Connect with us

Kozhikode

പേരാമ്പ്രയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

Published

|

Last Updated

പേരാമ്പ്ര: കുറ്റിയാടിയില്‍ വെള്ളിയാഴ്ച്ചയുണ്ടായ ബോംബേറിനെത്തുടര്‍ന്ന് വിവിധ മേഖലകളില്‍ സംഘര്‍ഷമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. നാദാപുരം, കുറ്റിയാടി, തൊട്ടില്‍പ്പാലം, വളയം, പേരാമ്പ്ര സ്‌റ്റേഷന്‍ പരാധികളിലാണ് പോലീസ് ആക്ട് 78,79 വകുപ്പുകളനുസരിച്ച് റൂറല്‍ എസ്പി പി എച്ച് ആശ്‌റഫ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. വെള്ളിയാഴ്ച്ച മുതല്‍ 10 ദിവസത്തേക്കാണ് നിരോധനാജ്ഞ.

ഈ സമയത്ത് ആളുകള്‍ കൂട്ടം കൂടി നില്‍ക്കുക, പ്രകടനം സംഘടിപ്പിക്കുക, സ്പര്‍ധയുണ്ടാക്കുന്ന രീതിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുക, പരസ്യമായ വാക്കേറ്റത്തിന് മുതിരുക തുടങ്ങിയ കൃത്യങ്ങളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കേണ്ടതാണെന്ന് ഉത്തരവില്‍ പറയുന്നു. അനിഷ്ട സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കുറ്റിയാടി മേഖലയില്‍ ശക്തമായ പോലീസ് സാന്നിധം ഉറപ്പാക്കിയതായി ഡിവൈഎസ്പി എം.പി. പ്രേംദാസ് പറഞ്ഞു. പേരാമ്പ്ര സിഐ. കെ.കെ. ബിജു, എസ്.ഐ. ജീവന്‍ജോര്‍ജജ്, നാദാപുരം സി.ഐ. എന്‍. സുനില്‍കുമാര്‍, കുറ്റിയാടി സി.ഐ. കുഞ്ഞിമൊയ്തീന്‍കുട്ടി എന്നിവര്‍ മേഖലയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്.

നാദാപുരം ബിനി വധക്കേസില്‍ നാലാം പ്രതിയായിരുന്ന നിസാറിന് നേരെയാണ് വധശ്രമമുണ്ടായത്. കുറ്റിയാടി ബസ് സ്റ്റാന്റിന് സമീപം ഫാന്‍സി കട നടത്തുകയായിരുന്നു നിസാര്‍. രാവിലെ ബൈക്കിലെത്തിയ രണ്ടുപേര്‍ കടക്ക് നേരെ ബോംബെറിഞ്ഞ ശേഷം നിസാറിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.