Connect with us

Malappuram

വിവാഹ വീടുകളും ആരാധനാലയങ്ങളും കേന്ദ്രീകരിച്ച് മോഷണം; മാതാവും മകനും ഉള്‍പ്പെടെ നാല് പേര്‍ പിടിയില്‍

Published

|

Last Updated

നിലമ്പൂര്‍: വിവാഹ വീടുകളും ഓഡിറ്റോറിയങ്ങളും ആരാധനാലയങ്ങളും കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന നാലംഗ സംഘം അറസ്റ്റില്‍. കോഴിക്കോട് കുന്ദമംഗലത്ത് താമസിക്കുന്ന വഴിക്കടവ് പുളിക്കലങ്ങാടി സ്വദേശി മഠത്തൊടി അസ്മാബി (38), മകന്‍ സാദിഖലി (18), തിരൂര്‍ നിറമരുതൂര്‍ ജനതാ ബസാര്‍ പഞ്ചാരമൂല അരീക്കാട്ടില്‍ മുഹമ്മദ് ആഷിഖ് (22), വയനാട് ബത്തേരി നൂല്‍പുഴ കാളംങ്കണ്ടി അജ്മല്‍ (20) എന്നിവരെയാണ് വഴിക്കടവ് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ജൂണ്‍ ആറിന് വഴിക്കടവ് കെട്ടുങ്ങലിലെ വിവാഹ വീട്ടില്‍ നിന്നും അഞ്ച് പവന്‍ സ്വര്‍ണാഭരണങ്ങളും മൂന്ന് മൊബൈല്‍ ഫോണുകളും പണവും മോഷണം പോയ സംഭവത്തില്‍് അന്വേഷണം നടത്തുന്നതിനിടെയാണ് പ്രതികള്‍ അറസ്റ്റിലായത്. മോഷണം പോയ രണ്ട് മൊബൈല്‍ ഫോണുകളും സിംകാര്‍ഡുകളും ബാഗും വസ്ത്രങ്ങളും മാസങ്ങള്‍ക്ക് ശേഷം വഴിക്കടവ് പാലാട് ഓവുചാലില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.
തിങ്കളാഴ്ച പോലീസ് പട്രോളിംഗ് നടത്തുന്നതിനിടെയാണ് മൂന്ന് യുവാക്കളും പിടിയിലായത്. സാദിഖലിയുടെ കൈവശമുണ്ടായിരുന്ന ബാഗില്‍ നിന്നും നാല് സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്ന വിലപിടിപ്പുള്ള മൊബൈല്‍ ഫോണ്‍ കണ്ടതിനെ തുടര്‍ന്ന് സംശയം തോന്നിയ പോലീസ് ഇവരെ ചോദ്യം ചെയ്തപ്പോഴാണ് മോഷണകേസുകളുടെ ചുരുളഴിഞ്ഞത്. ഈ മാസം 13ന് തിരൂര്‍ ടൗണ്‍ പള്ളിയില്‍ നിന്നും സാദിഖും ആഷിഖും ചേര്‍ന്ന് മോഷ്ടിച്ച ഫോണാണിതെന്ന് കണ്ടെത്തുകയായിരുന്നു. ഈ മാസം 15 ന് കൊണ്ടോട്ടി പള്ളിയുടെ നേര്‍ച്ചപ്പെട്ടി കുത്തിതുറന്ന് മൂവരും ചേര്‍ന്ന് മോഷ്ടിച്ച 1000 രൂപയുടെ നാണങ്ങളും കണ്ടെടുത്തു.
അജ്മലിന്റെ കൈവശമുണ്ടായിരുന്ന ഫോണ്‍ വഴിക്കടവിലെ കല്ല്യാണവീട്ടില്‍ നിന്നും മോഷ്ടിച്ചതാണെന്ന് തിരിച്ചറിഞ്ഞു. വഴിക്കടവില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണാഭരണങ്ങള്‍ കുന്ദമംഗലത്തെ ഒരു ബേങ്കില്‍ പണയപ്പെടുത്തിയിരുന്നു. സാദിഖിനെ കൊണ്ട് വിളിപ്പിച്ചാണ് അസ്മാബിയെ കസ്റ്റഡിയിലെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

---- facebook comment plugin here -----

Latest