Palakkad
വാളയാര്‍-വടക്കഞ്ചേരി ദേശീയപാതയില്‍ അപകടം പതിയിരിക്കുന്നു
പാലക്കാട: നിര്‍മാണത്തിലെ അശാസ്ത്രീയതയും കെടുകാര്യസ്ഥതയും നിലവാരത്തകര്‍ച്ചയും തുടക്കംമുതലേ ചര്‍ച്ചയായ വാളയാര്‍ വടക്കഞ്ചേരി -ദേശീയപാതയില്‍ അപകടം നിത്യസംഭവമാകുന്നു.
കഴിഞ്ഞാഴ്ച എരിമയൂര്‍ തോട്ടുപാലത്ത് നിര്‍ത്തിയിട്ട പെട്ടി ഓട്ടോക്കുപിന്നില്‍ മിനിലോറിയിടിച്ചാണ് രണ്ടുപേര്‍ മരിച്ചത്. ദേശീയപാതയിലെ അശാസ്ത്രീയ നിര്‍മാണം അപകടത്തിന് കാരണമാകുന്നുവെന്ന് തുടക്കത്തിലെ പരാതി ഉണ്ടായിരുന്നു. ഓരോഭാഗത്തും നിലനില്‍ക്കുന്ന അപകടകരമായ സ്ഥിതിയും കത്തില്‍ സൂചിപ്പിച്ചിരുന്നു. ദേശീയപാത നിര്‍മാണത്തില്‍ അന്തര്‍ദേശീയ മാനദണ്ഡങ്ങള്‍ പാലിക്കാത്തതും മേല്‍നോട്ട പരിശോധന ഇല്ലാതായതുമാണ് നിര്‍മാണ കമ്പനിയുടെ ഇഷ്ടത്തിനുസരിച്ച് പാത നിര്‍മിച്ചത്. ജംഗ്ഷനുകളില്‍ ആവശ്യാനുസരണം സ്ഥലം ഏറ്റെടുത്തെങ്കിലും ആവശ്യമായ വീതിയില്‍ പാത നിര്‍മിച്ചിട്ടില്ല. സര്‍വീസ് റോഡുകള്‍ ബന്ധിപ്പിക്കുന്ന സ്ഥലങ്ങള്‍ അപകടമേഖലയായി മാറി. ഒരു നിയന്ത്രണവുമില്ലാതെ കടന്നുവരാവുന്നവിധമാണ് സര്‍വീസ് റോഡുകള്‍ ദേശീയപാതയിലേക്ക് പ്രവേശിക്കുന്നത്.
സിഗ്‌നല്‍ സംവിധാനമുള്ള സ്ഥലങ്ങളില്‍ കൂടുതല്‍ വീതി വേണമെന്ന നിര്‍ദേശവും കാറ്റില്‍പ്പറത്തി. ഡിവൈഡറുകള്‍ക്ക് നാല്മീറ്റര്‍ വീതിവേണമെന്ന നിര്‍ദേശം ഒരിടത്തും പാലിക്കപ്പെട്ടില്ല. ചന്ദ്രനഗര്‍, മണപ്പുളിക്കാവ്, കാഴ്ചപറമ്പ്, എരിമയൂര്‍, സ്വാതിജംഗ്ഷന്‍, മംഗലം എന്നിവിടങ്ങളിലെല്ലാം അപകടകരമായ രീതിയിലാണ് ദേശീയപാതയുടെ നിര്‍മാണം.
കുഴല്‍മന്ദം മുതല്‍ എരിമയൂര്‍ വരെയുള്ള “ാഗങ്ങളില്‍ അപകടം ക്ഷണിച്ചുവരുത്തുന്നവിധമാണ് ഡിവൈഡറുകള്‍ നിര്‍മിച്ചിരിക്കുന്നത്.
വെള്ളപ്പാറ വളവില്‍ നിര്‍മിച്ച ഡിവൈഡറിന് രണ്ടടി മാത്രമേ വീതിയുള്ളൂ. ഇവിടെ റോഡ് മുകളിലും താഴെയുമായാണ് സ്ഥിതിചെയ്യുന്നത്. രണ്ടുമാസം മുമ്പാണ് കഞ്ചിക്കോട് ഭാഗത്ത് ലോറിയിടിച്ച് നാലുപേര്‍ മരിച്ചത്. ദേശീയപാത ഗതാഗത യോഗ്യമായ ശേഷം ചെറുതും വലുതുമായ മുപ്പതോളം അപകടങ്ങള്‍ ഇവിടെ മാത്രം ഉണ്ടായി. പത്ത് പേര്‍ മരിക്കുകയും ചെയ്തു. ആയിരക്കണക്കിനാളുകള്‍ താമസിക്കുന്ന ചന്ദ്രനഗര്‍ മേഖലയില്‍ സര്‍വീസ് റോഡ് നിര്‍മിക്കാത്തത് സംബന്ധിച്ച് വ്യാപകമായ പരാതികളാണുയര്‍ന്നത്.
എന്നിട്ടും അധികൃതര്‍ കനിഞ്ഞില്ല. കഞ്ചിക്കോട് സ്‌കൂളിന്മുന്നില്‍ മേല്‍പ്പാലം നിര്‍മിക്കണമെന്ന ആവശ്യം അംഗീകരിച്ചില്ല. ഇതേതുടര്‍ന്ന് എം ബി രാജേഷ് എംപി ഇടപെട്ടാണ് ഇവിടെ മേല്‍ നടപ്പാലം നിര്‍മിച്ചത്.
ആവശ്യമുള്ള സ്ഥലങ്ങളില്‍ മേല്‍പ്പാലം നിര്‍മിക്കാതെയും ആവശ്യമില്ലാത്തിടത്ത് നിര്‍മിച്ചതും പരാതിക്കിടനല്‍കിയിരുന്നു. എരിമയൂരില്‍ രണ്ടിടത്താണ് മേല്‍പ്പാലം. ഇവിടെ കോണ്‍ഗ്രസ് നേതാവിന്റെ സ്ഥലം ഒഴിവാക്കാന്‍ ദേശീയപാത രൂപകല്‍പ്പനയിലും മാറ്റംവരുത്തി. ഇതിനാല്‍ സര്‍വീസ് റോഡ് തുടങ്ങുന്ന ഭാഗം ഇടുങ്ങി. ഇത് അപകടത്തിനും കാരണമായി.
ഡിവൈഡറുകളില്‍ പൂച്ചെടികള്‍ യഥാസമയംവച്ചുപിടിപ്പിക്കാത്തതിനാല്‍ രാത്രി വരുന്ന വാഹനങ്ങള്‍ക്ക് എതിരെയുള്ള വാഹനങ്ങളുടെ ലൈറ്റ് തടസ്സം സൃഷ്ടിക്കുന്നു.
ബസ്സ്‌റ്റോപ്പുകള്‍ നിര്‍മിച്ചതും അശാസ്ത്രീയമായാണ്. രണ്ട് ബസ്സ്‌റ്റോപ്പുകള്‍ തമ്മിലുള്ള ദൂരം ചിലയിടങ്ങളില്‍ അരകിലോമീറ്റര്‍ മാത്രമാണ്.
ഇത് റോഡിലേക്ക് തള്ളിനില്‍ക്കുന്നതിനാല്‍ ബസിറങ്ങാനും കയറാനും വരുന്ന യാത്രക്കാര്‍ അപകട”ീഷണിയിലാണ്. സ്‌റ്റോപ്പുകളുടെ ഷെല്‍ട്ടറുകള്‍ക്ക് ആവശ്യമായ വീതിയും നീളവും ഇല്ലാത്തതിനാല്‍ യാത്രക്കാര്‍ മഴയും വെയിലും കൊണ്ട് നില്‍ക്കേണ്ട ഗതികേടിലാണ്.
പലതും മഴവന്നാല്‍ ചോര്‍ന്നൊലിക്കുകയുമാണ്. ദേശീയപാതയില്‍ അപകടം ഇല്ലാതാക്കാന്‍ പുനര്‍നിര്‍മാണം തന്നെ വേണ്ട അവസ്ഥയാണ്.
പാതനിര്‍മാണത്തിലെ അശാസ്ത്രീയത പരിഹരിക്കാതെ ടോള്‍ വര്‍ധിപ്പിക്കുകയാണ് ദേശീയപാത അധികൃതര്‍ ചെയ്തത്. ആംബുലന്‍സ് സര്‍വീസ്, ഫസ്റ്റ് എയ്ഡ് പോസ്റ്റുകള്‍ എന്നിവയൊന്നും പ്രാവര്‍ത്തികമായില്ല.