Connect with us

Kerala

ഹര്‍ത്താല്‍ നിയന്ത്രണ നിയമം വരുന്നു

Published

|

Last Updated

തിരുവനന്തപുരം: ഹര്‍ത്താല്‍ നടത്തുന്നതു നിയന്ത്രിക്കുന്നതിനും അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും കേരള ഹര്‍ത്താല്‍ നിയന്ത്രണ നിയമത്തിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. നവംബര്‍ 30 ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ കരട് ബില്‍ അവതരിപ്പിക്കും. ഹര്‍ത്താല്‍ ദിനത്തില്‍ ബലമായി കടകള്‍ അടപ്പിക്കുകയോ വാഹനയാത്ര തടസപ്പെടുത്തുകയോ ജോലിക്ക് ഹാജരാകുന്നവരെ തടയുകയോ ചെയ്താല്‍ ആറുമാസം വരെ തടവോ പതിനായിരം രൂപ വരെ പിഴയോ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റമായിരിക്കും. ആശുപത്രി, ഹോട്ടല്‍, വിദ്യാഭ്യാസ സ്ഥാപനം, പെട്രോള്‍ പമ്പുകള്‍ എന്നിവ സന്ദര്‍ശിക്കുന്നതില്‍ നിന്ന് വ്യക്തികളെ തടഞ്ഞാലും സമാനമായ ശിക്ഷ ലഭിക്കും.
മിന്നല്‍ ഹര്‍ത്താല്‍ പാടില്ലെന്നതാണ് പ്രധാന വ്യവസ്ഥ. മാധ്യമങ്ങള്‍ മുഖേന മൂന്ന് ദിവസത്തെ പൊതു അറിയിപ്പ് നല്‍കി മാത്രമേ ഹര്‍ത്താല്‍ നടത്താന്‍ പാടുള്ളൂ. ആശുപത്രികള്‍, ഹെല്‍ത്ത് ക്ലിനിക്കുകള്‍, മെഡിക്കല്‍ ഷോപ്പുകള്‍, ഫാര്‍മസി എന്നിവയും പാല്‍, പത്രം, മീന്‍, ജലം, ആഹാരം എന്നിവയുടെ വിതരണം, ആംബുലന്‍സുകള്‍, ആശുപത്രി വാഹനങ്ങള്‍ എന്നിവയുടെ ഗതാഗതം എന്നിവയും തടയാന്‍ പാടില്ല. ജീവനും സ്വത്തിനും ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്കുള്ള നഷ്ടപരിഹാരം നല്‍കാനായി ഹര്‍ത്താല്‍ നടത്തുന്നവര്‍ മുന്‍കൂര്‍ തുക ഈടായി നിക്ഷേപിക്കണം. ബലപ്രയോഗമോ ശാരീരികമോ മാനസികമോ ആയ ഭീഷണിയോ അടിച്ചേല്‍പ്പിക്കലോ പാടില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ധര്‍മസ്ഥാപനങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള പൊതുസ്ഥാപനങ്ങളുടെയോ സേവനങ്ങളുടെയോ പ്രവര്‍ത്തനം തടസ്സപ്പെടുത്തരുത്. ജീവനും സ്വത്തിനും ഭീഷണിയോ ആശങ്കയോ അപകടമോ നാശനഷ്ടമോ ഉണ്ടാക്കരുത്. ക്രമസമാധാനം ഭംഗപ്പെടുത്താനും ഇടവരുത്തരുത്.
വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി ഹര്‍ത്താല്‍ നടത്തുന്നവര്‍ക്ക് ആറുമാസം വരെ തടവോ പതിനായിരം രൂപ വരെ പിഴയോ രണ്ടും കൂടിയോ നല്‍കും. വ്യക്തികള്‍ക്ക് വേണ്ട സംരക്ഷണം പൊലീസും മറ്റ് ഏജന്‍സികളും നല്‍കണം. ഇതില്‍ വീഴ്ച വരുത്തുന്ന ഉദേ്യാഗസ്ഥര്‍ക്ക് പതിനായിരം രൂപ വരെ പിഴ നല്‍കും. ആക്റ്റ് പ്രകാരം ഉത്തമവിശ്വാസത്തില്‍ ചെയ്ത പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ ആര്‍ക്കെതിരെയും നിയമനടപടികളോ ശിക്ഷകളോ പാടില്ലെന്നും ബില്‍ വ്യവസ്ഥ ചെയ്യുന്നു. ബില്‍ കൊണ്ടുവരുന്നതിന് മുന്നോടിയായി കരട് ബില്ലിന്റെ പൂര്‍ണ രൂപം ആഭ്യന്തരമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ചു. ബില്ലിനെ സംബന്ധിച്ചുള്ള പൊതുജന അഭിപ്രായം സ്വരൂപിക്കുന്നതിന്റെ ഭാഗമായാണ് കരട് ബില്ല് പ്രസിദ്ധീകരിച്ചത്. ബില്ലിന് സംബന്ധിച്ചുള്ള പൊതുജനങ്ങളുടെ അഭിപ്രായം ആഭ്യന്തരമന്ത്രിയെ നേരിട്ടോ ഇ-മെയില്‍ ( rameshchen nithala@gmail.com) മുഖാന്തരമോ അറിയിക്കാവുന്നതാണെന്ന് ആഭ്യന്തരമന്ത്രിയുടെ ഓഫീസ് അറിയിച്ചു. www.facebook.com/rameshchennithala എന്ന ആഭ്യന്തരമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ കരട് ബില്ലിന്റെ പൂര്‍ണ രൂപം ലഭ്യമാണ്.

---- facebook comment plugin here -----

Latest