Connect with us

Kerala

കല്‍പന ഇനി ഓര്‍മ്മ; തൃപ്പൂണിത്തുറയില്‍ സംസ്‌കാരചടങ്ങുകള്‍ അവസാനിച്ചു

Published

|

Last Updated

കൊച്ചി:തിരശ്ശീലയില്‍ തങ്ങള്‍ക്ക് പ്രിയങ്കരമായ ഒട്ടേറെ കഥാപാത്രങ്ങളെ അവതരിപ്പിച്ച പ്രിയഅഭിനേത്രിക്ക് നാടിന്റെ വിട. അന്തരിച്ച നടി കല്‍പനയുടെ ഭൗതികശരീരം തൃപ്പൂണിത്തുറയിലെ പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചു. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. സഹോദരന്റെ മകനാണ് അന്ത്യകര്‍മ്മങ്ങള്‍ നിര്‍വഹിച്ചത്. അന്ത്യകര്‍മ്മങ്ങള്‍ക്കും നേരത്തെ തൃപ്പൂണിത്തുറ കൂത്തമ്പലത്തില്‍ പൊതുദര്‍ശനത്തിന് വച്ചപ്പോഴും പ്രിയതാരത്തെ അവസാനമായി കാണാന്‍ നൂറുകണക്കിന് പേര്‍ എത്തിയിരുന്നു.

ഹൈദരാബാദില്‍നിന്ന് വിമാനമാര്‍ഗം ഉച്ചയോടെയാണ് മൃതദേഹം എത്തിച്ചത്. പിന്നീട് തൃപ്പൂണിത്തുറ കൂത്തമ്പലത്തില്‍ പൊതുദര്‍ശനത്തിന് വച്ചു. പ്രിയനടിക്ക് വിടചൊല്ലാന്‍ സിനിമാ, സാംസ്‌കാരിക, രാഷ്ട്രീയമേഖലകളില്‍ നിന്നുള്ള ഒട്ടേറെ പ്രമുഖര്‍ എത്തിയിരുന്നു. സിനിമാമേഖലയില്‍ നിന്ന് നടന്മാരായ ജനാര്‍ദ്ദനന്‍, സിദ്ദിഖ്, കുഞ്ചന്‍, തിരക്കഥാകൃത്തും നടനുമായ രണ്‍ജി പണിക്കര്‍, കെ ബാബു എംഎല്‍എ അടക്കമുള്ളവര്‍ കല്‍പനയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു

തിങ്കളാഴ്ച പുലര്‍ച്ചെയാണ് കല്‍പനയെ ഹൈദരാബാദിലെ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നീട് മൃതദേഹം ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു. ഹൈദരാബാദില്‍ തിങ്കളാഴ്ച വൈകിട്ട് മൃതദേഹം പൊതുദര്‍ശനത്തിന് വച്ചു. നിരവധി പ്രമുഖര്‍ ആദരാഞ്ജലി അര്‍പ്പിച്ചു.

Latest