Connect with us

National

ടാന്‍സാനിയന്‍ വിദ്യാര്‍ഥിനിയെ ബെംഗളൂരുവില്‍ വിവസ്ത്രയാക്കി മര്‍ദിച്ചു,കാര്‍ കത്തിച്ചു

Published

|

Last Updated

ബെംഗളൂരു: ബെംഗളൂരുവില്‍ ടാന്‍സാനിയക്കാരിയായ പെണ്‍കുട്ടിയെ ഒരു സംഘം ആളുകള്‍ പൊതുസ്ഥലത്ത് മര്‍ദിക്കുകയും വിവസ്ത്രയാക്കി നടത്തുകയും ചെയ്തു. ആചാര്യ കോളജിലെ രണ്ടാം വര്‍ഷ ബിബിഎ വിദ്യാര്‍ഥിനിയായ ഇരുപത്തൊന്നുകാരിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. പെണ്‍കുട്ടി സഞ്ചരിക്കുന്ന കാര്‍ കത്തിക്കുകയും ചെയ്തു.
ഹെസറാഗട്ട സ്വദേശിയായ മുപ്പത്തിയഞ്ചുകാരിയായ യുവതിയെ ഞായറാഴ്ച രാത്രി പെണ്‍കുട്ടി കാര്‍ ഇടിപ്പിച്ചുകൊന്നെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. എന്നാല്‍ ഇടിച്ച കാര്‍ പെണ്‍കുട്ടിയുടേതായിരുന്നില്ല. സുഡാന്‍ വിദ്യാര്‍ഥി സഞ്ചരിച്ചിരുന്ന കാറാണ് യുവതിയെ ഇടിച്ചത്. ഈ വിദ്യാര്‍ഥി ഓടി രക്ഷപ്പെടുകയുംചെയ്തു.
ഇതുകഴിഞ്ഞ് ഏതാനും മുനുട്ടുകള്‍ക്കകം സുഹൃത്തുക്കള്‍ക്കൊപ്പം കാറില്‍ വന്ന ടാന്‍സാനിയക്കാരിയായ പെണ്‍കുട്ടിയെ നാട്ടുകാര്‍ തടഞ്ഞ് നിര്‍ത്തുകയും പുറത്തേക്ക് വലിച്ചിറക്കുകയും ചെയ്തു. പെണ്‍കുട്ടിയെ വിവസ്ത്രയാക്കിയ ശേഷം പൊതുനിരത്തിലൂടെ നടത്തി. സുഹൃത്തുക്കള്‍ തടയാന്‍ ശ്രമിച്ചുവെങ്കിലും അവരെയും ജനക്കൂട്ടം മര്‍ദിച്ചു. പിന്നീട് പെണ്‍കുട്ടിയുടെ കാര്‍ കത്തിച്ചു. പോലീസ് നോക്കിനില്‍ക്കെയായിരുന്നു ഇതെല്ലാം സംഭവിച്ചത്.
പിന്നീട് പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കാന്‍ പെണ്‍കുട്ടിയെത്തിയെങ്കിലും പരാതി രജിസ്റ്റര്ഡ ചെയ്യാന്‍ പോലീസ് തയ്യാറായില്ല. യുവതിയെ കാര്‍ ഇടിപ്പിച്ചുകൊന്ന സുഡാന്‍ വിദ്യാര്‍ഥിയെ പോലീസ് സ്‌റ്റേഷനില്‍ കൊണ്ടുവന്നാല്‍ മാത്രമേ കേസെടുക്കാന്‍ കഴിയൂവെന്നും പോലീസ് പറഞ്ഞതായി പെണ്‍കുട്ടി പറഞ്ഞു. ഇങ്ങനെയൊരു അപകടം ഉണ്ടായതിനെ കുറിച്ചോ കാര്‍ ഓടിച്ചിരുന്നുവെന്ന് പറയുന്ന സുഡാന്‍ വിദ്യാര്‍ഥിയെ കുറിച്ചോ തനിക്കറിയില്ലെന്ന് പെണ്‍കുട്ടി വ്യക്തമാക്കി.
എന്നല്‍ സംഭവത്തെ കുറിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ന്യൂഡല്‍ഹിയിലെ ടാന്‍സാനിയന്‍ എംബസി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.സംഭവത്തെ കുറിച്ച് ബെംഗളൂരു പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.