Connect with us

Gulf

ദുബൈ രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ 55 ലോക പ്രീമിയര്‍

Published

|

Last Updated

ദുബൈ രാജ്യാന്തര ചലച്ചിത്രോത്സവത്തെക്കുറിച്ച് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ നിന്ന്

ദുബൈ: ദുബൈ രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ 55 ലോക പ്രീമിയര്‍ ഉണ്ടായിരിക്കുമെന്ന് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഡിസംബര്‍ ഒമ്പത് മുതല്‍ 16 വരെയാണ് രാജ്യാന്തര ചലച്ചിത്രോത്സവം.
60 രാജ്യങ്ങളില്‍ നിന്ന് 134 ചലച്ചിത്രങ്ങളെത്തും. ഇതില്‍ മധ്യപൗരസ്ത്യ ആഫ്രിക്കന്‍ മേഖലയിലെ 46 ചിത്രങ്ങളുടെ പ്രീമിയര്‍ ഉണ്ടാകും. 40 ഭാഷകളില്‍ നിന്നുള്ള ചിത്രങ്ങളാണ് എത്തുന്നത്. ഡിസംബര്‍ ഒമ്പതിന് റൂം എന്ന ചിത്രത്തോടെയാണ് തുടക്കം. എമ്മ ടൊനോയുടെ പ്രസിദ്ധമായ നോവലിനെ ആധാരമാക്കിയുള്ള ചിത്രമാണിത്. ടൊറണ്ടോ രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ ഏറ്റവും ജനപ്രീതിയുള്ള ചിത്രമായി ഇത് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മൈക്കേല്‍ ലൂയിസിന്റെ നോവലിനെ ആധാരമാക്കിയുള്ള ദി ബിഗ് ഷോട്ട് എന്ന ചലച്ചിത്രത്തോടുകൂടി തിരശ്ശീല വീഴും. മത്സര വിഭാഗത്തില്‍ നിരവധി ചിത്രങ്ങളുണ്ട്. ഇന്ത്യയിലെ ദീപ മേത്ത അടക്കമുള്ള ജൂറിയാണ് വിധി നിര്‍ണയം നടത്തുക. ഇന്ത്യന്‍ നടനായ നസ്‌റുദ്ദീന്‍ ഷാക്ക് ആജീവനാന്ത സംഭാവനക്കുള്ള പുരസ്‌കാരം നല്‍കും. ഡിഫ് ചെയര്‍മാന്‍ അബ്ദുല്ല ഹമീദ് ജുമ, ആര്‍ടിസ്റ്റിക് ഡയറക്ടര്‍ മസൂദ് അംമറള്ള, എം ഡി ശിവാനി പാണ്ഡ്യ എന്നിവര്‍ സംബന്ധിച്ചു.
ഷാറൂഖ് ഖാന്‍, കാജോല്‍, നിവിന്‍ പോളി എന്നിവരെ ഡിസംബര്‍ 12ന് ആദരിക്കും. ഫിലിം ഫെയര്‍ മീ എന്ന പേരിലാണ് ഈ ചടങ്ങ്. ഹിന്ദി സിനിമാ സംഗീത സംവിധായകന്‍ പപ്പി ലാഹരിയെ ആദരിക്കും. മദീന ജുമൈറ, മാള്‍ ഓഫ് ദി എമിറേറ്റ്‌സ്, ബീച്ച് തുടങ്ങിയ സ്ഥലങ്ങളിലാണ് പ്രദര്‍ശനം.

Latest