Connect with us

National

പ്രധാനമന്ത്രി ബ്രിട്ടനിലേക്ക്; മോദിക്കെതിരെ ബ്രിട്ടനില്‍ ഇന്ത്യന്‍ വംശജരുടെ പ്രതിഷേധം

Published

|

Last Updated

ലണ്ടന്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബ്രിട്ടന്‍ സന്ദര്‍ശനം നാളെയാരംഭിക്കും. അതിനിടെ ബ്രിട്ടനില്‍ ഇന്ത്യന്‍ വംശജര്‍ മോദിക്കെതിരെ പ്രതിഷേധം ആരംഭിച്ചു. ഇന്ത്യയില്‍ വളര്‍ന്നുവരുന്ന അസഹിഷ്ണുതയിലും കേന്ദ്രസര്‍ക്കാരിന്റെ വര്‍ഗീയ നയങ്ങളിലുമാണ് ഇന്ത്യന്‍ വംശജരുടെ പ്രതിഷേധം. മോദിയെ ഹിറ്റ്‌ലറോടുപമിച്ചാണ് പ്രതിഷേധം.

modi-not-welcome-british-parliament

കഴിഞ്ഞ ദിവസം നൂറുക്കണക്കിന് ബ്രിട്ടീഷ് ഇന്ത്യക്കാര്‍ തെരുവിലിറങ്ങിയിരുന്നു. ഇതിന് പുറമെ ബ്രിട്ടീഷ് പാര്‍ലിമെന്റിന്റെ ചുവരുകളില്‍ “മോദിക്ക് സ്വാഗതമില്ല” എന്ന സന്ദേശം പ്രൊജക്ടറുകളുടെ സഹായത്തോടെ ചിത്രീകരിച്ചിരുന്നു. മോദിയുടെ ചിത്രത്തിനൊപ്പം നാസി പ്രതീക ചിഹ്നവും മുദ്രാവാക്യത്തിനൊപ്പം ചിത്രീകരിച്ചിരുന്നു. ബ്രിട്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ചില സംഘടനകള്‍ പ്രതിഷേധം തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്. ബ്രിട്ടീഷ് പാര്‍ലമെന്റിനെ മോദി അഭിസംബോധന ചെയ്യുന്ന സമയത്ത് പാര്‍ലിമെന്റ് സ്‌ക്വയറില്‍ പ്രതിഷേധിക്കാനും പദ്ധതിയുണ്ട്.

ബ്രിട്ടീഷ് മാധ്യമങ്ങളും മോദിയുടെ സന്ദര്‍ശനത്തോട് പ്രതികൂലമായാണ് പ്രതികരിച്ചത്. ബീഹാര്‍ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ അദ്ദേഹത്തിന്റെ പ്രതിച്ഛായക്ക് മങ്ങലേറ്റതായും ഇത് ബ്രിട്ടന്‍ സന്ദര്‍ശനത്തിന്റെ നിറം കുറക്കുമെന്നും ദി ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഇന്‍ഡിപെന്‍ഡന്റ് പത്രവും സമാനമായ രീതിയിലാണ് മോദിയുടെ സന്ദര്‍ശനത്തെ വിലയിരുത്തിയിരിക്കുന്നത്. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഇന്ത്യയിലെ പ്രതിച്ഛായക്ക് മങ്ങലേറ്റെന്ന് ഡെയ്‌ലി ടെലഗ്രാഫും റിപ്പോര്‍ട്ട് ചെയ്തു.

modi-bus_

ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ മോദിയുടെ സന്ദര്‍ശനത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. സന്ദര്‍ശനത്തിന്റെ ഭാഗമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിനെയും രാജ്ഞിയേയും മോദി കാണും. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന സന്ദര്‍ശനത്തിനിടെ മോദി വെംബ്ളി സ്റ്റേഡിയത്തിലെ സ്വീകരണ പരിപാടിയില്‍ സംബന്ധിക്കും.

Latest