Connect with us

Gulf

സൗദിയില്‍ ജയിലിലായ വനിതയെ നവയുഗം രക്ഷപ്പെടുത്തി നാട്ടിലെത്തിച്ചു

Published

|

Last Updated

ദമ്മാം: ഇന്ത്യന്‍ സര്‍ക്കാരും സൗദി അധികാരികളും നിയമനവിസ നിയമങ്ങള്‍ ശക്തമാക്കിയിട്ടും ഇന്ത്യയില്‍ നിന്നും അനധികൃതമായി സൗദി അറേബ്യയില്‍ എത്തപ്പെട്ടു കുരുക്കിലാകുന്ന സ്ത്രീകള്‍ അടക്കമുള്ള പ്രവാസി ജോലിക്കാരുടെ കഥകള്‍ ആവര്‍ത്തി്ക്കുന്നു. “ചവിട്ടിക്കയറ്റല്‍” എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ഇത്തരം അനധികൃത മാര്‍ഗ്ഗങ്ങളിലൂടെ എത്തപ്പെടുന്ന സ്ത്രീകളില്‍ വലിയൊരു ശതമാനവും വരുന്നത് ഹൈദരാബാദ് വഴിയാണ് എന്നത് അമ്പരപ്പി്ക്കുന്ന വസ്തുതയാണ്.
ഇത്തരത്തില്‍ അനധികൃതമായി സൗദി അറേബ്യയില്‍ എത്തപ്പെട്ട് അഞ്ച് മാസത്തോളം ജയിലിലും നാടുകടത്തല്‍ കേന്ദ്രത്തിലുമായി കഴിയേണ്ടി വന്ന ആന്ധ്രസ്വദേശിനി നവയുഗം ജീവകാരുണ്യ പ്രവര്‍ത്തകരുടെയും ഇന്ത്യന്‍ എംബസ്സിയുടെയും സഹായത്തോടെ നാട്ടിലേ്ക്ക് മടങ്ങി. ആന്ധ്രാപ്രദേശ് കടപ്പ സ്വദേശിനിയായ സരസ്വതി ഏഴു മാസങ്ങള്‍ക്ക് മുമ്പാണ് ഹൗസ് മൈഡ് വിസയില്‍ സൗദിയിലെ ഹഫര്‍ അല്‍ ബതീനില്‍ വന്നത്. ചില വിസ എജന്റുമാരുടെ വാക്ക് വിശ്വസിച്ച് കൃത്യമായ ഒരു തൊഴില്‍ കരാറോ, എമിഗ്രേഷന്‍ ക്ലിയറന്‍സോ ഇല്ലാതെയാണ് സരസ്വതി ഇന്ത്യയില്‍ നിന്നും വന്നത്. ജോലി്ക്ക് ചേര്‍ന്നെങ്കിലും സരസ്വതിക്ക് സ്‌പോണ്‍സര്‍ ഇഖാമ നല്‍കിയില്ല. മാത്രമല്ല ശമ്പളവും കിട്ടാതെയായപ്പോള്‍ സരസ്വതി പ്രതിഷേധിച്ചപ്പോള്‍, അവരെ സ്‌പോണ്‍സര്‍ വനിതാ തര്‍ഹീലില്‍ കൊണ്ടു പോയി ഉപേക്ഷിച്ചു.

രണ്ട് മാസക്കാലം ഹഫര്‍ അല്‍ ബതീന്‍ വനിതാ തര്‍ഹീലില്‍ കഴിഞ്ഞു. തുടര്‍ന്ന് ദമാം വനിതാ തര്‍ഹീലിലെയ്ക്ക് മാറ്റി. വനിതാ തര്‍ഹീലില്‍ മൂന്നു മാസക്കാലം കഴിയേണ്ടി വന്നു. ദമാം വനിതാ തര്‍ഹീലില്‍ എത്തിയ നവയുഗം ജീവകാരുണ്യ പ്രവര്‍ത്തകയും, ഇന്ത്യന്‍ എംബസ്സി വളണ്ടിയറുമായ മഞ്ജു മണിക്കുട്ടനോട് സരസ്വതി തന്റെ ദുരിതകഥ പറഞ്ഞ് സഹായം അഭ്യര്‍ഥിച്ചു. മഞ്ജുവിന് ഇന്ത്യന്‍ എംബസ്സി സരസ്വതിയുടെ കേസില്‍ ഇടപെടാന്‍ സമ്മതപത്രം നല്‍കി. തുടര്‍ന്ന് മഞ്ജു മണിക്കുട്ടന്‍ സരസ്വതിയുടെ സ്‌പോണ്‍സറോട് സംസാരിച്ചു. ചര്‍ച്ചകള്‍ക്ക് ഒടുവില്‍ സരസ്വതിക്ക് രണ്ടു മാസത്തെ ശമ്പളകുടിശ്ശികയും, എക്‌സിറ്റും നല്‍കാമെന്ന് സ്‌പോണ്‍സര്‍ സമ്മതിച്ചു. സരസ്വതി്ക്കുള്ള വിമാനടിക്കറ്റ് നവയുഗം റാക്ക ഈസ്റ്റ് യുണിറ്റ് പ്രവര്‍ത്തകര്‍ സ്‌പോണ്‍സര്‍ ചെയ്തു. നവയുഗം സാംസ്‌കാരിക വേദിയുടെ “വര്‍ത്തമാനം” വാര്‍ഷിക സമ്മേളനത്തില്‍ വെച്ച്, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ സരസ്വതി്ക്കുള്ള ടിക്കറ്റും, യാത്രാ രേഖകളും കൈമാറി. എല്ലാവര്‍ക്കും നന്ദി പറഞ്ഞ് സരസ്വതി നാട്ടിലേ്ക്ക് മടങ്ങി.

ഇത്തരം അനധികൃത മനുഷ്യക്കടത്തിന് പിന്നില്‍ പ്രവര്‍ത്തി്ക്കുന്ന വിസ കച്ചവടക്കാരും, ട്രാവല്‍ ഏജന്റുമാരും, വിമാനത്താവള ജീവനക്കാരും, സര്‍ക്കാര്‍ ഉ്‌ദ്യോഗസ്ഥരും അടങ്ങുന്ന കോക്കസിനെതിരെ നിയമപരമായ നടപടികള്‍ സ്വീകരി്ക്കാത്തപക്ഷം, ഇനിയും ഒരുപാട് പ്രവാസികളുടെ കണ്ണുനീരിന് ഇന്ത്യന്‍ സര്‍ക്കാര്‍ മറുപടി പറയേണ്ടി വരുമെന്ന് നവയുഗം സാംസ്‌കാരിക വേദി മുന്നറിയിപ്പ് നല്‍കി.

Latest