്തല്‍. ഇക്കാര്യം തന്നോട് പറഞ്ഞത് അബ്ദുറഹ്മാന്‍ ലഖ്‌വി ആയിരുന്നുവെന്നും ഹെഡ്‌ലി പറഞ്ഞു. മുബൈയിലെ ടാഡ കോടതിയല്‍ വീഡിയോ കോണ്‍ഫ്രന്‍സിലൂടെ നല്‍കിയ മൊഴിയിലാണ് പുതിയ വെളിപ്പെടുത്തല്‍.
ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കേ നരേന്ദ്ര മോദിക്കും ആഭ്യന്തരമന്ത്രിയായിരുന്ന അമിത് ഷായ്ക്കും എതിരേ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്ന സംഭവമായിരുന്ന അഹമ്മദാബാദിലെ വ്യാജ ഏറ്റുമുട്ടല്‍ കേസ്. 2004 ജൂലൈയില്‍ ഗുജറാത്ത് പോലീസ് നടത്തിയ ആക്രമണത്തില്‍ മുംബൈ സ്വദേശിയായ ഇസ്രത് ജഹാന്‍ റാസ (19), മലയാളിയായ പ്രാണേഷ് പിള്ള (ജാവേദ് ഗുലാം ഷേയ്ക്ക്), അംജദ് അലി റാണ, സീഷന്‍ ജോഹര്‍ എന്നിവരാണ് മരിച്ചത്. അഹമ്മദാബാദ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരാണ് നാലംഗ സംഘത്തെ വധിച്ചത്. അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ കൊല്ലാനെത്തിയ ഭീകരര്‍ എന്നാരോപിച്ചായിരുന്നു കൊലപാതകം.എന്നാല്‍ ഇത് വ്യാജ ഏറ്റുമുട്ടലായിരുന്നുവെന്ന് ആക്ഷേപമുയര്‍ന്നു.
പാക്കിസ്ഥാനിലെ വിവിധ ഭീകരസംഘടനകള്‍ക്ക് പണമുള്‍പ്പെടെ എല്ലാ പിന്തുണയും പാക്ക് ചാരസംഘടനയായ ഐഎസ്‌ഐ നല്‍കാറുണ്ടെന്നും ഹെഡ്‌ലി മൊഴി നല്‍കി. മൂന്നാം ദിനത്തില്‍ തനിക്ക് ലഭിച്ച പണത്തെക്കുറിച്ചുള്ള വിവരങ്ങളാണ് ഹെഡ്ലി പ്രധാനമായും പറഞ്ഞത്.