Connect with us

Gulf

അഡ്രസ് ഹോട്ടലിലെ തീപിടുത്തം നല്‍കുന്ന പാഠം

Published

|

Last Updated

ദുബൈയില്‍ പുതുവത്സരത്തലേന്ന് ബുര്‍ജ് ഖലീഫക്ക് സമീപം അഡ്രസ് ഹോട്ടലിന് തീപിടിച്ചതിന്റെ നടുക്കം ആളുകളില്‍ ഇനിയും വിട്ടുമാറിയിട്ടില്ല. പുതുവത്സരം ആഘോഷിക്കാന്‍ ലക്ഷക്കണക്കിനാളുകള്‍ തടിച്ചുകൂടിയ സ്ഥലത്തായിരുന്നു തീപിടുത്തം. മാത്രമല്ല, ലോകത്തിന്റെ പ്രധാന ശ്രദ്ധാ കേന്ദ്രങ്ങളിലൊന്നായ ബുര്‍ജ് ഖലീഫയെ ചുറ്റിപ്പറ്റിയുള്ള ആഘോഷങ്ങള്‍ പകര്‍ത്താന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകര്‍ “തത്സമയ” ക്യാമറകളുമായി അവിടെയുണ്ടായിരുന്നു. അഡ്രസ് ഹോട്ടലില്‍ തീപടരുന്നതും ആളുകള്‍ പരിഭ്രാന്തരായി ഓടുന്നതും ആയിരങ്ങള്‍ നേരിട്ടും കോടിക്കണക്കിനാളുകള്‍ ടെലിവിഷന്‍ ചാനലുകള്‍ വഴിയും കണ്ടു. ഉടന്‍ തന്നെ അഭ്യൂഹങ്ങളും പരന്നു. എന്നാല്‍ അധികൃതരുടെ അവസരോചിതമായ ഇടപെടല്‍ ഏവര്‍ക്കും ആശ്വാസമായി. അരമണിക്കൂര്‍ കൊണ്ട് ജനങ്ങളുടെ ആശങ്കയകറ്റി. ബുര്‍ജ് ഖലീഫയുടെ പരിസരത്തെ പുതുവത്സരാഘോഷം പതിവ് പോലെ നടന്നു.
ഇച്ഛാശക്തിയുള്ള ഭരണാധികാരികളും കാര്യശേഷിയുള്ള അഗ്നിശമന സേനയും പോലീസും അഭിനന്ദനം അര്‍ഹിക്കുന്നു. 63 നിലകെട്ടിടത്തില്‍ നിരവധി അപ്പാര്‍ടുമെന്റുകളും മുറികളും, അതിനകത്ത് ആബാലവൃദ്ധം ആളുകളും ഉണ്ടായിരുന്നു. ആളുകളെ ഒഴിപ്പിക്കാന്‍ പോലീസും അഗ്നിശമനസേനയും ഒത്തൊരുമിച്ചു പ്രവര്‍ത്തിച്ചു. കാറ്റുള്ളതിനാല്‍, തീ വേഗം പടര്‍ന്നു പിടിക്കുന്നുണ്ടായിരുന്നു. അത് കൊണ്ടുതന്നെ, ഹെലിക്കോപ്റ്റര്‍ തീയണക്കല്‍, ഗുണത്തേക്കാളേറെ ദോഷമാകുമെന്ന് കണ്ട്, ഉപയോഗിച്ചില്ല.
ഇതിനെല്ലാമുപരി യു എ ഇ ആഭ്യന്തരമന്ത്രി ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്‌യാനും ശൈഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് അല്‍ മക്തൂമും രക്ഷാ പ്രവര്‍ത്തനത്തിനിറങ്ങി എന്നതാണ് യു എ ഇക്ക് അഭിമാനമായത്. ജനങ്ങളുടെ സുരക്ഷിതത്വത്തിന് ഭരണാധികാരികള്‍ എപ്പോഴും തയ്യാറായി നില്‍ക്കുന്നുവെന്ന് ഒരിക്കല്‍ കൂടിതെളിഞ്ഞു.
കെട്ടിടത്തിന് വന്‍നാശം സംഭവിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. നിരവധി മുറികള്‍ ചാരമായി. അതിനകത്ത് അതിഥികളായി എത്തിയിരുന്നവരുടെ പാസ്‌പോര്‍ട്ടുകളും മറ്റും നഷ്ടപ്പെട്ടു. അരമണിക്കൂര്‍ കൊണ്ട് തീ നിയന്ത്രണ വിധേയമായെങ്കിലും ശീതീകരണത്തിന് മണിക്കൂറുകള്‍ വേണ്ടിവന്നു. 20-ാം നിലയില്‍ നിന്നാണ് തീപടര്‍ന്നത്. തീ 60-ാം നിലവരെ എത്തി.
കെട്ടിട സുരക്ഷിതത്വത്തിന് ദുബൈ നഗരം കര്‍ശന നിബന്ധനകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും അഗ്നിബാധ തടയുക എളുപ്പമല്ല. ഒരു തീപ്പൊരി മതി കോടികള്‍ വിലവരുന്ന വസ്തുവകകള്‍ നിശിപ്പിക്കാന്‍ മാത്രമല്ല, കെട്ടിടങ്ങള്‍ക്ക് ഭംഗികൂട്ടാന്‍ ഉപയോഗിക്കുന്ന പാനലുകളും മറ്റും എളുപ്പം തീപിടിക്കുന്നതാണ്.
തീപിടുത്ത മുന്നറിയിപ്പുനല്‍കുന്ന അലാറം സംവിധാനം എല്ലാ കെട്ടിടങ്ങളും ഏര്‍പ്പെടുത്തേണ്ടതുണ്ട്. ഇത് ദുബൈ സിവില്‍ ഡിഫന്‍സ് കണ്‍ട്രോള്‍ റൂമുമായി ബന്ധിപ്പിക്കുന്നതിനാല്‍ അഗ്നിശമന സേനക്ക് ഉടന്‍ വിവരം ലഭിക്കും.

Latest