International
അഭയാര്‍ഥികളുടെ സ്വത്തുക്കള്‍ പിടിച്ചെടുക്കാനുള്ള ബില്‍ ഡെന്മാര്‍ക്ക് പാസാക്കി
കോപ്പന്‍ഹോഗന്‍: ഡെന്മാര്‍ക്കില്‍ അഭയാര്‍ഥികളായി എത്തുന്നവരുടെ സ്വത്തുകള്‍ പിടിച്ചെടുക്കാനുള്ള നിയമം ഡെന്മാര്‍ക്ക് പാര്‍ലമെന്റ് പാസാക്കി. പാര്‍ലമെന്റില്‍ 27നെതിരെ 81 വോട്ടുകളുടെ പിന്തുണയോടെയാണ് വിവാദ ബില്ലിനു അംഗീകാരം നല്‍കിയത്. സ്വിറ്റ്‌സര്‍ലന്‍ഡിനു പിന്നാലെയാണ് മറ്റൊരു യൂറോപ്യന്‍ രാജ്യം കൂടി കുടിയേറ്റ നിയമം കര്‍ശനമാക്കുന്നത്.
പുതിയ നിയമം പ്രകാരം അഭയാര്‍ഥികള്‍ക്കു 1,500 ഡോളറില്‍ കൂടുതല്‍ പണവും തത്തുല്യ മൂല്യമുള്ള വസ്തുക്കളും കൈവശം സൂക്ഷിക്കാനാകില്ല. എന്നാല്‍ വിവാഹ മോതിരം, കുടുംബ ഫോട്ടോകള്‍,മെഡലുകള്‍ പോലെ വൈകാരിക മൂല്യമുള്ള വസ്തുക്കള്‍ സൂക്ഷിക്കാം. അഭയാര്‍ഥികള്‍ക്കു മാതൃരാജ്യത്തുള്ള കുടുംബാംഗങ്ങളെ ഡെന്മാര്‍ക്കിലെത്തിക്കാന്‍ മൂന്നുവര്‍ഷം കാത്തിരിക്കണമെന്നും പുതിയ നിയമം അനുശാസിക്കുന്നു.
ഡെന്മാര്‍ക്കിനെതിരെ ആംനസ്റ്റി ഇന്റര്‍നാഷണല്‍ അടക്കമുള്ള മനുഷ്യാവകാശ സംഘടനങ്ങള്‍ രംഗത്തെത്തി. എന്നാല്‍ നിയമനിര്‍മാണത്തെ ഭരണകക്ഷിയായ ലിബറല്‍ പാര്‍ട്ടി ന്യായീകരിച്ചു. കുടിയേറ്റക്കാര്‍ക്കു സര്‍ക്കാര്‍ അനുവദിക്കുന്ന ആനുകൂല്യങ്ങള്‍ക്കു പകരമായാണ് സ്വത്തുകള്‍ പിടിച്ചെടുക്കുന്നതെന്നാണ് പാര്‍ട്ടിയുടെ നിലപാട്. കുടിയേറ്റക്കാര്‍ക്കു വിദ്യാഭ്യാസം, ചികിത്സ തുടങ്ങിയവ സര്‍ക്കാര്‍ സൗജന്യമായാണ് നല്‍കുന്നതെന്നും ലിബറല്‍ പാര്‍ട്ടി വക്താവ് ജാക്കോബ് എല്ലെമാന്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം വിവിധ രാജ്യങ്ങളില്‍ നിന്നായി ഇരുപതിനായിരത്തോളം ആളുകളാണ് ഡെന്മാര്‍ക്കില്‍ അഭയം തേടിയെത്തിയത്. ഇതിനിടെ ജര്‍മനിയിലേക്കു റെയില്‍വേ ലൈനുകള്‍ റദ്ദാക്കി കുടിയേറ്റ പ്രവാഹത്തിനു തടയിടാന്‍ ഡെന്മാര്‍ക്ക് ശ്രമിച്ചിരുന്നു.